പത്തനാപുരം: അംഗീകാരമില്ലാത്ത കടവില്‍ സര്‍ക്കാര്‍ വക വള്ളം. പ്രതിമാസം ശമ്പളം നല്കി വള്ളക്കാരനെയും നിയമിച്ചു.
മഞ്ചള്ളൂര്‍ ആദംകോട് കടവിലാണ് അംഗീകാരമില്ലാതെ കടത്ത് നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടവില്‍ വര്‍ഷങ്ങളായി കടത്ത് വള്ളമുണ്ട്. പത്തനാപുരം പഞ്ചായത്തിനെയും തലവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതായിരുന്നു സര്‍വീസ്.
നൂറിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന യാത്രാസംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് പിടവൂരും കുണ്ടയത്തും പാലങ്ങള്‍ വന്നതോടെ കടത്തിനെ ആരും ആശ്രയിക്കാതായി. 2010ല്‍ ഇവിടുത്തെ കടത്ത് സംവിധാനം റദ്ദ് ചെയ്തു. യാത്രക്കാര്‍ ഇല്ലാത്തതായിരുന്നു കാരണം.
രണ്ട് വര്‍ഷത്തോളം വള്ളമില്ലാതിരുന്ന ഇവിടെ 2012ല്‍ കടത്ത് പുനരാരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ് സര്‍വീസ് ആരംഭിച്ചത്. വള്ളത്തിന്റെ അറ്റകുറ്റപ്പണികളും കടത്തുകാരന്റെ വേതനവും അടക്കം പതിനായിരത്തിലധികം രൂപയാണ് പ്രതിമാസം സര്‍ക്കാരില്‍ നിന്നും ചിലവാകുന്നത്. റദ്ദുചെയ്ത കടത്ത് പുനരാരംഭിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും ആക്ഷേപമുണ്ട്. ഇതുവഴി സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്. ഇതിനിടെയില്‍ മണല്‍ ലോബികളെ സഹായിക്കാനാണ് സര്‍വീസ് വീണ്ടും ആരംഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് ജലനിരപ്പ് കുറഞ്ഞതിനാല്‍ വള്ളം ഉപയോഗിക്കാതെ തന്നെ മറുകരയിലെത്താന്‍ സാധിക്കും. പലപ്പോഴും കടത്തുകാരന് കടവില്പോലും വരാറില്ല. കാലപ്പഴക്കം കാരണം കടത്തുവള്ളങ്ങളെല്ലാം നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: