കൊച്ചി : വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കേണ്ടതെന്നും ഇപ്പോഴത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
മുന്‍ മന്ത്രി ഇപി ജയരാജനുള്‍പ്പെട്ട ബന്ധു നിയമനക്കേസ് റദ്ദാക്കാന്‍ രണ്ടാം പ്രതി സുധീര്‍ നമ്പ്യാര്‍ നല്കിയ ഹര്‍ജിയി പരിഗണിക്കവെയാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം.
ഈ കേസു നിലനില്‍ക്കുമോയെന്നതു സംശയമാണെന്നു പറഞ്ഞ ഹൈക്കോടതി ഹര്‍ജിക്കാരനെതിരായ അന്വേഷണ നടപടികള്‍ ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി എന്നിവയുടെ നിയമസാധുത വിജിലന്‍സല്ല പരിശോധിക്കേണ്ടത്. ഇത്തരം പരാതികള്‍ വര്‍ദ്ധിച്ചു വരുന്നു.
കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
നിയമനം നടത്തിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമനം കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമോ ലാഭമോ ഉണ്ടായോ, അഴിമതി നിരോധന നിയമപ്രകാരം എന്ത് അഴിമതിയാണ് ഇൗ കേസില്‍ വിജിലന്‍സ് അന്വേഷിക്കുന്നത്, മന്ത്രിയുടെ അധികാരം വിനിയോഗിച്ചു നടത്തിയ നിയമനം ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണോ, വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് ബാദ്ധ്യതയില്ലേ, ചട്ടവും നടപടിക്രമങ്ങളും ബാധകമായ റെഗുലര്‍ നിയമനമാണോ, മന്ത്രിയുടെ വിവേചനാധികാരത്തിലുള്ള പ്രത്യേക നിയമനമാണോ ഇത്,നിയമന ഉത്തരവിന്റെ സാധുതയും ഔചിത്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി വ്യക്തമാക്കുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനം, പ്രൊമോഷന്, അച്ചടക്ക നടപടി തുടങ്ങിയവയുടെ നിയമസാധുത പരിശോധിക്കാന്‍ ഭരണഘടനാപരവും നീതിന്യായപരവുമായ സംവിധാനമുണ്ട്. ഇത്തരം അധികാരം ഒരു സാഹചര്യത്തിലും വിജിലന്‍സ് പോലെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. നിയമ വിരുദ്ധമായി ഇത്തരം നടപടികള്‍ വിജിലന്‍സ് സ്വീകരിച്ചാല്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സംരക്ഷണത്തിനായി കോടതിക്ക് ഇടപെടേണ്ടി വരും.
ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഈ കേസില്‍ നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം എന്തു കുറ്റമാണ് വിജിലന്‍സ് അന്വേഷിക്കുന്നത് ? നിയമലംഘനം, നടപടിക്രമങ്ങളിലെ വീഴ്ച തുടങ്ങിയ കാരണങ്ങളില്‍ മാത്രമാണ് മന്ത്രിതല ഉത്തരവുകളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും നിയമസാധുത ജുഡീഷ്യല്‍ സംവിധാനങ്ങള്‍ പരിശോധിക്കുന്നത്. ഇത്തരം നിയമനങ്ങളില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കിലാണ് വിജിലന്‍സ് അന്വേഷിക്കേണ്ടത്.
ഇപി ജയരാജന് വ്യവസായ മന്ത്രിയായിരിക്കെ അനന്തിരവനും മുന്‍ മന്ത്രി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് സുധീര്‍ നമ്പ്യാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ 13 ന് മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കി. എന്നിട്ടും വിജിലന്‍സ് അന്വേഷണം തുടരുന്നതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: