നെടുമങ്ങാട്: നൂറുകണക്കിനാളുകള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന കിള്ളിയാറിന്റെ തീരത്ത് നെടുമങ്ങാട് നഗരസഭാധികൃതര്‍ മാലിന്യം തള്ളുന്നു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിക്കാനും കുളിക്കാനും മറ്റുആവശ്യങ്ങള്‍ക്കും വെള്ളത്തിനായി ജനം നെട്ടോമോടുമ്പോഴാണ് നഗരസഭയുടെ ഈ നടപടി.
നഗരസഭ പൊതുനിരത്തുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കല്ലമ്പാറയില്‍ കിള്ളിയാറിന്റെ തീരത്തു കൊണ്ടുവന്നു തള്ളുകയാണ് ചെയ്യുന്നത്. ഇതിനുപുറമെ മാര്‍ക്കറ്റിലെ അറവുശാല, മത്സ്യ വിപണനകേന്ദ്രം എന്നിവിടങ്ങളിലെ അഴുകിയമാലിന്യങ്ങളും കിള്ളിയാറിന്റെ തീരത്തു നിക്ഷേപിക്കുന്നുണ്ട്. രാത്രിയില്‍ പന്നിഫാമുകള്‍, കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ അവശിഷ്ടങ്ങളും ചാക്കിലാക്കി കൊണ്ടുവന്നിടുന്നതും പതിവാണ്. വാളിക്കോടിന് സമീപം റോഡ് വക്കില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്സ്റ്റാളുകള് ,ഹോട്ടലുകള്‍ എന്നിവടങ്ങളിലെ മാലിന്യങ്ങളും തള്ളുന്നത് കിള്ളിയാറിലാണ് .മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിള്ളിയാറിന്റെ സ്വാഭാവിക നീരൊഴുക്ക് നിലച്ചുകഴിഞ്ഞതോടെ ഈച്ച കൊതുകു എന്നിവ പെരുകി സമീപവാസികള്‍ ദുരിതത്തിലാണ്.
ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ തേടിയെത്തുന്ന തെരുവുനായ്ക്കള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിഉയര്‍ത്തുന്നുണ്ട്. നഗരസഭയുടെ പിടിപ്പുകേടിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കൗണ്‍സിലര്‍ കെ.ജെ.ബിനു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: