പാലക്കാട്: സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായി യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. കൊല്ലം അഴീക്കല്‍ സ്വദേശികളായ ധനീഷ്, രമേശ് എന്നിവര്‍ക്കെതിരെയാണ് അഗളി പോലീസ് കേസെടുത്തത്. തന്റെ മരണത്തിനു കാരണം കേസില്‍ അറസ്റ്റിലായ ധനീഷ്, രമേശ് എന്നിവരാണെന്നു മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന് അനീഷ് (22) വീടിനു തൊട്ടുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. സദാചാരഗുണ്ടകളുടെ തുടര്‍ച്ചയായുള്ള അപമാനം മൂലമായിരുന്നു ആത്മഹത്യ. 14നാണ് അനീഷും പെണ്‍സുഹൃത്തും കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായത്. പ്രതികള്‍ക്കെതിരെ അനീഷും പെണ്‍സുഹൃത്തും മാതാപിതാക്കളും കൊല്ലം പോലീസില്‍ പരാതി നല്കി.
സംഭവത്തിനു ശേഷം പ്രതികളും സുഹൃത്തുക്കളും ഇവരുടെ വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തുടര്‍ച്ചയായി അപമാനിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞു. കൊല്ലത്തു നിന്ന് അട്ടപ്പാടിയിലെ വീട്ടിലെത്തിയ അനീഷ് മാനസികമായി ഏറെ തകര്‍ന്നിരുന്നു. വീടിനു പുറത്തിറങ്ങുകയോ, ആരുമായും സംസാരിക്കുകയോ, നേരെ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ലെന്നു പറയുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം, പാലക്കാട് എസ്പിമാരോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പാലക്കാട് ഡിഎംഒക്ക് നല്‍കണമെന്നും കമ്മീഷന് പറഞ്ഞു.
അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സാമൂഹ്യപ്രവര്‍ത്തകനായ അനീഷ്, അഗളി ഐഎച്ച്ആര്‍ഡി കോളേജില്‍ നിന്നാണ് ബികോം പാസായത്. അമ്മയുടെ തറവാട്ടുവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അഗളിയിലെ ഒരു പരിശീലന കേന്ദ്രത്തില്‍ ആദിവാസികുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചിരുന്നു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ട അനീഷ് മികച്ച കലാകാരനായിരുന്നു. ചെണ്ടയും മൃദംഗവും അഭ്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: