ഹരിപ്പാട്: പട്ടിണിയിലും കിടപ്പാടമില്ലാത്തതിലും മനംനൊന്ത് പ്ലസ്വണ് വിദ്യാര്‍ത്ഥിനി ആറ്റില്‍ച്ചാടി ജീവനൊടുക്കി. ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ വടക്കതില്‍ ബൈജുവിന്റെ മകള്‍ അനശ്വര (ചിന്നു 17) ആണ് പായിപ്പാട് പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ ഹൃദ്രോഗികളും സഹോദരന് വൃക്കരോഗിയുമായതിനാല് അനശ്വര കടുത്ത മനോവിഷമത്തിലായിരുന്നു.
വീയപുരം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയായ അനശ്വര ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാലത്തിന്റെ മുകളില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. വൈകിട്ട് 3.30നായിരുന്നു സംഭവം. ദൂരെ കുളിച്ചുകൊണ്ട് നിന്ന സ്ത്രീകള്‍ വിദ്യാര്‍ത്ഥിനി ആറ്റിലേക്ക് ചാടുന്നതുകണ്ട് ബഹളം കൂട്ടി. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താനായി ആറ്റിലേക്ക് ചാടി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.
ബാഗില്‍ പുസ്തകവും ഉച്ചയ്ക്ക് കഴിക്കാനായി കൊണ്ടുപോയ ചോറും പാത്രവും ഉണ്ടായിരുന്നു. പഠിത്തത്തില്‍ ഭേദമായിരുന്ന അനശ്വര ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് ഊണുകഴിക്കുന്നതിനായി പാത്രം തുറന്നുവെങ്കിലും അല്‍പ്പനേരം കരഞ്ഞിട്ട് പാത്രം അടച്ചുവച്ചതായി കുട്ടികള്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഇവര്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരുതുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അച്ഛന് ബൈജുവും അമ്മ ശ്രീലതാകുമാരിയും ഹൃദ്രോഗികളാണ്. ബൈജുവിന് എത്രയും പെട്ടന്ന് ഓപ്പറേഷന് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും സാമ്പത്തിക പരാധീനതകൊണ്ട് മാറ്റിവയ്ക്കുകയായിരുന്നു. ദിവസങ്ങളോളം ഭക്ഷണത്തിനുപോലും മാര്‍ഗ്ഗമില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബൈജു പറഞ്ഞു.
ഒരു വീടിനുവേണ്ടി പഞ്ചായത്തുമെമ്പറുടെ വീട്ടില്‍ പലപ്രാവശ്യം കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല. ഇളയ മകനായ അശ്വിന്(12) വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. മറ്റൊരു സഹോദരനായ അനന്തു(14) സഹോദരിയുടെ സ്ക്കൂളില്‍ തന്നെയാണ് പഠിക്കുന്നത്. ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കാന്‍ ഇടമില്ല. അനാഥരെ അടക്കുന്ന പള്ളിപ്പാട് കുരീത്തറ കുന്നിലുള്ള ശ്മശാനത്തിലേക്ക് മകളുടെ മൃതദേഹം എങ്ങനെകൊണ്ടുപോകുമെന്നാണ് ഇവരുടെ ചിന്ത. മകളുടെ അപ്രതീക്ഷിതമായ വേര്‍പാടോര്‍ത്ത് പൊട്ടിക്കരയുകയാണ് മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: