കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പള്‍സര്‍ സുനി കീഴടങ്ങിയേക്കും. ഇന്ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ സര്‍ക്കാരിനു മുഖം രക്ഷിക്കാന്‍ പോലീസ് ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണിത്.
സുനി ചൊവ്വാഴ്ച മുതല്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. ഇന്നലെ ആലുവയില്‍ ചേര്‍ന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടപടി ആസൂത്രണം ചെയ്തു. ആലുവ ്വശിവരാത്രി ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു യോഗമെന്ന് പോലീസ് വിശദീകരിക്കുന്നു.
പള്‍സര്‍ സുനിയുടെ അറസ്റ്റ് രേഖപ്പെടുന്നതോടെ വിവാദം ഒതുങ്ങും. കോടതിയില്‍ കേസ് എത്തിച്ച് നിയമസഭയിലും മാദ്ധ്യമങ്ങളിലും ചര്‍ച്ച തടയാനുള്ള സംരക്ഷണം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. ഇതുവഴി സാമൂഹ്യ മാദ്ധ്യമങ്ങളേയും തടയാമെന്നാണ് വിലയിരുത്തല്‍.
മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധക്കേസിലും കലാഭവന്‍ മണിക്കേസിലും സംഭവിച്ച ‘നാടകീയതകള്‍’ ഇതിലും ആവര്‍ത്തിക്കാനാണ് ആസൂത്രണം.
ഇതിന് പോലീസ്, ചില രാഷ്ട്രീയ നേതാക്കള്‍, സിനിമാ പ്രവര്‍ത്തകര്‍, ചിലമാദ്ധ്യമ നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് നടന് ദിലീപ് വിശദീകരണം നല്കി. തനിക്കെതിരേ സിനിമാ വ്യവസായത്തിലുള്ളവര്‍ പ്രതികാരം തീര്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി. ദിലീപ് മാനനഷ്ടക്കേസ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
പള്‍സര്‍ സുനിയില്‍ കേസ് അവസാനിപ്പിച്ച് സംഭവം അതിവേഗം ഒതുക്കാനാണിപ്പോള് ശ്രമം. തുടരന്വേഷണം വമ്പന്മാരിലെത്തും. ഇത് മലയാള സിനിമാ വ്യവസായത്തിനും പ്രമുഖരെന്നു കരുതുന്നവര്‍ക്കും കടുത്ത പ്രതിസന്ധിയാകും. കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിനാണ് മരിച്ചത്.
ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിലെ ദുരൂഹതകള്‍ നീക്കാനോ സ്വാഭാവിക മരണമോ കൊലപാതകമോ എന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല. മണിയുടെ സഹോദരന് രാമകൃഷ്ണന് തുടരന്വേഷണമാവശ്യപ്പെടുന്നതിനെതിരേ സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ട്. കേസ് പള്‍സര്‍ സുനിയിലും കൂട്ടാളികളിലും ഒതുങ്ങുമെന്നാണ് ആശങ്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: