കല്‍പ്പറ്റ: വയനാടന്‍ കാടുകളെ കാട്ടു തീയില്‍ നിന്ന് സംരക്ഷിക്കാനുള്ള ചുമതല വനംവകുപ്പിന്റെ തലയില്‍ കെട്ടിവയ്ക്കാതെ സംസ്ഥാന സര്‍ക്കാരും ജില്ലാഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും അടിയന്തിരമായി ഏറ്റെടുക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണസമിതി. വയനാടിന്റെ അതിരുകളിലുള്ള മുതുമലൈ, നാഗര്‍ഹോളൈ, ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനങ്ങളില്‍ ആയിരക്കണക്കിന് പൂക്കള്‍ അഗ്നിക്കിരയാവുകയും, ചേമ്പ്രമലകള് ടൂറിസ്റ്റുകള്‍ തന്നെ കത്തിക്കുകയും, വയനാടന്‍ കാടുകളില്‍ അങ്ങിങ്ങായി തീ പടര്‍ന്നു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അമാന്തം കാട്ടരുത്.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്ന് 10000 ഹെക്ടരില്‍ കൂടുതല്‍ വനം കത്തിനശിച്ചു.ഇതോടെ വയനാട്ടില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. അവധിയിലുള്ള ജീവനക്കാരെ തിരിച്ചു വിളിക്കാനും വയനാട്ടിലെ അഗ്നിശമനാ സേനാ വിഭാഗങ്ങളെ സജ്ജരാക്കി നിറുത്താനുമാണ് നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ കേരള വനംവകുപ്പ് ക്യാമ്പ് ചെയ്യുന്നുണ്ട്. പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ബന്ദിപ്പൂര്‍ വനമേഖലയിലെ കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
വന്യമൃഗങ്ങള്‍ വയനാടന്‍ കാടുകളിലേക്ക് പാലായനം തുടങ്ങിയിട്ടുണ്ട്. വയനാട്ടില്‍ വന്യമ്യഗശല്യം വര്‍ധിക്കാനും ഇതുകാരണമാകും. രണ്ടു വര്‍ഷം മുമ്പ് വയനാടന്‍ വനങ്ങള്‍ ഏറെക്കുറെ ചാമ്പലായ സാഹചര്യത്തില്‍ വനംവകുപ്പ് വ്യാപകമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചെമ്പ്രമലയില്‍ പടര്‍ന്ന കാട്ടുതീ അണക്കാന്‍ കഴിഞ്ഞില്ല. മലയുടെ മുകളില്‍ അഗ്നിശമനാ സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിയില്ല. വനത്തില്‍ തീപടര്ന്നാലും അഗ്നിശമനസേനക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. പച്ചിലകമ്പുകൊണ്ട് തീകെടുത്തുന്ന പ്രാകൃത രീതികളാണ് വനംവകുപ്പ് ഇപ്പോഴും തുടരുന്നത്.
കൃഷിയിടത്തില്‍ പടര്‍ന്ന കാട്ടുതീ അണക്കുന്നതിനിടെ വയനാട്ടില്‍ ഒരു ആദിവാസി മധ്യവയസ്ക്കനും കര്‍ണാടക വനത്തിലെ തീയണക്കുന്നതിനിടെ ഒരു വാച്ചറും വെന്തുമരിച്ചു.ജില്ലയിലെ വനസംരക്ഷണ സേനയെ പുനര്‍വിന്യസിപ്പിക്കുകയും ഒഴിവുകള്‍ നികത്തുകയും സാമൂഹ്യവനവല്ക്കരണവിഭാഗത്തെയും വിജിലന്‍സ് വിഭാഗത്തെയും കാട്ടുതീപ്രതിരോധത്തിനു നിയോഗിക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: