കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനെയും പോലീസ് കോടതിമുറിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, തട്ടിക്കൊണ്ടു പോകല്‍ ആരുടെയെങ്കിലും ‘ക്വട്ടേഷ’നല്ലെന്നും പണം തട്ടാന്‍ സുനി സ്വയം ആസൂത്രണം ചെയ്തതാണെന്നും വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. കീഴടങ്ങുമെന്നും കേസന്വേഷണം പള്‍സര്‍ സുനിയിലൊതുക്കുമെന്നും ‘ജന്മഭൂമി’ ഇന്നലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അറസ്റ്റ് നാടകമാണെന്നാണ് സംശയം.
പ്രതികള്‍ ഉച്ചയ്ക്ക് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമായെത്തിയപ്പോള്, കോടതി ഉച്ചയൂണിന് പിരിഞ്ഞിരുന്നു. കോടതി മുറിയില്‍ കടന്ന പ്രതികളെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസ് സംഘം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. അഭിഭാഷകരും പോലീസും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കീഴടക്കി പോലീസ് കൊണ്ടുപോയി. പോലീസ് നടപടിക്കെതിരേ അഭിഭാഷകര്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കാനേ കോടതി നിര്‍ദ്ദേശിച്ചുള്ളു.
ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് രാത്രി വൈകിയും ചോദ്യം ചെയ്തു. നടിയില്‍നിന്ന് പണം തട്ടാന്‍ താന്‍ ചെയ്തതാണ് തട്ടിക്കൊണ്ടുപോകലെന്നും ആരുടെയും പ്രേരണയോ ആസൂത്രണമോ ഇല്ലെന്നുമാണ് സുനി വിശദീകരിച്ചത്. ഇത് പോലീസ് ആവര്‍ത്തിക്കുകയാണ്.കഴിഞ്ഞ ദിവസം ആലുവയില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തിയിരുന്നു.
സുനിയുടെ നീക്കങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന കസ്റ്റഡിയിലുള്ള കൂട്ടുപ്രതി തമ്മനം മണികണ്ഠന്റെ വിശദീകരണങ്ങള്‍, സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് സ്ഥാപിക്കാന്‍ പോലീസിന് സഹായകമാണ്. മണികണ്ഠനെ കസ്റ്റഡിയില്‍ കിട്ടിയശേഷം പോലീസും മറ്റ് ഉന്നതരും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ പ്രകാരം അന്വേഷണം മുന്നോട്ടു പോകുന്നുവെന്നു വേണം കരുതാന്‍. മണികണ്ഠനെ മാപ്പുസാക്ഷിയാക്കിയേക്കും..
കോടതിയില്‍ പോലീസ് കയറിയത് വിവാദമാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പലരും. നടിയ്ക്ക് പിന്തുണയുമായി ഇറങ്ങിയ പ്രക്ഷോഭക്കാരും ചലച്ചിത്രപ്രവര്‍ത്തകരും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സംഭവം ആസൂത്രിതമാണെന്ന് നടിയുടെ അടുത്ത സുഹൃത്ത് മഞ്ജു വാര്യര്‍ ഇന്നലെയും ആവര്‍ത്തിച്ചു. കേരളത്തിനു പുറത്ത് പ്രതിയെ തിരയാന്‍ പോലീസ് പോയിരിക്കെ കൊച്ചി നഗരമദ്ധ്യത്തിലെ കോടതിയില്‍ പ്രതി ഹാജരായത് പോലീസിന് കടുത്ത വിമര്‍ശനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: