കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ കേരളത്തിലില്ലെന്ന് പോലീസ് പറഞ്ഞെങ്കിലും പിടികൂടിയത് എറണാകുളം കോടതിമുറിയില്‍ നിന്ന്. ഏറെ നാടകീയ മുഹൂര്‍ത്തങ്ങളായിരുന്നു. പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും അറസ്റ്റിലായത് എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ്. പ്രതിക്കൂട്ടില്‍ നിന്നാണ് സുനിയേയും വിജീഷിനേയും പിടികൂടിയത്. ഉച്ചക്ക് 1.15 ഓടെയാണ് കീഴടങ്ങാന്‍ അഡ്വ. ഇ.സി പൗലോസിനൊപ്പം പ്രതികള്‍ കോടതിയിലെത്തിയത്. എറണാകുളം അഡീഷണല്‍ സിജെഎം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരുന്നു. സെന്‍ട്രല്‍ സ്റ്റേഷന് സിഐ അനന്തലാലും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയായ സുനിലിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ കേരളത്തിനു പുറത്തേക്ക് രക്ഷപ്പെട്ടു എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ സുനിയാണെന്ന്് സംശയിച്ച് ഒരാളെ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
അതേസമയം സുനി കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജില്ലകളിലെ വിവിധ കോടതികളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് സുനി എറണാകുളം സിജെഎം കോടതിയില്‍ എത്തിയത്. കോടതിക്ക് ചുറ്റും പോലീസ് നിലയുറപ്പിച്ചിരുന്നെങ്കിലും ശിവക്ഷേത്രത്തിന് സമീപമുള്ള പിന്‍വാതില്‍ വഴിയാണ് സുനി കോടതിക്കുളളില്‍ കടന്നത്.തമിഴ് നാട് രജിസ്ട്രേഷന് പള്‍സര്‍ ബൈക്കിലാണ് സുനിയും കൂട്ടാളിയും കോടതി പരിസരത്ത് എത്തിയത്.
സുനിയെയും വിജീഷിനേയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്്് മുന്നില്‍ ഹാജരാക്കാന്‍ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. പ്രതികളെ കോടതിക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരുസംഘം അഭിഭാഷകര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണു നടപടി. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതു നെടുമ്പാശേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ്. അതിനാല്‍ തന്നെ, പ്രതികളെ അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണമെന്നാണു നിര്‍ദേശം. കീഴടങ്ങാന്‍ എത്തിയ കോടതിയില്‍ പ്രതികള്‍ക്കെതിരെ കേസ് ഇല്ലാത്തതിനാലാണു നടപടി. പ്രതിയെ കോടതിയില്‍നിന്നു പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ആലുവ പൊലീസ് ക്ലബില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: