പട്ടാമ്പി: ഭാരതീയ ഭാഷകളുടെ പ്രയോഗത്തിലും പോഷണത്തിലുംകൂടിയേ ഭാരതത്തിന്റെ വളര്‍ച്ച പൂര്ത്തിയാകൂയെന്ന് എന്ന് പത്മശ്രീ അക്കിത്തം. ഭാരതീയഭാഷാ വേദിയുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കവിയുടെ വീട്ടില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇംഗ്ലീഷ് ഒരു നൂറ്റാണ്ടു പഠിച്ചാലും മാതൃഭാഷയ്ക്കൊപ്പമെത്തില്ല. വളരുന്ന തലമുറ നാടിനെ അറിയാനും നാട്ടുവികസനത്തില് പങ്കാളിയാകാനും മാതൃഭാഷ പഠിക്കണം, അക്കിത്തം പറഞ്ഞു.
ഭാരതീയ ഭാഷാ വേദി ദക്ഷിണ ക്ഷേത്രീയ സംയോജകന്‍ എ. വിനോദ് അക്കിത്തത്തെ ആദരിച്ചു. ഭാഷ ദേശീയൈക്യത്തിന്റെ ശക്തിയാകണമെന്നാണ് ഭാഷാ വേദി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. കെ.പി. വിജയന് അദ്ധ്യക്ഷനായി. കെ.പി. ബാബുരാജ്, പ്രൊഫ.വി.ടി. രമ, ശിവകുമാര്‍ പടപ്പയില്‍, കെ.എസ്. സനൂഷ്, മുരളി മോഹന്‍ സംസാരിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭാഷ-സാഹിത്യ മത്സരത്തില്‍ വിജയികള്‍ ജയഗീത, ശ്രീലക്ഷ്മി, അപര്‍ണ്ണരാജ്, വിനയ എന്നിവര്‍ കാവ്യാലാപനം നടത്തി. പ്രതിഭകള്‍ക്ക് മഹാകവി സ്നേഹോപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: