ഹരിപ്പാട്: ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ ജീവനൊടുക്കിയ ആ പതിനേഴുകാരിയുടെ ശരീരം മോര്‍ച്ചറിയുടെ തണുപ്പില്‍ ഇപ്പോഴും മരവിക്കുന്നു. പട്ടിണി എന്ന ദുരന്തത്തിന് ദൈവത്തിന്റെ സ്വന്തം നാട്ടിലും രക്തസാക്ഷിയുണ്ട് എന്ന നൊമ്പരത്തിന്റെ അടയാളമായ അനശ്വര എന്ന പെണ്‍കുട്ടിക്ക് അന്ത്യവിശ്രമത്തിന് ഇടമില്ല.
പട്ടിണിയെ തുടര്‍ന്ന് ആറ്റില്‍ ചാടി മരിച്ച പതിനേഴുകാരി അനശ്വരയുടെ മൃതദേഹം സംസ്ക്കരിക്കാന്‍, ആറടിമണ്ണിനു വേണ്ടി ശ്രമം തുടങ്ങി. മൂന്ന് സെന്റ് വസ്തുവെങ്കിലും വാങ്ങി അവിടെ അനശ്വരയ്ക്ക് അന്ത്യവിശ്രമത്തിന് ഇടമൊരുക്കുകയും പിന്നീട് ആ കുടുംബത്തിന് താമസിക്കാന്‍ അവിടെ വീട് നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുകൂടി. ഉടന്‍ സ്ഥലം കണ്ടെത്താമെന്നുള്ള പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. സ്ഥലം കണ്ടെത്തുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
കിടപ്പാടവും ആഹാരവുമില്ലാതെ മനംനൊന്താണ് വീയപുരം ഹയര്‍സെക്കന്ററി സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ ബൈജുവിന്റെ മകള്‍ അനശ്വര ജീവനൊടുക്കിയത്. സ്ക്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ പായിപ്പാട് പാലത്തിന്റെ മുകളില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നു. മാതാപിതാക്കള്‍ ഹൃദ്രോഗികളും സഹോദരന് കിഡ്നിരോഗിയുമായതിനാല് അനശ്വര കടുത്ത മനോവിഷമത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: