വഡോദര: ഹര്‍ഡിലുകള്‍ക്ക് മീതെ ചിത്രശലഭത്തെപ്പോലെ പറന്നുനീങ്ങിയ മലയാളി പെണ്‍കുട്ടികളുടെ ടീം ക്യാപ്റ്റന്‍ അപര്‍ണ്ണ റോയിക്ക് റെക്കോര്‍ഡ് സ്വര്‍ണ്ണം. 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ഈ മിടുക്കി പൊന്നണിഞ്ഞത്. 14.41 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ വഴിമാറിയത് കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ പുതുപുത്തന്‍ സിന്തറ്റിക്ക് ട്രാക്കില്‍ അപര്‍ണ്ണ തന്നെ സ്ഥാപിച്ച 14.49 സെക്കന്റിന്റെ റെക്കോര്‍ഡ്.
ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. 15.20 സെക്കന്റില്‍ ഓടിയെത്തിയ അജിനി അശോകന്. തമിഴ്നാടിന്റെ പി.എം. തബിത 14.73 സെക്കന്റില്‍ വെള്ളി നേടി.
നാലാം ട്രാക്കില്‍ അപര്ണയ്ക്ക് മികച്ച തുടക്കം ലഭിച്ചതോടെ റെക്കോഡും സ്വര്‍ണവും. അനായാസം കൂടെവന്നു. മൂന്നില്‍ തബിതയും അഞ്ചില്‍ അജിനിയും. വെടിപൊട്ടിയതുമുതല് മൂവരും കുതിച്ചു. ദൂരം പാതി പിന്നിടുംവരെ ഒപ്പത്തിനൊപ്പംനിന്നെങ്കിലും പിന്നീട് അപര്‍ണ കുതിച്ചു. തബിതയുടെ വെല്ലുവിളിയെ ഒരുകയ്യകലത്തില്നിര്ത്തി സ്വര്‍ണ്ണവും റെക്കോഡും സ്വന്തംപേരിലെഴുതിച്ചേര്ത്തു .
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ്ണ റോയ് മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ടോമി ചെറിയാനാണ് പരിശീലകന്. ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അപര്‍ണ്ണയുടെ നാലാം സ്വര്‍ണ്ണമാണിത്. സംസ്ഥാന തലത്തിലും ഈ മിടുക്കി നാല് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. സബ്ജൂനിയര്- ജൂനിയര്‍ വിഭാഗത്തില്‍ രണ്ടുവീതം.
കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ നടന്ന സ്കൂള്‍ ജിംനേഷ്യാഡിലും അപര്‍ണ രാജ്യത്തെ പ്രതിനിധീകരിച്ചു. നിരവധി ദേശീയ ജൂനിയര്‍, സ്കൂള്‍ മീറ്റുകളിലെയും മിന്നുംതാരവുമാണ്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ്ണ റെക്കോര്‍ഡോടെ പൊന്നണിഞ്ഞിരുന്നു.
ഹര്‍ഡില്‍സിലെ സ്വര്‍ണ്ണം നേടി ഒരു മണിക്കൂറിനുശേഷം ജമ്പിങ്ങ് പിറ്റിലും അപര്‍ണ്ണ മെഡല്‍ നേടി. സ്വര്‍ണ്ണമല്ല എന്നു മാത്രം. വെള്ളി മെഡല്‍. 5.55 മീറ്റര്‍ ചാടിയാണ് ലോങ്ജമ്പില്‍ അപര്‍ണ്ണ വെള്ളി നേടിയത്. തീര്‍ന്നില്ല അപര്‍ണ്ണയുടെ നേട്ടങ്ങള്‍. ഫുട്ബോളില്‍ രാജ്യാന്തര ജേഴ്സിയുമണിഞ്ഞിട്ടുണ്ട് . 2015-ല്‍ നേപ്പാളില്‍ നടന്ന അണ്ടര്‍ 14 വിഭാഗം ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതിരോധം അപര്‍ണ്ണ കാത്തു. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി – ടീന ദമ്പതികളുടെ മകളാണ് അപര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: