മരട്: സദാചാര പോലീസിന്റെ മര്‍ദ്ദനമേറ്റയാളെ ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെല്‍മറ്റുകൊണ്ടുള്ള അടിയേറ്റുണ്ടായ തലവേദന മാറാത്തതിനാലാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധന വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നംഗ സംഘം നെട്ടൂര്‍ തണ്ടാശ്ശേരി കോളനിക്കു സമീപം കുന്നുതറവീട്ടില് റോമി തോമസിനെ (39) മര്‍ദ്ദിച്ചത്.
ഞായര്‍ രാത്രി പതിനൊന്നോടെ റോമി തോമസിന്റെ വീടിനു മുന്നിലായിരുന്നു സംഭവം. നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ കിഡ്നി മാറ്റിവെയ്ക്കല്‍ ചികിത്സക്കായി എത്തിയ കണ്ണൂര്‍ സ്വദേശി സിനീഷ് ബാബു (28) റോമി തോമസിന്റെ വീട്ടിലാണ് വാടകയ്ക്കു താമസിക്കുന്നത്. ഇദ്ദേഹം ആശുപത്രിയില്‍ നിന്നു മടങ്ങി എത്തിയപ്പോഴാണ് അക്രമിസംഘം വളഞ്ഞത്. താന്‍ രോഗിയാണെന്നും ചികിത്സക്കു വന്നിട്ട് ഇവിടെയാണ് താമസിക്കുന്നതെന്നു പറഞ്ഞിട്ടും അക്രമികള്‍ വഴങ്ങിയില്ലെന്നു സിനീഷ് ബാബു പറഞ്ഞു. ചോദിക്കാന്‍ ചെന്ന റോമി തോമസിനെ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദിച്ചവരുടെ പേരുകള്‍ പനങ്ങാട് പോലീസിനു കൈമാറി.
സംഭവത്തില്‍ പനങ്ങാട് പോലീസ് കേസെടുത്തിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പനങ്ങാട് പോലീസ് അറിയിച്ചു.
മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍കുമാറിന്റെ ഡിവിഷനില്‍ തന്നെ സദാചാര ഗുണ്ടായിസം നടന്ന് നാലുദിവസമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നെട്ടൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: