ഒന്നും ശരിയാകാത്തത് സെക്രട്ടറിയേറ്റില്‍ ‘കേരള അഡ്മിനസ്ട്രേറ്റീവ് സര്‍വീസ്’ നടപ്പാക്കാത്തതുകൊണ്ടാണ് എന്നാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് എന്തുവില കൊടുത്തും അത് നടപ്പാക്കിയിട്ടുതന്നെ കാര്യം. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ നീക്കാന്‍ വ്യഗ്രതയോടെ കാത്തിരിക്കുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മുന്നിലെത്തിക്കാതെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരിക്കുന്നു. പിന്നെങ്ങനെയാണ് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍ തീരുമാമെടുക്കാനാവുക? മന്ത്രിമാര്‍ ശ്രമിച്ചിട്ടും ചീഫ് സെക്രട്ടറിയടക്കമുള്ള സീനിയര്‍ സെക്രട്ടറിമാര്‍ ശ്രമിച്ചിട്ടും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ നന്നാവുന്ന മട്ടുമില്ല. ഇവരെ നന്നാക്കാന്‍ ഒറ്റവഴിയേ ഉള്ളൂ. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പത്തുപതിനഞ്ച് പേരെ സെക്രട്ടറിയേറ്റില്‍ നിയമിക്കുക; അങ്ങനെ സെക്രട്ടറിയേറ്റിലും കേരള അഡ്മിനിസ്ട്രേറ്റീവ്സ് ബാധകമാക്കുക. അതോടെ എല്ലാം ശരിയാകും.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അനാസ്ഥകൊണ്ട് എന്തൊക്കെ കുഴപ്പങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നോ? ഒരു കാരണവശാലും അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ അനുവദിക്കുകയില്ല എന്ന പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം നടപ്പാക്കാനാവുന്നില്ല! എല്ലാ സീമകളും ലംഘിച്ച് വിലകള്‍ വാണംപോലെ കുതിച്ചുയരുന്നു. പൊതുവിതരണ സമ്പ്രദായം ആകെ തകര്‍ന്നതും, റേഷന്‍കടകളില്‍ അരിയില്ലാതായതും കേന്ദ്രസര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറച്ചതും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ കാരണമല്ലേ! പതിനഞ്ചുവര്‍ഷമായി ‘അധികാരവും ഫണ്ടും’ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി കാല്‍ലക്ഷത്തിലേറെ ജനപ്രതിനിധികളും അവര്‍ക്കുകീഴില്‍ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരും കിണഞ്ഞു ശ്രമിച്ചിട്ടും പദ്ധതി നിര്‍വഹണത്തോത് 15-20 ശതമാനം മാത്രം. ഇനി അവശേഷിക്കുന്നത് ഒന്നരമാസം. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഈ നിഷ്ക്രിയത്വത്തില്‍ ഒരു പങ്കുമില്ല എന്നതല്ലേ സത്യം?
ഏനാത്തു പാലം പരിശോധിക്കാനെത്തിയ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് അപകടനിലയിലുള്ള നൂറുപാലങ്ങളെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ്. ടാറിനു പകരം കരിതേച്ച് റോഡ് പണി പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യം കൂടി അറിയുക. അസിസ്റ്റന്റ് എഞ്ചിനീയറായി സര്‍വ്വീസില്‍ പ്രവേശിക്കുന്നയാള്‍ ചീഫ് എഞ്ചിനീയറായി റിട്ടയര്‍ ചെയ്യുമ്പോഴും പൂര്‍ത്തിയാകാത്ത പദ്ധതികള്‍ (കല്ലട?) ഉള്ള നാടാണ് കേരളമെന്ന്. ഇതിനകം എസ്റ്റിമേറ്റു തുക നൂറുകോടിയില്‍നിന്ന് ആയിരംകോടിയിലെത്തിയിരിക്കും.
പത്തുനാല്‍പ്പതു വര്‍ഷമായിട്ടും ആലപ്പുഴ ബൈപ്പാസ് പണി എങ്ങുമെത്താത്തതിന് ആരാണുത്തരവാദി? ഇത്തരം കെടുകാര്യസ്ഥതയ്ക്ക് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്തുപിഴച്ചു? സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്ന മന്ത്രി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. ജീവനക്കാര്‍ക്കെതിരെ നിയമാനുസൃതം ഒട്ടേറെ നടപടിയെടുക്കാം. താക്കീത്, സസ്പെന്ഷന്, ഇന്‍ക്രിമെന്റ് തടയല്‍ തരംതാഴ്ത്തല്‍, പിരിച്ചുവിടല്‍ മുതലായവ. ‘അടിച്ചുപല്ലുകൊഴിക്കാന്‍’ പക്ഷേ വകുപ്പില്ല.
റോഡിനും റെയില്‍വേക്കും മറ്റും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വന്‍ തുകകള്‍ ചെലവഴിക്കാനാകാതെ പാഴായിപ്പോകുന്നതില്‍ ജീവനക്കാര്‍ അല്ല, രാഷ്ട്രീയ നേതൃത്വത്തിനാണ് പങ്കെന്ന കാര്യം എല്ലാവര്ക്കും അറിയാം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അയ്യായിരം കോടി മുടക്കി പൂര്‍ത്തീകരിച്ച പദ്ധതി കമ്മീഷന് ചെയ്യാനാകാതെ ഇഴഞ്ഞുനീങ്ങുന്നതിന് ജീവനക്കാരെന്ത് പിഴച്ചു? ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വമല്ലേ പ്രതിക്കൂട്ടില്‍?
പൊതുവിദ്യാഭ്യാസ മേഖലയില്‍ കുട്ടികളില്ലാതെ, ഡിവിഷന് ഫാള്‍ മൂലം ആയിരക്കണക്കിന് അദ്ധ്യാപകര്‍ ‘പ്രൊട്ടക്റ്റഡ്’ ആയി നിലനില്‍ക്കുമ്പോഴും സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുകള്‍പോലെ മുളച്ചുപൊന്തുന്നതിന് (സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടല്‍ നേരിടുന്നു) സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എങ്ങനെ ഉത്തരവാദികളാകും?
സെക്രട്ടറിയേറ്റിനു വെളിയിലുള്ള അഴിമതിക്കാരായ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടിക്കായി വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അനുമതി നല്‍കാതെ പൂഴ്ത്തിവയ്ക്കുന്നത് മന്ത്രിമാരോ അതോ സെക്രട്ടറിയേറ്റ് ജീവനക്കാരോ? ഇതുപോലെ ഗൗരവമുള്ള ഫയലുകള്‍ പൂഴ്ത്തിവച്ചാല്‍ ‘കൈപൊള്ളും’ എന്നറിയാവുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ അതിന് മുതിരില്ല.
നിയമസഭ പാസാക്കുന്ന നിയമങ്ങള്‍, അവ നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍, സെക്രട്ടറിയേറ്റ് മാനുവല്‍, ബിസിനസ് റൂള്‍സ് എന്നിവയ്ക്ക് പുറമേ നിലവിലുള്ള കീഴ്വഴക്കങ്ങള് എന്നിവയുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പരിശോധിക്കലാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ജോലി എന്നു പൊതുവേ പറയാം. തീരുമാനങ്ങളെടുക്കുന്നത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും മന്ത്രിമാരുമാണ്. അധികാരവികേന്ദ്രീകരണത്തെ നോക്കുകുത്തിയാക്കി, തന്റെ നിയന്ത്രണത്തിലുള്ള വകുപ്പുകളിലെ ഒരു പ്യൂണിന്റെ സ്ഥലമാറ്റവും ഡെപ്യൂട്ടേഷനും പോലും തന്റെ ഉത്തരവനുസരിച്ച് നിര്‍വഹിച്ചാല്‍ മതിയെന്ന് ശഠിക്കുന്ന മന്ത്രിമാരും കാലതാമസത്തിന് ഉത്തരവാദികളാണ്.
ഏഴുമന്ത്രിമാര്‍ വേണ്ട സ്ഥാനത്ത് ഇരുപത്തിഒന്നു മന്ത്രിമാരായി. അവരുടെ പേഴ്സണല്‍ സ്റ്റാഫും സുരക്ഷാ ജീവനക്കാരുമായി പത്തുനാനൂറു പേര്. ആനുപാതികമായി സെക്രട്ടറിയേറ്റ് ജീവനക്കാരും വര്‍ധിച്ചു; പുതിയ അനക്സുകളും പണിയേണ്ടിവന്നു. ഇതിനിടെ ചീഫ് സെക്രട്ടറി ‘സൂപ്പര്‍ മുഖ്യമന്ത്രി’ ചമയേണ്ട എന്ന് മുഖ്യമന്ത്രി. സകല കുഴപ്പങ്ങള്‍ക്കും കാരണം സെക്രട്ടറിയേറ്റ് ജീവനക്കാരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി. ഏതായാലും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഒന്നടങ്കം എതിര്‍ത്തിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ബാധകമാക്കി ഉത്തരവിറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇത് തീര്‍ച്ചയായും ഒരു വന്‍ ഭരണപരിഷ്കാര നടപടിയാണ്. സംസ്ഥാന സര്‍വീസ് ചരിത്രത്തില്‍ നടപ്പാക്കുന്ന ഏറ്റവും സുപ്രധാനമായ ഒരു പരിഷ്കാര നടപടി എന്നുപറയാം.
നിലവില്‍ ഒരു ഭരണപരിഷ്കാര കമ്മീഷന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത്. അതിന്റെ അദ്ധ്യക്ഷന്‍ പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയായും ഒക്കെ പ്രവര്‍ത്തിച്ചുപരിചയമുള്ള തലമുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്. അംഗങ്ങളാകട്ടെ പരിണിതപ്രജ്ഞരായ രണ്ട് മുന്‍ ചീഫ് സെക്രട്ടറിമാരും സി.പി. നായരും നീല ഗംഗാധരനും. സെക്രട്ടറിയേറ്റില്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ബാധകമാക്കുന്നത് സംബന്ധിച്ച് സ്വാഭാവികമായും പ്രസ്തുത ഭരണ പരിഷ്കാര കമ്മീഷന്റെ അഭിപ്രായം തേടേണ്ടതാണ്. എന്നാല്‍ അതിനുപോലും മുതിരാതെ മുഴുവന്‍ ജീവനക്കാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ തിടുക്കത്തില്‍ ഉത്തരവിറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ജീവനക്കാര്‍ ഇതിനെതിരെ സമരത്തിന്റെ പാതയിലും.
സംസ്ഥാനം നേരിടുന്ന പലവിധ പ്രശ്നങ്ങളുണ്ട്. അംഗീകാരം ലഭിച്ച പദ്ധതികള്‍പോലും സമയത്തു നടപ്പാക്കാനാവുന്നില്ല. പദ്ധതികള്‍ക്കു ലഭ്യമായ ഫണ്ടുകള്‍ പോലും ലാപ്സാവുന്നു. ഭരണരംഗം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ സംതൃപ്തവും കാര്യക്ഷമവുമായ ഉദ്യോഗസ്ഥവൃന്ദം കൂടിയേതീരൂ. മന്ത്രിമാരും ജനപ്രതിനിധികളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ ഭാവിക്ക് അനിവാര്യമായിരിക്കെ ഒരുവിഭാഗം ഉദ്യോഗസ്ഥരെ മാത്രം പഴിചാരി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് നിര്‍ഭാഗ്യകരമെന്നേ പറയാനാവൂ. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ആശങ്കകളകറ്റി, അവരെ ഒപ്പം നിര്‍ത്തി ഭരണം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ആക്കം കൂട്ടുന്നു എന്നു പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: