കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പള്‍സര്‍ സുനിയെ പോലീസ് പിടികൂടിയ രീതിക്കെതിരെ അഭിഭാഷകര്‍. എറണാകുളം സിജെഎം കോടതിക്കുള്ളില്‍ നിന്നാണ് പോലീസ് സുനിയേയും കൂട്ടാളി വിജേഷിനേയും പിടിച്ചത്.
കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെ പ്രതിക്കൂട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിക്കുള്ളിലെത്തിയ പ്രതി കീഴടങ്ങിയതായി കണക്കാക്കണമെന്ന് സുനിയുടെ അഭിഭാഷകന് പൗലോസ് ആവശ്യപ്പെട്ടു. അറസ്റ്റിനെതിരെ മേല്‍ക്കോടതിയില്‍ നിയമ നടപടിക്കാണ് അഭിഭാഷകന്റെ നീക്കം. സുനിയെയും കൂട്ടാളിയേയും പിടികൂടുന്ന സമയത്ത് ജഡ്ജി ചേംബറില്‍ ഇല്ലായിരുന്നു. ഉച്ചഭക്ഷണത്തിന് കോടതി പിരിഞ്ഞപ്പോഴായിരുന്നു സംഭവം. എങ്കിലും കോടതിക്കുള്ളില്‍ പ്രവേശിച്ച പ്രതിയെ പോലീസ് ബലാല്‍ക്കാരമായ പിടിച്ചത് കോടതി ലംഘനമാണെന്നാണ് അഭിഭാഷകരുടെ വാദം.
പോലീസുകാരുടെ ശ്രദ്ധയില്‍പെടാതെ അകത്ത് കയറിയ പ്രതികളെ മഫ്തിയിലും യൂണിഫോമിലുമുള്ള പോലീസുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇതിനെതിരേയാണ് പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തിയത്. എന്നാല്‍ ജഡ്ജി ഇല്ലാത്ത് കോടതിമുറിയില്‍ അറസ്റ്റ്് നിയമലംഘനമല്ലെന്ന് നിയമജ്ഞരില്‍ ചിലര്‍ വിശദീകരിക്കുന്നു. ജഡ്ജി കസേരയില്‍ ഹാജരായാലേ നിയമപ്രകാരം കോടതിയാകുന്നുള്ളു എന്നാണ് നിയമം. പോലീസിന്റെ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്നും അത് നിയമ വിധേയവുമാണെന്നും അഭിഭാഷകനായ സി.പി.ഉദയഭാനു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: