വഡോദര: ട്രാക്കിലെ അതിവേഗ പോരില്‍ ട്രിപ്പിള്‍ തികച്ച് സി. അഭിനവ്. ആദ്യ ദിനം 100 മീറ്ററില്‍ പൊന്നണിഞ്ഞ അഭിനവ് ഇന്നലെ 200 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയാണ് ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയത്.
2009നുശേഷം ഇതാദ്യമായാണ് കേരളതാരം സ്പ്രിന്റ് ഡബിള്‍ നേടിയത്. 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണത്തിലേക്ക് കുതിച്ച കേരള ടീമിനെ നയിച്ച് മീറ്റിലെ ഏക ട്രിപ്പിള്‍ സ്വര്ണ്ണനേട്ടത്തിനും അഭിനവ് ഉടമയായി. 2009-ല്‍ കൊച്ചിയില്‍നടന്ന മീറ്റില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ഇന്ദുലേഖയാണ് അവസാനമായി കേരളത്തിനായി സ്പ്രിന്റ് ഡബിള്‍ നേടിയത്. അതിന് മുന്‍പ് പാലക്കാടിന്റെ പി.ബി. ബിനീഷും സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണ്ണം നേടിയിരുന്നു. ദേശീയ ജൂനിയര്‍ മീറ്റില്‍ രണ്ടിനങ്ങളിലും വെള്ളിയിലൊതുങ്ങിയതിന്റെ മറുപടികൂടിയായി ദേശീയ സ്കൂള്‍ മീറ്റിലെ ഈ ഇരട്ടിമധുരം.
ഇന്നലെ 200 മീറ്ററില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് അഭിനവ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. സ്റ്റാര്‍ട്ടറുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നപ്പോള്‍ മുതല്‍ പന്തയക്കുതിരയുടെ കരുത്ത് സ്വന്തം കാലുകളിലേക്ക് ആവാഹിച്ച് പറന്ന അഭിനവ് തന്റെ മികച്ച സമയം കുറിച്ചാണ് പൊന്നണിഞ്ഞത്. 22.50 സെക്കന്‍ഡിലാണ് ഈ പത്താം ക്ലാസ്സുകാരന് ഫിനിഷ് ലൈന്‍ കടന്നത്.
11.19 സെക്കന്‍ഡിലായിരുന്നു അഭിനവ് മീറ്റിലെ വേഗതാരമായത്. 100 മീറ്ററില്‍ എതിരാളികളായിരുന്ന കര്‍ണാടകയുടെ വി.എ. ശശികാന്തിനെയും (22.59 സെ.) ദല്‍ഹിയുടെ അന്ഷുൡനെയും (22.71 സെ.) പിറകിലാക്കിയാണ് അഭിനവ് സ്പ്രിന്റ് ഡബിള്‍ തികച്ചത്. തൊട്ടുപിന്നാലെ പിന്നാലെ 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണത്തിലേക്ക് കുതിച്ചു.
കണ്ണൂര്‍ ഇരിട്ടി ഊരകത്ത് കോള്ക്കണ്ടി രത്നാകരന്റെയും റീഷയുടെയും മകനാണ് അഭിനവ്. ഏഴാംക്ലാസുമുതല്‍ തിരുവനന്തപുരം സായിയില്‍ പി പീസിന്റെ കീഴിലാണ് പരിശീലനം. തുണ്ടത്തില്‍ എംവിജിഎസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: