തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന ഇടതുപക്ഷത്തിന്റെ വാഗ്ദാനം പാലിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്്് എന്‍ജിഒ സംഘ് സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ജിഒ സംഘും ബിഎംഎസും പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കിയതുമുതല്തന്നെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.’ ഈ വിഷയത്തില്‍ ഇടതു സംഘടനകളുടെ നിലപാട് വഞ്ചനാപരമാണ്. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ മുഴുവന്‍ ഇപ്പോള്‍ സമരത്തിലാണ്. ഫയലുകള്‍ നീങ്ങാത്തതിനുകാരണം കേന്ദ്രസര്‍ക്കാരാണോ? ഐഎഎസുകാര്‍ അവധിയെടുത്ത സമരം ചെയ്തതിനുകാരണവും പ്രധാനമന്ത്രിയാണോ? മുഖം നന്നാകാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല. കേരള ഭരണത്തില്‍ തുടക്കത്തിലെ ആവേശം ഇന്നില്ല.
സിനിമാ സംഘടനയായ ഫെഫ്ക സിപിഎമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുന്നു. ഭരണമുന്നണിയിലെ ഘടകക്ഷികള്‍ തമ്മിലും പോരുകനക്കുകയാണ്. നന്നായി ഭരിക്കണമെങ്കില്‍ ജനഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. കൊടിപിടിച്ചു നടക്കുന്നവരെ വഞ്ചിക്കരുത്. ജനവഞ്ചന പിന്തുടര്ന്നാല് ഇടതുപക്ഷ പാര്‍ട്ടികളെ ജനം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മാര്‍ച്ചിന് ജനറല്‍ സെക്രട്ടറി വൈ.എസ്. ജയകുമാര്‍, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് കമലാസനന് കാര്യാട്ട്, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എസ്. ഗോപകുമര്‍, ജിഇഎന്‍സി സംസ്ഥാന കണ്‍വീനര്‍ കെ.പി. രാജേന്ദ്രന്, ഫെറ്റോ മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍, പെന്‍ഷനേഴ്സ് സംഘ്് സംസ്ഥാന പ്രസിഡന്റ് പി. പ്രഭാകരനായര്, എന്‍ജിഒ സംഘ്്് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. വി. അച്യുതന്, സംസ്ഥാന ട്രഷറര്‍ ജി. അജിത്ത് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്് ബാലാമണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: