കൊല്ലം: ജില്ലയിലെ ഗൂണ്ടാപ്രവര്ത്തനത്തിന് നേതൃത്വം നല്‍കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാകുകയാണ്. രാഷ്ട്രീയക്കാരെ ഒഴിവാക്കികൊണ്ടുള്ള പട്ടികയായിരിക്കും പ്രസിദ്ധീകരിക്കുക. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാനും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്നിലധികം ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവര്‍, സ്റ്റേഷന് പരിധികളിലെ പ്രധാന പ്രശ്നക്കാര്‍, കഞ്ചാവ്-മയക്ക് മരുന്ന് ലോബികളുടെ സജീവപ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളാണ് ആദ്യപടിയായി ശേഖരിക്കുന്നത്. രഹസ്യമായി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറായാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകും. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് മേധാവിയുടെ പ്രത്യേക സര്‍ക്കുലറും ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്. കൊച്ചിമോഡലില് കൊല്ലവും മാറുന്നുവെന്നതിന്റെ തെളിവായി നഗരത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷും പോലീസ് കണ്ടെടുത്തിരുന്നു. തീരപ്രദേശം കേന്ദ്രമാക്കി കഞ്ചാവ് മയക്ക് മരുന്ന് മാഫിയയുടെ പ്രവര്‍ത്തനവും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: