കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി പുനരധിവാസ കേന്ദ്രമായ അഭയാരണ്യത്തില്‍ ആനകള്‍ക്കിനി സൈ്വരവിഹാരം. ചങ്ങലകളുടെ ബന്ധനമില്ലാതെ വിശാല ഭൂമിയില്‍ ആനകള്‍ക്ക് സഞ്ചരിക്കാം. എറണാകുളം ജില്ലയില്‍ കപ്രിക്കാട്ടുള്ള അഭയാരണ്യം മൃഗശാല, ഇക്കോ ടൂറിസം പദ്ധതിയാണ് മാറ്റത്തിന് വിധേയമാകുന്നത്.
വനത്തില്‍ നിന്ന് ജനവാസ കേന്ദ്രത്തിലെത്തുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമാണ് അഭയാരണ്യം. നൂറിലധികം മാനും ആറ് ആനകളുമാണ് ഇവിടെയുള്ളത്. ആനകളെ ചങ്ങലയില്‍ തളച്ചിരിക്കയാണ്. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികളടക്കമുള്ളവര്‍ ആനയെ ചങ്ങലക്കിടുന്നതില്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇതും പരിഗണിച്ചാണ് അധികൃതര്‍ മാറ്റത്തിന് ഒരുങ്ങുന്നത്.
ആറില്‍ പിടിയാനകളായ നാലെണ്ണത്തിനാണ് സ്വാതന്ത്ര്യം. രണ്ടെണ്ണം കൊമ്പന്മാരാണ്. ഇവക്ക് പരിശീലനം നല്കി ബോധ്യപ്പെട്ടാലേ ചങ്ങലയില്‍ നിന്ന് മോചനം നല്‍കൂ. മാര്‍ച്ച് പത്തിന് ശേഷം കേന്ദ്രത്തില്‍ മാറ്റം വരുത്താനാണ് നീക്കം. ആനകളെ തുറന്ന് വിടുമെങ്കിലും സുരക്ഷാ ക്രമീകരണം ശക്തമായിരിക്കും. ഇതിന്റെ ഭാഗമായി ചുറ്റും മൂന്ന് മീറ്റര്‍ ആഴത്തില്‍ കിടങ്ങ് തീര്‍ക്കും. ഈ പണി ഇപ്പോള്‍ നടക്കുകയാണ്. മറയൂരില്‍ നിന്ന് മൂന്ന് കാട്ടുപോത്തുകളെയും ഇവിടേക്ക് കൊണ്ട് വരും. അതിനുള്ള കരാറായി. സര്‍ക്കാര്‍ സാമ്പത്തികാനുമതി നല്കിയാല് വിദേശത്ത് നിന്ന് അപൂര്‍വ്വയിനം പക്ഷികളെ എത്തിക്കാനും പദ്ധതിയുണ്ട്.
വിസ്തൃതിയില്‍ ഏഷ്യയില്‍ കേമനാണ് കേരളസര്‍ക്കാര്‍ വനം വകുപ്പിന്റെ ഈ അഭയാരണ്യം. 82 ഹെക്ടറില്‍ 4.7 കിലോമീറ്ററാണിത്. 2015 മുതലാണ് ഇതൊരു വരുമാന കേന്ദ്രമായത്. അതുവരെ സഞ്ചാരികള്‍ക്ക് സൗജന്യ പ്രവേശനമായിരുന്നു. തദ്ദേശീയ സഞ്ചാരികളില്‍ നിന്ന് ഒരാള്‍ക്ക് 20 രൂപയും വിദേശികളില്‍ നിന്ന് നൂറ് രൂപയുമാണ് ഇപ്പോള്‍ പ്രവേശന നിരക്ക് വാങ്ങുന്നത്. ഇപ്രകാരം 2015-16 ല്‍ 85 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതില്‍ 50 ശതമാനം സര്‍ക്കാരിലേക്ക് അടച്ചു.
ബാക്കി തുക വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. വനസംരക്ഷണ സമിതിയാണ് വികസന പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ മാറ്റത്തോടെ അഭയാരണ്യത്തിലേക്കുള്ള സഞ്ചാരികളുടെ, പ്രത്യേകിച്ചും വിദേശികളുടെ എണ്ണം കൂടി, വരുമാന വര്‍ദ്ധനയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: