മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുന്നു. ആകെയുള്ള 10 കോര്‍പ്പറേഷനുകളില്‍ എട്ടിലും വിജയിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബൃഹല്‍ മുംബൈ കോര്‍പ്പറേഷനിലെ ആകെയുള്ള 227 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 82 സീറ്റാണ് നേടിയിരിക്കുന്നത്. ജയിച്ച 14 സ്വതന്ത്രന്മാരില് നാലുപേരുടെ പിന്തുണകൂടി ബിജെപി ഉറപ്പിച്ചതോടെ 84 സീറ്റ് നേടിയ ശിവസേനയുടെ തിളക്കം മങ്ങിയിരിക്കുന്നു. ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് 114 സീറ്റ് വേണമെന്നിരിക്കെ സ്വതന്ത്രന്മാരുടെ പിന്തുണയുള്ള ബിജെപി നിര്‍ണായകമായ മേല്‍ക്കൈ നേടിയിരിക്കുകയുമാണ്. കോണ്‍ഗ്രസ് 31 സീറ്റുകളിലൊതുങ്ങി അപ്രസക്തി തെളിയിച്ചപ്പോള്‍ ശരദ് പവാറിന്റെ എന്‍സിപിക്ക് ഒന്‍പത് സീറ്റുകൊണ്ടും, രാജ് താക്കറെയുടെ എംഎന്‍എസിന് ഏഴ് സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടിവന്നു. ചുരുക്കത്തില്‍ മഹാരാഷ്ട്ര ബിജെപിക്കൊപ്പമാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു.
മുംബൈയിലെ വിജയം ബിജെപി മറ്റ് കോര്‍പ്പറേഷനുകളിലും ആവര്‍ത്തിച്ചപ്പോള്‍ അവിടങ്ങളില്‍ എതിരാൡകളായ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയുമൊക്കെ പരാജയത്തിന്റെ കയ്പുനീര് കുടിച്ചു. താനെയില്‍ മാത്രമാണ് ശിവസേനക്ക് വ്യക്തമായ വിജയം നേടാനായത്. ഉല്ലാസ്നഗര്‍, നാസിക്, പൂനെ, പിംപ്രി-ചിഞ്ച്വാഡ, സോളാപൂര്‍, അകോല, അമരാവതി, നാഗ്പൂര്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി ഉജ്വല വിജയമാണ് നേടിയിരിക്കുന്നത്.
25 ജില്ലാ പരിഷത്തുകളിേലക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 397 സീറ്റ് നേടി ബിജെപി തന്നെയാണ് ഏറ്റവും മുന്നില്‍. എന്‍സിപിക്ക് 336, കോണ്‍ഗ്രസ് 293, ശിവസേന 259, എംഎന്‍എസ് 147 എന്നിങ്ങനെയാണ് 76 ഇടങ്ങളിലെ ഫലം പുറത്തുവരാനിരിക്കെ സീറ്റുനില. പഞ്ചായത്ത് സമിതികളിലെ 2,990 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും 803 സീറ്റ് നേടി ബിജെപി ജൈത്രയാത്ര തുടരുകയാണ്. 181 സീറ്റിലെ ഫലം പുറത്തുവരാനിരിക്കെയാണിത്. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന, എംഎന്‍എസ് തുടങ്ങിയ കക്ഷികള്‍ ബഹുദൂരം പിന്നിലാണ്.
സംസ്ഥാന ഭരണത്തിലെ സഖ്യകക്ഷിയായ ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ധീരമായ തീരുമാനമെടുത്ത ബിജെപിക്ക് കനത്ത പരാജയം സംഭവിക്കുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. തങ്ങളെക്കൂടാതെ മുംബൈയില്‍ ബിജെപിക്ക് നിലനില്‍പ്പില്ലെന്ന് ശിവസേനയും പ്രചരിപ്പിച്ചു. ബിജെപി-ശിവസേനാ പോര് കടുപ്പിച്ച് മറ്റ് പാര്‍ട്ടികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചില മാധ്യമങ്ങളും ആവുന്നതൊക്കെ ചെയ്തു.
എന്നാല്‍ ഫലമറിഞ്ഞതോടെ ഇതെല്ലാം വിഫലമായിരിക്കുന്നു. 1966 ല്‍ ബാല്‍ താക്കറെയുടെ ശിവസേന ജന്മംകൊണ്ട മുംബൈയില്‍, രണ്ട് പതിറ്റാണ്ട് താക്കറെമാര്‍ തുടര്‍ച്ചയായി ഭരണം നടത്തിയ തട്ടകത്തില്‍ ‘എതിരാളി’യായ ബിജെപി കണ്ണഞ്ചപ്പിക്കുന്ന വിജയം നേടിയത് സേനാ നേതാവ് ഉദ്ദവ് താക്കറെയ്ക്ക് മുഖത്തേറ്റ പ്രഹരമായി. 2012 ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റുണ്ടായിരുന്ന ബിജെപിയാണ് ഒറ്റയടിക്ക് മൂന്നിരട്ടിയോളം സീറ്റ് വര്‍ധിപ്പിച്ചത്. അത്ഭുതകരമായ ഈ വളര്‍ച്ചയ്ക്കു മുന്നില്‍ ശിവസേനയുടെ എല്ലാ അവകാശവാദങ്ങളും നിഷ്പ്രഭമായിരിക്കുന്നു.
മഹാരാഷ്ട്രയിെല ബിജെപി വിജയം നിരവധി രാഷ്ട്രീയ സത്യങ്ങള്‍ക്ക് അടിവരയിടുന്നു. ബംഗാളിലെ തൃണമൂല്‍, ഒറീസയിലെ ബിജെഡി, ബീഹാറിലെ ജെഡിയു, യുപിയിലെ എസ്പിയും
ബിഎസ്പിയും, തമിഴ്നാട്ടിലെ എഐഎഡിഎംകെയും ഡിഎംകെയും, കേരളത്തിലെ സിപിഎം എന്നിവപോലെ മഹാരാഷ്ട്രയിലെ പ്രാദേശികകക്ഷി മാത്രമാണ് ശിവസേനയും. മഹാരാഷ്ട്രയിലെ ഒരേയൊരു ദേശീയകക്ഷി ബിജെപിയാണ്. ജനാധിപത്യമര്യാദയോടെ ഈ സത്യം അംഗീകരിക്കാന്‍ ഉദ്ദവ് താക്കറെയും മറ്റും തയ്യാറാവുകയാണ് വേണ്ടത്. ഉദ്ദവ് എത്ര ശ്രമിച്ചാലും നരേന്ദ്ര മോദിയാവാന്‍ കഴിയില്ല. ബാല്‍ താക്കറെയെന്ന വന്മരത്തിന്റെ തണലില്‍ വളര്‍ന്ന്, ഇന്നും അതിന്റെ ശീതളച്ഛായില് കഴിഞ്ഞുകൂടുന്നവര്‍ക്ക് തീയില്‍ കുരുത്ത മോദിയുടെ ശക്തി തിരിച്ചറിയാന്‍ കഴിയാത്തത് സ്വാഭാവികം.
മഹാരാഷ്ട്രയിലെ ബിജെപിയുടെ വിജയം ഒറ്റപ്പെട്ടതല്ല. ഡിമോണിറ്റൈസേഷനുശേഷം നടന്ന മധ്യപ്രദേശ്, ഹരിയാന, ചണ്ഢിഗഢ്, ഗോവ, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അലയടിച്ച മോദി തരംഗം തന്നെയാണ് മഹാരാഷ്ട്രയിലും ആഞ്ഞടിച്ചിരിക്കുന്നത്. മോദിയുടെ രഥം മുന്നോട്ടുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: