തൊടുപുഴ: കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് പതിച്ച് രണ്ട് പേര് മരിച്ച ദുരന്തവാര്‍ത്തയറിഞ്ഞാണ് ഇന്നലെ രാവിലെ വണ്ണപ്പുറത്തുകാര് ഉണര്‍ന്നത്. കേട്ടവര്‍ കേട്ടവര്‍ അപകടം നടന്ന ഭാഗത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. പുലര്‍ച്ചെ
1.50ഓടെയായിരുന്നു നാടിനെനടുക്കിയ ദുരന്തം ലോറിയുടെ രൂപത്തില്‍ എത്തിയത്. ചേലച്ചുവട് റൂട്ടില്‍ നാല്പ്പതേക്കര് പുളിക്കാമറ്റത്തില്‍ മധുവിന്റെ വീടിന് മുകളിലേയ്ക്കാണ് ലോറി പതിച്ചത്. തല്‍ക്ഷണം തന്നെ ഉറങ്ങികിടന്നിരുന്ന ഭാര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.
റോഡിന് താഴെ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന വീട് ഒരു നിമിഷം കൊണ്ട് കണ്ണീര്‍കടലായി മാറി. പുലര്‍ച്ചെ ഉറക്കത്തിന്റെ ആഴങ്ങളില്‍
എന്താണ് സംഭവിക്കുന്നത് എന്ന് പോലും ചിന്തിക്കുവാന്‍ സമയം നല്‍കാതെ അന്‍സലിനെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. ജെസിബി എത്തിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ച് വീടിന്റെ തറമാന്തിയാണ് ലോറിക്കടിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. ഭാരമേറിയ ലോറിയായതിനാല്‍ ഇത് നീക്കാന്‍ സാധിച്ചിരുന്നില്ല. 16 ടണ്ണോളം വരുന്ന വാര്‍ക്ക കമ്പിയും ലോറിയില്‍ ഉണ്ടായിരുന്നു. അന്‍സലിന്റെ ചൂടേറ്റ് ഉറങ്ങിയിരുന്ന മൂന്നു വയസുകാരി ജോ
ജാസ്നയെ ദൈവത്തിന്റെ കരങ്ങള്‍ രക്ഷിക്കുകയായിരുന്നു. അത്ഭുതകരമായാണ് ജോസ്ന ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നും നിസാര പരിക്കോടെ രക്ഷപെട്ടത്.
മരിച്ച മനോജ് മണിക്കൂറുകളോളം ലോറിയില്‍ കുടുങ്ങി പോയിരുന്നു. തന്നെ രക്ഷിക്കണമെന്ന് അലമുറയിട്ട് കരഞ്ഞെങ്കിലും ഇടിയുടെ ആഘാതത്തില്‍ ക്യാബിന് പതിഞ്ഞ് പോയിരുന്നതിനാല്‍ നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടാണ് ക്യാബിന് മുറിച്ച് മനോജിനെ പുറത്തെടുത്തത്. മറ്റൊരു ഡ്രൈവറായിരുന്നു ഷിജുവിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്ന് മണിക്കൂറുകളോളം ഇയാളും വണ്ടിയില്‍ കുടുങ്ങികിടന്നിരുന്നു. മധുവും മൂത്തകുട്ടിയും ഹാളില്‍ കിടന്നുറങ്ങിയതുകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാളിയാര്‍ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപിച്ചത്. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സെത്താന്‍ വൈകിയതും വിനയായി. തൊടുപുഴ ഡിവൈഎസ്പി, കാളിയാര്‍ സിഐ, തഹസില്‍ദാര്‍, ആര്‍ഡിഒ തുടങ്ങിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: