ഇപ്പോഴത്തെ കേരള സര്‍ക്കാരും റവന്യൂ വകുപ്പും രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിലെ ഭൂപരിഷ്കരണ നടപടികളുടെ തിളക്കമാര്‍ന്ന തുടര്‍ച്ച ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥരാണ്.
ജനങ്ങളെയും പ്രകൃതിയേയും വിസ്മരിക്കാത്ത സുതാര്യമായ വികസനമാണ് ഇടതു ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ ലക്ഷ്യം. അതിന് അനുസൃതമായ കര്‍മ്മ പരിപാടിയും പ്രവര്‍ത്തന വഴിയുമാണ് പിന്തുടരുക. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസുകൂടി ഇതിനൊപ്പം ലയിക്കുമ്പോള്‍ അസാദ്ധ്യമായതൊന്നുമില്ലെന്നാണ് വിശ്വാസം. ഒമ്പതുമാസത്തെ പ്രവര്‍ത്തനം ഈ വിശ്വാസത്തിന് കൂടുതല്‍ ബലവും നല്കുന്നു.
പരാതികളുടെ പ്രളയത്തില്‍ ഭയന്ന് പാതിവഴിയില്ഉപേക്ഷിക്കപ്പെട്ട റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. മറ്റു പല കാര്യങ്ങളിലെപോലെ റീസര്വ്വെയിലും ഏറെ പിന്നിലായ കാസര്‍കോഡും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയുമാണ് ആദ്യഘട്ടത്തിലേക്ക് നിശ്ചയിച്ചിട്ടുളളത്. ജനുവരി 26ന് കാസര്‍കോഡ് ജില്ലയില്‍ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഇടുക്കിയിലെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനകീയ പങ്കാളിത്തത്തോടെയാണ് റീസര്‍വ്വെ വിഭാവനം ചെയ്തിട്ടുളളത്. ജനങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്നപ്രകിയയാണ് റീസര്വ്വെയെന്ന ചിന്ത വിവിധ മാര്‍ഗങ്ങളിലൂടെ വളര്‍ത്തിയെടുത്തും, ജനങ്ങളെ ബോധവത്കരിച്ചും ഉത്സവ പ്രതീതിയില്‍ പൂര്‍ത്തീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ‘ഭൂസാക്ഷരതാ പരിപാടി’ സംഘടിപ്പിക്കാനും ആലോചിക്കുന്നു.
ഭൂ ഉടമസ്ഥാവകാശം സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിക്കുമെന്ന ആശങ്കയാണ് റീസര്വ്വേയെന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയന്നോടാന്‍ കാരണം. മുന്‍ അനുഭവങ്ങള്‍ ഈ ആശങ്ക ഒരു പരിധിവരെ ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍, ഈ പുതിയ തുടക്കം അത്തരം ആശങ്കള്ക്കിടമില്ലാത്തവിധം നൂതന അനുഭവമാക്കി മാറ്റണമെന്നാണ് എന്റെ ആഗ്രഹം. ഇതിനു ജനങ്ങളുടെ പരിധിയില്ലാത്ത പിന്തുണ പ്രതീക്ഷിക്കുന്നു.
അര്‍ഹതപ്പെട്ട എല്ലാവര്ക്കും പട്ടയം നല്‍കണമെന്നാണ് ഗവണ്മെന്റ് നയം. അനാവശ്യ കുരുക്കുകള്‍ ഒഴിവാക്കി സുഗമമായ നടപടി ക്രമങ്ങളിലുടെ ഇതുസാദ്ധ്യമാക്കും. ഇടുക്കിയില്‍ð ഇതിനുളള പ്രഥമ ചുവട് വച്ചുകഴിഞ്ഞു. ഏപ്രില്‍ 30നകം പതിനായിരം കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയാണ്. 01.01.1977ന് മുമ്പ് വനഭൂമി കൈവശമുണ്ടായിരുന്നവരും തലമുറകളായി കൃഷി ചെയ്തു വരുന്നതുമായ കര്‍ഷകര്‍ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംയുക്ത പരിശോധന നടത്തി സമയബന്ധിതമായി പട്ടയം നല്കി കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യം പരിഹരിക്കും.
ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിച്ച് പട്ടയം നല്‍കുന്നതിന് സ്ഥാപിക്കപ്പെട്ട ലാന്റ് ട്രൈബൂണലുകളില്കെട്ടിക്കിടക്കുന്ന കേസുകള്‍ ഗവണ്മെന്റിന്റെ ആശങ്കയാണ്. കൈവശത്തിലുളള ഭൂമിയുടെ പട്ടയത്തിനായി വര്‍ഷങ്ങളായി ട്രൈബൂണലുകള്‍ കയറിയിറങ്ങുന്ന ഭൂവുടമകളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. ഫയലുകളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതു മൂലം ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത തന്നെ ചോര്‍ന്നുപോകുന്ന സ്ഥിതിയാണ്. ട്രൈബൂണലുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതില്‍ ഗവണ്മെന്റിന് പരിമിതികളുണ്ടെങ്കിലും മനുഷ്യമുഖം നല്കി നിയമം വ്യാഖ്യാനിക്കണമെന്ന നിര്‍ബന്ധം ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹൃതമാകും. ട്രൈബൂണലുകള്‍ വില്ലേജുകളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി കേസുകള്‍ തീര്‍പ്പാക്കാനുളള സാദ്ധ്യത ആരായുന്നതാണ്.
പതിച്ചുനല്കാന് കഴിയുന്ന സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കും ഇതിനകം തുടക്കമായി. പട്ടികജാതിവര്‍ഗ ക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് വനാവകാശ നിയമം പ്രകാരം 4500 പേര്‍ക്ക് ഭൂമിക്ക് അവകാശമുളളതായി കാണുന്നുണ്ട്. ഇതില്‍ കുറെപേര്‍ക്ക് ഭൂമി ലഭിച്ചു. ബാക്കിയുളളവര്‍ക്ക് വൈകാതെ നല്‍കും.
‘ഭൂരഹിതരില്ലാത്ത കേരളം’ മഹത്തായ ഒരു സ്വപ്നമാണ്. പക്ഷെ പ്രായോഗികത ആഴത്തിലുളള വിശകലനത്തിനു വിധേയമാകണം. വാസയോഗ്യമായ ഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കേണ്ടതെങ്കിലും അനുഭവം മറിച്ചാണ്. എണ്ണം തികയ്ക്കുന്നതിനുവേണ്ടി എവിടെയെങ്കിലും ഭൂമി കണ്ടെത്തി നല്‍കുകയായിരുന്നു. തീരദേശത്തു ജനിച്ചുവളര്‍ന്നവര്‍ക്ക് അന്യജില്ലകളിലെ മലമുകളില്‍ð ഭൂമി നല്കിയാലുളള അവസ്ഥ ഊഹിക്കാവുന്നതേയുളളൂ. പട്ടയം നല്‍കിയവര്‍ക്ക് ഭൂമി കിട്ടാത്ത അനുഭവവും വിരളമല്ല.
ലക്ഷ്യം തെറ്റിയ ഈ പദ്ധതി ശരിയായ ദിശയിലേക്കും പ്രായോഗിക പൂര്‍ണതയിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, ഭൂമിക്ക് വിലയേറെയുളള നഗരപ്രദേശങ്ങളില്‍ ഭൂമി കണ്ടെത്തി ഭൂരഹിതഭവന രഹിതര്‍ക്ക് ആശ്വാസമായി ‘വാസ സമുച്ചയങ്ങള്‍’ നിര്‍മ്മിക്കുകയും ഗവണ്മെന്റിന്റെ പരിപാടിയാണ്. താമസിക്കാന്‍ ഒരു മേല്‍ക്കൂര എന്നതിനപ്പുറം അന്തേവാസികളുടെ സാമ്പത്തിക വികാസത്തിനും കൂടി അനുഗുണമായ രീതിയില്‍ ഈ സംവിധാനത്തെ പരിവര്‍ത്തനപ്പെടുത്തണം. ഇല്ലെങ്കില്‍ പദ്ധതിയുടെ ഉദ്ദേശ്യം പൂര്‍ണമാകില്ല.
കാലഹരണപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും പൊളിച്ചെഴുത്തും മുഖ്യ അജണ്ടയില്‍പ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാനുളള തീരുമാനം ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനവും റവന്യൂ ഡിവിഷനുകളുടെ വിഭജനവും അടിയന്തര പ്രാധാന്യത്തോടെ നടത്തണമെന്ന് ആഗ്രഹിക്കുന്നു.
അഴിമതിരഹിത റവന്യൂ ഓഫീസുകള്‍ വെറും സ്വപ്നം മാത്രമായി ഇനി തുടരാനാവില്ല. യാഥാര്‍ത്ഥ്യമായേ തീരൂ. ജനങ്ങളുടെ അവകാശമാണത്. അതിനായി ഏതറ്റംവരെയും പോകും. അഴിമതിയെന്നാല്കൈക്കുലി മാത്രമാണെന്ന ധാരണ ശരിയല്ല. സന്മാര്ഗികതയുടെ വഴിയില്‍ð നിന്നുളള ഏതു വ്യതിചലനവും അഴിമതി തന്നെയാണ്. ആശയ വിനിമയത്തിലെ അപാകതയും വ്യക്തതയില്ലായ്മയും ധിക്കാരപൂര്‍ണമായ പെരുമാറ്റവും ധാര്‍ഷ്ട്യവുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നു.
റവന്യൂ വകുപ്പിലെ നവീകരണത്തിനും ശുദ്ധികലശത്തിനും ജീവനക്കാരുടെയും അവരുടെ സംഘടനകളുടെയും സഹകരണം അത്യന്താപേക്ഷിതമാണ്. ഞാനത് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: