തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൈനികര്‍ രാജ്യസുരക്ഷയും സൈനികരഹസ്യങ്ങളും സംരക്ഷിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന സൈനിക ക്ഷേമ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, സായുധ സൈനിക ട്രിബ്യൂണല്‍ പ്രാദേശിക ബഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൈനികര്‍ക്കായി ഏര്‍പ്പെടുത്തിയ നിയമബോധവത്ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സൈനികര്‍ മിതത്വവും സൂക്ഷ്മതയും പാലിക്കണം. സോഷ്യല്‍മീഡിയ വഴി സൈനികര്‍ പരാതികള്‍ പറയാന്‍ ശ്രമിക്കരുത്. ഇത് രാജ്യസുരക്ഷയെ ബാധിക്കും. ഇത്തരം സന്ദേശങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് ആയുധമാകും. ആശയവിനിമയം വ്യക്തിപരമെന്നതിനെക്കാള്‍ കൂടുതല്‍ സാങ്കേതികമായ ഇക്കാലത്ത് സേനാംഗങ്ങള്‍ പൊതുസമൂഹവുമായി സംവദിക്കുന്നതിന്റെ പരിധി സംബന്ധിച്ച് പരിശോധന വേണം. പരാതികള്‍ പറയേണ്ടത് ഉയര്‍ന്ന അധികാരികളോടാണ്, മറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സായുധ സൈനിക ട്രിബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് വീരേന്ദര്‍ സിങ് അദ്ധ്യക്ഷത വഹിച്ചു , ലീഗല്‍ സര്‍വീസസ് സൊസൈറ്റി ചെയര്മാന് കെ. ഹരിപാല്‍, സൈനികക്ഷേമവകുപ്പ് ഡയറക്ടര്‍ കെ.കെ. ഗോവിന്ദന് നായര്‍, വൈസ് അഡ്മിറല്‍ എം.പി മുരളീധരന്, ലെഫ്റ്റനന്റ് ജനറല്‍ കെ. സുരേന്ദ്രനാഥ്, ജസ്റ്റിസ് എസ്.എസ്. സതീഷ്ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നിയമവശങ്ങളെ സംബന്ധിച്ച ക്ലാസുകളും സെമിനാറും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: