ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ കുംഭഭരണി മഹോത്സവം മാര്‍ച്ച് മൂന്നിന് നടക്കും. 13 കരകളിലെയും കെട്ടുകാഴ്ച ഒരുക്കുന്നതിനുള്ള ഉരുപ്പടികള്‍ ശിവരാത്രി ദിനമായ ഇന്ന് രാവിലെ 9.29ന് പുറത്തെടുക്കുമെന്ന് ശ്രീദേവി വിലാസം ഹിന്ദു മത കണ്വന്ഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കെട്ടുകാഴ്ച നിര്‍മ്മാണത്തിന് തുടക്കമാകും.
വൈകിട്ട് വിളക്കു വയ്ക്കുന്നതോടെ കുത്തിയോട്ടചടങ്ങളുകളും ആരംഭിക്കും. ഈ വര്‍ഷം 15 കുത്തിയോട്ടങ്ങളാണ് നടക്കുന്നത്. കോതമംഗലം തൃക്കാരിയൂരിലാണ് ഇത്തവണ ഏറ്റവും അകലെനിന്നുള്ള കുത്തിയോട്ട വഴിപാട്. കുത്തിയോട്ട ആശാന്മാര് വഴിപാടുകാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും പ്രസിഡന്റ് എം.കെ. രാജീവും സെക്രട്ടറി ആര്. രാജേഷ്കുമാറും പറഞ്ഞു.
കുംഭഭരണി നാളില്‍ രാവിലെ മുതല്‍ കുത്തിയോട്ട വഴിപാടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. വൈകിട്ട് 4.30 മുതല്‍ 13 കരകളിലെ കെട്ടുകാഴ്ചകള്‍ ക്രമത്തില്‍ ക്ഷേത്രത്തിനു കിഴക്കുവശത്തെ കാഴ്ചക്കണ്ടത്തിലേക്കാണ് എത്തുന്നത്. ആഘോഷങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടന്നു. സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും സമീപ റോഡുകളിലുമായി നൂറിലധികം ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണസംവിധാനം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ഡി. ഹരികൃഷ്ണന്, വൈസ് പ്രസിഡന്റ് എം. മനോജ്കുമാര്‍, ട്രഷറര്‍ പി. രാജേഷ്, പി.കെ. രജികുമാര്‍, സി. ഗോപകുമാര്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: