കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാന്‍ കോടതി ഉത്തരവ്. കോടതി വളപ്പില്‍നിന്നും പോലീസ് നാടകീയമായി കസ്റ്റഡിയിലെടുത്ത പള്‍സര്‍ സുനിയേയും വിജീഷിനേയും നെടുമ്പാശേരി സിഐയ്ക്കു കൈമാറണമെന്ന് എറണാകുളം എസിജെഎം കോടതിയാണ് ഉത്തരവിട്ടത്.
നെടുമ്പാശേരി സിഐയാണ് നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ഉത്തരവില്‍ പറയുന്നു.
എറണാകുളം എസിജെഎം കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രതിക്കൂട്ടില്‍നിന്നാണ് പ്രതികളെ പൊലീസ് ബലംപ്രയോഗിച്ച് പിടികൂടിയത്. ആദ്യം അഭിഭാഷകന്റെ വാഹനത്തിലും പിന്നീട് ബൈക്കിലുമാണ് പ്രതികള്‍ കോടതിയിലെത്തിയത്.
ബൈക്കില്‍ എറണാകുളത്തപ്പന് ഗ്രൗണ്ടിലെത്തിയശേഷം മതില് ചാടിക്കടന്ന് കോടതിയില്‍ പ്രവേശിച്ചു. ഹെല്‍മറ്റ് വച്ചാണ് പ്രതികള്‍ കോടതിയിലെത്തിയത്. കോടതിമുറിയില്‍ കടന്നപ്പോള്‍ ജഡ്ജി ചേംബറിലായിരുന്നു. പ്രതികളെ കോടതിയില്‍നിന്ന് കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: