വഡോദര: അറുപത്തിരണ്ടാമത് ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ കിരീടം നേടുന്നത്. 12 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 7 വെങ്കലവുമടക്കം 24 മെഡലുകള്‍ നേടിയാണ് കേരളത്തിന്റെ കുതിപ്പ്. 4 സ്വര്‍ണ്ണം 5 വീതം വെള്ളിയും വെങ്കലവും നേടിയ ഹരിയാനയാണ് രണ്ടാമത്. മൂന്ന് വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയ ദല്‍ഹി മൂന്നാമതും.
പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളം കിരീടം ചൂടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തിന്റെ കിരീട നേട്ടം.
എട്ട് സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി പെണ്‍കുട്ടികളിലും നാല് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ആണ്‍കുട്ടികളിലും കേരളം ചാമ്പ്യന്മാരായി. പെണ്‍കുട്ടികളില്‍ മഹാരാഷ്ട്ര രണ്ടുവീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി രണ്ടാമതെത്തിയപ്പോള്‍ രണ്ട് സ്വര്‍ണ്ണവും 2 വെങ്കലവും നേടിയ കര്‍ണ്ണാടകയ്ക്കാണ് മൂന്നാം സ്ഥാനം. ആണ്‍കുട്ടികളില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഏറിനങ്ങളില് സ്വന്തമാക്കിയ ഹരിയാന രണ്ടാമതെത്തി. രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ വിദ്യാഭാരതിയാണ് മൂന്നാമത്.
ഇന്ന് നടന്ന ആറ് ഫൈനലുകളില്‍ അഞ്ചിലും സ്വര്‍ണ്ണം നേടിയാണ് കേരളം എതിരാളികളെ ബഹുദൂരം പിന്തള്ളി ഉജ്ജ്വല കുതിപ്പ് നടത്തിയത്. സ്പ്രിന്റ് ഡബിളും 4-100 മീറ്റര്‍ റിലേയും ഉള്‍പ്പെടെ മൂന്ന് സ്വര്‍ണ്ണം നേടിയ കേരളത്തിന്റെ സി. അഭിനവ് മേളയിലെ താരമായി. 400മീറ്ററില്‍ സ്വര്‍ണവും 800ല്‍ റെക്കോഡ് സ്വര്‍ണവും സ്വന്തമാക്കിയ മഹാരാഷ്ട്രയുടെ തായി ബമാനെ പെണ്‍കുട്ടികളില്‍ മികച്ച അത്ലീറ്റായി.
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ മെറിന് ബിജു, ആണ്‍കുട്ടികളില്‍ ആകാശ് എം. വര്‍ഗീസ്, ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേകളിലുമാണ് അഭിനവിന് പുറമെ കേരളം നാലാംദിനം സ്വര്‍ണംനേടിയത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബു വെള്ളിയും 200 മീറ്ററില്‍ ആന്‍സി സോജന് വെങ്കലവുംനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: