തിരുവനന്തപുരം: പാറ്റൂര്‍ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം. കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് എന്നിവരെ പ്രതികളാക്കി വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു. എന്നാല്‍ വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്ന എട്ട് പേരില്‍ മുന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എതിരെ മാത്രമാണ് എഫ്ഐആര്‍ എടുത്തത്. ഇത് ഉന്നതരെ സഹായിക്കാനാണെന്നു വിഎസിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഈ പരാതി അവസാനിപ്പിച്ചില്ലെന്നും ഇതിലെ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു. എഫ്ഐആര്‍ എടുക്കാന്‍ രണ്ടു വര്‍ഷം എടുത്തതുകൊണ്ട് ഇപ്പോള്‍ ആരംഭിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണമെന്ന് കോടതി വിജിലന്‍സിനു നിര്‍ദേശം നല്കി.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആര്‍. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് അന്വേഷണസംഘം സമര്‍പ്പിച്ച എഫ്ഐആറിലാണ് നാലാംപ്രതിയായ ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്. ഫ്ളാറ്റ് കമ്പനിക്കുവേണ്ടി പുറമ്പോക്കില്‍നിന്ന് പൈപ്പ് ലൈന്‍ മാറ്റിയതു ജലവിഭവവകുപ്പിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു. ഇത് ഉമ്മന്‍ചാണ്ടിയും അറിഞ്ഞുകൊണ്ടാണെന്ന് എഫ്ഐആറില്‍ പറയുന്നു.
പൈപ്പ്ലൈന് പുറമ്പോക്കിലല്ലെന്ന് ഫയലില്‍ കുറിച്ചത് ചീഫ് സെക്രട്ടറി ഭരത് ഭൂഷണായിരുന്നു. ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിച്ചു. പൈപ്പ്ലൈന് പുറ മ്പോക്കിലാണെന്ന് ജലവിഭവവകുപ്പ് ചൂണ്ടിക്കാട്ടിയ ഫയല്‍ റവന്യൂവകുപ്പ് ആറുമാസം പൂഴ്ത്തിവച്ചു. ഇക്കാലയളവില്‍ പുറമ്പോക്കിലൂടെ കടന്നുപോവുന്ന പൈപ്പ്ലൈന് ഫ്ളാറ്റ് കമ്പനിക്കുവേണ്ടി അവിടെനിന്നും മാറ്റിയെന്നും എഫ്ഐആറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: