കൊച്ചി: കടന്നുപോയ വഴികളില്‍ നടന്ന കാര്യങ്ങള്‍ ഓരോന്നായി പള്‍സര്‍ സുനി വിശദീകരിച്ചു. പുലര്‍ച്ചെ രണ്ടര മണി മുതല്‍ നാലര വരെ, നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൊണ്ട് പോലീസ് നഗരത്തില്‍ ചുറ്റി. സംഭവങ്ങള്‍ ഓരോന്നായി സുനി പറഞ്ഞു. രണ്ടു ചോദ്യങ്ങള്‍ക്കു മാത്രം കൃത്യമായ മറുപടിയില്ലായിരുന്നു. ഒന്ന്: സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ എവിടെ? രണ്ട്: ആര്‍ക്കു വേണ്ടിയാണ് ചെയ്തത്?
ഒമ്പതു പ്രധാന സ്ഥലങ്ങളില്‍ സുനിയെ ജീപ്പില്‍ പോലീസ് കൂട്ടിക്കൊണ്ടു പോയി. കനത്ത കരുതലുണ്ടായിരുന്നു. നാട്ടുകാര്‍ തിരിച്ചറിഞ്ഞാലോ എന്നായിരുന്നു പോലീസിന്റെ ഭയം. സുനിയുടെ മുഖം മറച്ചിരുന്നു. ജീപ്പില്‍നിന്നു പുറത്തിറക്കിയില്ല. ഓരോ സ്ഥലത്തും നടന്ന കാര്യങ്ങള്‍ സുനി അതത് സ്ഥലത്തെത്തിയപ്പോള്‍ വിവരിച്ചു. അറസ്റ്റിലായിരുന്ന മണികണ്ഠനും മാര്‍ട്ടിനും പറഞ്ഞ കാര്യങ്ങള്‍തന്നെ സുനിയും ആവര്‍ത്തിച്ചു. തട്ടിക്കൊണ്ടുപോയ നടിയുമായി കാറില്‍ പോയ പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെല്ലാം പ്രതിയുമായി പോലീസ് തെളിവെടുത്തു.
മൊബൈല്‍ ഫോണ്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, വെണ്ണല ബൈപ്പാസിന് സമീപത്തെ കാനയില്‍ ഉപേക്ഷിച്ചുവെന്നാണ് സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തിരച്ചിലില്‍ കണ്ടെത്താനായില്ല. പ്രതികള്‍ ഒടുവില്‍ നടിയെ ഇറക്കിവിട്ട, സംവിധായകന് ലാലിന്റെ വീടിനു സമീപവും പോലീസ് സുനിയെ കൊണ്ടുപോയിരുന്നു.
തെളിവെടുപ്പിന് ശേഷം പ്രതിയെ വീണ്ടും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തു. വ്യാഴാഴ്ച പിടിയിലായ സുനിയെയും വിജീഷിനെയും രണ്ടു മുറിയിലാക്കി രണ്ടു സംഘങ്ങളാണ് ചോദ്യം ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: