വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഓടിയും ചാടിയും മെഡലുകള്‍ നേടി കേരളം വീണ്ടും മുന്നില്‍. രണ്ടാം ദിനം ഹരിയാനയുടെ കൈക്കരുത്തിന് മുന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കേരളത്തിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഇന്നലെ മഞ്ചല്‍പൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്നാം ദിനത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 7 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. 4 സ്വര്‍ണവും 5 വെള്ളിയും 5 വെങ്കലവുമായി ഹരിയാന രണ്ടാമത്. മൂന്നു വീതം സ്വര്‍ണ്ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം ദല്‍ഹിയാണ് മൂന്നാമത്.
കേരളത്തിനായി അപര്‍ണ്ണ റോയി, ആന്‍സി സോജന്, സി. ചാന്ദ്നി എന്നിവര്‍ സ്വര്‍ണ്ണവും ഗൗരി നന്ദന, അപര്‍ണ്ണ റോയി എന്നിവര്‍ വെള്ളിയും മുഹമ്മദ് ലസാന്, അജിനി അശോകന്, ആദര്‍ശ് ഗോപി എന്നിവര്‍ വെങ്കലവും നേടി. മീറ്റിന്റെ ആദ്യ ദിനം 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചാന്ദ്നി ഇന്നലെ 1500 മീറ്ററിലും പൊന്നണിഞ്ഞ് ഡബിള്‍ തികച്ചു. മഹാരാഷ്ട്രയുടെ തായ് ബമാനെക്കും ഇരട്ട സ്വര്‍ണ്ണം. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഒന്നാമതോടിയെത്തിയാണ് കല്ലടി കുമരംപുത്തൂര്‍ സ്കൂളിന്റെ സി. ചാന്ദിനി (4:38.90 സെക്കന്‍ഡ്) ഇരട്ടസ്വര്‍ണ്ണം തികച്ചത്.
മൂന്നാംദിനം മൂന്നിനങ്ങളില്‍ റെക്കോഡ് പിറന്നു. പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ അപര്ണറോയിയും ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഉത്തരാഖണ്ഡിന്റെ അനുകുമാറും പുതിയ സമയംകുറിച്ചു. ആണ്‍കുട്ടികളുടെ ജാവലിനില്‍ വിദ്യാഭാരതിയുടെ അവിനാഷ് യാദവും റെക്കോര്‍ഡിട്ടു.
ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 3:56.85 മിനിറ്റിലാണ് അനുകുമാര്‍ റെക്കോഡ് കുറിച്ചത്. ദല്‍ഹിയുടെ രാഹുല്‍ 2010-ല്‍ കുറിച്ച 3:57.81 റെക്കോര്‍ഡാണ് തകര്‍ന്നത്. ദല്‍ഹിയുടെ അവ്ദേഷ് നാഗര്‍ (3:58.04 സെ.) വെള്ളിനേടിയപ്പോള്‍ കേരളത്തിന്റെ സ്വര്‍ണ്ണപ്രതീക്ഷയായിരുന്ന ആദര്‍ശ് ഗോപി (3:59.31 സെക്കന്‍ഡ്) വെങ്കലത്തിലൊതുങ്ങി. 3000ലും ആദര്‍ശ് വെങ്കലംനേടിയിരുന്നു. കേരളത്തിന്റെ ഇതരതാരമായ അഭിഷേക് മാത്യു ആറാമതായി.
ജാവലിനില്‍ അവിനാഷ് യാദവ് 69.01 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2015-ല്‍ പഞ്ചാബിന്റെ അര്‍ഷദീപ് സിങ് കുറിച്ച 66.75 മീറ്റര്‍ ദൂരം ബഹുദൂരം പിറകിലായി. ഇന്നലെ രാവിലെ നടന്ന ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയാണ് കേരളം കുതിപ്പിന് തുടക്കം കുറിച്ചത്. 13.94 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന് കോഴിക്കോട് സായിയിലെ മുഹമ്മദ് ലസാനാണ് വെങ്കലം നേടിയത്. ഒഡീഷയുടെ വിന്‍സന്‍ സമദ് 13.89 സെക്കന്‍ഡില്‍ സ്വര്‍ണംനേടിയപ്പോള്‍ വിദ്യാഭാരതിയുടെ ആദിത്യ പ്രകാശ് (13.93) വെള്ളിസ്വന്തമാക്കി. കടുത്ത പോരാട്ടംകണ്ട മത്സരത്തില്‍ 0.01 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ലസാന് (13.94) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടത്. സംസ്ഥാന മീറ്റില്‍ 13.73 സെക്കന്‍ഡിലായിരുന്നു ലസാന് സ്വര്‍ണം നേടിയത്.
തൊട്ടുപിന്നാലെ നടന്ന പെണ്‍കുട്ടികളുടെ സ്പ്രിന്റ് ഹര്‍ഡിലില്‍ അപര്‍ണ്ണ റോയ് പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. പെണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് കേരളം രണ്ടാം സ്വര്‍ണ്ണം നേടിയത്. 5.69 മീറ്റര്‍ ദൂരം താണ്ടിയാണ് ആന്‍സി സോജന് സ്വര്‍ണ്ണത്തിന് അവകാശിയായത്. കേരളത്തിന്റെ തന്നെ അപര്‍ണ്ണ റോയിക്ക് വെള്ളി.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി മഹാരാഷ്ട്രയുടെ തായി ബമാനെ മീറ്റിലെ ആദ്യ ഇരട്ടസ്വര്ണ്ണക്കാരിയായി. 57.46 സെക്കന്‍ഡില്‍ തായി ഫിനിഷ് ലൈന്‍ കടന്നു. കഴിഞ്ഞ ദിവസം 800 മീറ്ററിലും തായ് പൊന്നണിഞ്ഞിരുന്നു. 57.99 സെക്കന്റില്‍ ഓടിയെത്തിയ കേരളത്തിന്റെ ഗൗരി നന്ദന വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ കെ. പ്രജ്ന (58.03 സെ.) വെങ്കലത്തിനും അവകാശിയായി.
ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ ആന്ധ്രപ്രദേശിന്റെ ഗാന്ധി ധനുഷ്കുമാര്‍ 49.61 സെക്കന്‍ഡില്‍ സ്വര്‍ണ്ണവും ദല്‍ഹിയുടെ അന്‍ഷൂല്‍ 49.66 സെക്കന്‍ഡില്‍ വെള്ളിയും തെലങ്കാനയുടെ അരവിന്ദ് കൊങ്കാലി 50.47 സെക്കന്‍ഡില്‍ വെങ്കലവും നേടിയപ്പോള്‍ കേരളത്തിന്റെ അനന്ദു വിജയന് 51.21 സെക്കന്‍ഡില്‍ അഞ്ചാമതായി.
അവസാനദിനമായ ഇന്ന് ആറിനങ്ങളില്‍ ഫൈനല്‍ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 200 മീറ്റര്‍, ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേ, ട്രിപ്പിള്‍ജമ്പ് എന്നിവയാണ് അവസാന ദിനത്തെ ഫൈനലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: