ശുദ്ധജലം അമൂല്യം മാത്രമല്ല അമൃത തുല്യവുമാണെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതിരൂക്ഷമായ വരള്‍ച്ചയ്ക്കും ഇതുമൂലം ഉണ്ടാകുന്ന ജലക്ഷാമത്തിനും കാരണം പ്രകൃതിയെ ചൂഷണം ചെയ്യലും കാലാവസ്ഥ വ്യതിയാനംപോലെയുള്ള പ്രതിഭാസങ്ങളും ആണെന്ന് കരുതപ്പെടുന്നു. എന്തായിരുന്നാലും, നമ്മുടെ സംസ്ഥാനം വലിയ വരള്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
വരള്‍ച്ച ഇനിയും കൂടുതല്‍ രൂക്ഷമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. നാട്ടിലെ പ്രധാന ജലസ്രോതസ്സുകളായ പുഴകളും കുളങ്ങളും കിണറുകളും പാടങ്ങളും തോടുകളും വറ്റിവരണ്ടുകഴിഞ്ഞു. ഭൂഗര്‍ഭജലം അപകടകരമായ സ്ഥിതിയിലേക്ക് എത്തിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ കഠിനമാകാന്‍ പോകുന്ന വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണ്ടത്ര ബോധവല്‍ക്കരണം നടത്തുകയും വേണം.
സാഹചര്യത്തിന്റെ തീവ്രതയെക്കുറിച്ച് എല്ലാ സാധാരണ ജനങ്ങള്‍ക്കും വേണ്ടത്ര ബോധം ഉണ്ടാകണമെന്നില്ല. ഈ വിഷയത്തെക്കുറിച്ച് ആധികാരികമായും ശാസ്ത്രീയമായുമുള്ള പല ലേഖനങ്ങളും വന്നുകഴിഞ്ഞു. പലതരത്തിലുള്ള ചാനല്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങലും പഠനങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. പ്രകൃതിയുടെ ഈ വെല്ലുവിളിയെ നാം ശ്രദ്ധയോടെ മനസ്സിലാക്കി വേണ്ട പ്രതിവിധികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണ്. അവ ഒരുപക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വന്‍ പദ്ധതികള്‍ ആയിരിക്കണമെന്നില്ല, മറിച്ച് പൊതുജന സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളായ ജലസേചനം, കൃഷി, വൈദ്യുതി, വനം, പൊതുമരാമത്ത്, പഞ്ചായത്ത്, പരിസ്ഥിതി തുടങ്ങിയവയെ സംയോജിപ്പിച്ച് നടപ്പിലാക്കേണ്ട ലഘു ഉപാധികളാണ്. അതിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.
ജലത്തിന്റെ ഉപഭോഗം: അമൂല്യമായ ശുദ്ധജലത്തിന്റെ ലഭ്യത പരിമിതമാണ്. ഒരു തുള്ളി വെള്ളം പോലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഗാര്‍ഹിക ആവശ്യത്തിനും ഇതര ആവശ്യത്തിനുമുള്ള ജലത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണം. വ്യക്തിപരമായ അച്ചടക്കം പാലിക്കണം. ശുചിത്വം അനിവാര്യമെങ്കിലും വസ്ത്രങ്ങള്‍ അലക്കല്‍, വാഹനം കഴുകല്‍, പൂന്തോട്ടം നനയ്ക്കല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കൊക്കെ നിയന്ത്രണം വേണം. നിര്‍മാണ പ്രവര്‍ത്തനം അത് പൊതു ആവശ്യത്തിനുള്ളതായാല്‍ പോലും മഴക്കാലം വരെ നീട്ടിവയ്ക്കാവുന്നതാണെങ്കില്‍ അപ്രകാരം ചെയ്യണം. പ്രത്യേകിച്ച് വന്‍ കെട്ടിടങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഇഷ്ടിക നിര്‍മാണം, പ്ലൈവുഡ് നിര്‍മാണം, കുഴല്‍ക്കിണറുകളുടെ ദുരുപയോഗം തുടങ്ങിയവയ്ക്കെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും, വ്യവസ്ഥാപിത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
ജലസ്രോതസ്സുകളുടെ പരിരക്ഷ: ഭൂമിയിലുള്ള എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കാന്‍ വളരെ വിപുലവും സമഗ്രവുമായ പദ്ധതികള്‍ ജനപിന്തുണയോടെ ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ എന്നിവരെയെല്ലാം സംഘടിപ്പിച്ച് ജനകീയ മുന്നേറ്റം ഉടന്‍തന്നെ ഉണ്ടാവേണ്ടതാണ്. മണല്‍ വാരലും നദി കയ്യേറ്റവും മറ്റും കര്‍ശനമായി നിയന്ത്രിച്ച് ഓരോ പുഴയേയും പുനര്‍ജനിപ്പിച്ച് സംരക്ഷിക്കണം. സംസ്ഥാനത്തുള്ള എല്ലാ കുളങ്ങളും കിണറുകളും ശുദ്ധീകരിച്ച് ജലസ്രോതസ്സിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടണം. ഇനിയെങ്കിലും ഒരു പുഴപോലും മരിക്കാതിരിക്കട്ടെ!
വൈദ്യുതി നിയന്ത്രണം: സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചിരിക്കുന്നു. ജലദൗര്‍ലഭ്യം വിദ്യുച്ഛക്തി ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും. സെന്‍ട്രല്‍ പൂളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതിയുടെ വില വളരെ കൂടുതലായിരിക്കുമല്ലോ. ഈ അധിക ചെലവ് വൈദ്യുതി ബോര്‍ഡ് വഹിക്കേണ്ടിവരികയും ആ ഭാരം സാധാരണക്കാരന്റെ ചുമലില്‍ എത്തുകയും ചെയ്യും.
അതിനാല്‍ ഓരോ പൗരനും ഗൗരവമായി ഈ സാഹചര്യം മനസ്സിലാക്കി ജീവിതശൈലി ചിട്ടപ്പെടുത്തണം. ആരാധനാലയങ്ങളിലെ ഉത്സവം, പെരുന്നാള്‍ എന്നിവയ്ക്ക് അലങ്കാരത്തിനും മറ്റുമായിട്ടുള്ള വൈദ്യുതിയുടെ ഉപയോഗം കാര്യമായി കുറയ്ക്കാന്‍ പൊതുസമൂഹം തയ്യാറാകണം. മറ്റ് ആഘോഷങ്ങള്‍ക്കുവേണ്ടിയും, പാര്‍ക്ക്, പൊതുസ്ഥലങ്ങള്‍, ഹോട്ടല്‍, ക്ലബ് എന്നിവിടങ്ങളിലെ വൈദ്യുതി ഉപഭോഗത്തിനും കര്‍ശനമായ നിയന്ത്രണം അത്യാവശ്യമാണ്. ഗാര്‍ഹിക ആവശ്യം, വ്യവസായം,ടൂറിസം, ഹോട്ടലുകള്‍, ഇതരസ്ഥാപനങ്ങള്‍ എന്നിവയ്ക്കൊക്കെ പരമാവധി ഉപയോഗ പരിധി നിശ്ചയിക്കണം. അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക് മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ സ്ലാബ് അടിസ്ഥാനത്തില്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
മഴവെള്ള സംഭരണികള്‍: മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങളും നാം അടച്ചുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം മഴവെള്ളവും കടലില്‍ പതിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൃഷിയിടങ്ങളില്‍ ജലം സംരക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടില്ല. അതിനാല്‍ ഭൂമിയില്‍ പതിക്കുന്ന മഴവെള്ളത്തിന്റെ പരമാവധി ജലം തങ്ങിനിന്ന് ഭൂമിയിലേക്ക് താഴ്ന്ന് ഭൂഗര്‍ഭത്തില്‍ എത്തിക്കുവാനും കഴിയുന്നത്ര മഴവെള്ളം സംഭരിക്കാനും എല്ലാവരും ഒറ്റക്കെട്ടായി പ്രയത്നിക്കേണ്ടതാണ്. റെയില്‍വാട്ടര്‍ ഹാര്‍വെസ്റ്റിങ്, റെയില്‍വാട്ടര്‍ ഇന്‍ഞ്ചെക്ഷന്‍ സിസ്റ്റം എന്നീ നവീന പദ്ധതികള്‍ക്ക് വേണ്ടത്ര പ്രചാരണവും പ്രോത്സാഹനവും നല്‍കേണ്ടത് അത്യാവശ്യമാണ്.
ബോധവല്‍ക്കരണം: സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് വീട്ടമ്മമാരെയും കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും ബോധവല്‍ക്കരിക്കുന്നതിന് സെമിനാറുകള്‍ സംഘടിപ്പിക്കാനും ഭവന സന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവ സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സഹായത്തോടെ നടത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതില്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ തീര്‍ച്ചയായും കഴിയും. പച്ചപ്പിന്റെ പര്യായമായ കേരള നാടിനെ മരുഭൂമിയാക്കി മാറ്റാതെ നിത്യഹരിതമാക്കി നിലനിര്‍ത്താന്‍ നമുക്ക് കൈകോര്‍ക്കാം. അതിനായി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടേയും കൂട്ടായ ശ്രമം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: