പുന്നയൂര്‍ക്കുളം: വരള്‍ച്ചയുടെ ആഘാതത്തില്‍ പച്ചക്കറി കൃഷിയും പ്രതിസന്ധിയിലായി. പാടശേഖരങ്ങള്‍ക്ക് സമീപമുള്ള കുളങ്ങള്‍ വറ്റിയതോടെ മുണ്ടകന്‍ കൃഷിക്ക് ശേഷം നടത്താറുള്ള പച്ചക്കറി കൃഷി ഇല്ലാതാകാന്‍ കാരണമാകും. ഏപ്രില്‍, മെയ് വരെ വെള്ളം ഉണ്ടാവാറുള്ള കുളങ്ങള്‍ ഫെബ്രുവരി ആദ്യവാരം തന്നെ വറ്റിയത് പ്രദേശത്തെ കിണറുകളെയും ബാധിക്കും.
വേനല്‍ക്കാലമായാല്‍ കൃഷിക്ക് പുറമെ ഗാര്‍ഹികാവശ്യങ്ങള്‍ക്കും പ്രദേശവാസികള്‍ ഈ കുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. പാടശേഖരങ്ങളെയും കുളങ്ങളെയും ബന്ധിപ്പിക്കുന്ന ചെറുതോടുകള്‍ തൂര്‍ത്തതും കുളങ്ങള്‍ നേരത്തേ വറ്റിപ്പോകാന്‍ കാരണമായെന്ന് പ്രദേശവാസികള്‍ പറയുന്നു.
കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, ചെറുസംഘങ്ങള്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ വിള ഇറക്കി നേട്ടംവരിച്ചിരുന്നു. മുടക്കമില്ലാതെ വര്‍ഷങ്ങളായി കൃഷി ഇറക്കുന്നവരാണ് മിക്ക കര്‍ഷകരും. കുളങ്ങള്‍ വറ്റിയതോടെ ഇപ്രാവശ്യം കാര്യമായി ആരും കൃഷിയിറക്കിയിട്ടില്ല.
കുണ്ടനി, കുന്നത്തൂര്‍, ആറ്റുപുറം, പരൂര്, ചമ്മണ്ണൂര്‍ ഭാഗങ്ങളിലെ കുളങ്ങള്‍ ഇതിനോടകം വറ്റിക്കഴിഞ്ഞു. പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിലും വരള്‍ച്ച ബാധിച്ചുതുടങ്ങി. ജനുവരി അവസാനം മുതലാണ് പച്ചക്കറി കൃഷിക്ക് വിത്തിടല്‍ ആരംഭിക്കുക. പ്രധാനമായും വിഷുവിപണി ലക്ഷ്യമിട്ടാണ് കൃഷിയിറക്കുന്നത്. വെള്ളരി, മത്തന്‍, കുമ്പളം, പടവലം, കയ്പ എന്നിവയാണ് കൂടുതലായും ചെയ്യുന്നത്.
ഇവകൂടാതെ തണ്ണിമത്തന്, കോളിഫഌവര്‍, കക്കരിക്ക എന്നിവയും ചില കര്‍ഷകര്‍ കൃഷിചെയ്യുന്നുണ്ട്. ഇത്തവണ ഒന്നും ഫലം കാണില്ല എന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: