പൂനെ: വിഖ്യാതമായ ഇന്ത്യന്‍ ടീമിന്റെ തിണ്ണമിടുക്കിനു മേല്‍ പരാജയത്തിന്റെ നിഴല്‍ വീഴുന്നു. സമീപകാലത്തൊന്നും പരിചയമില്ലാത്ത തരത്തില്‍ അവരുടെ ബാറ്റിങ് നിര തകര്‍ന്നു വീണപ്പോള്‍ മൂന്നു ദിവസം അവസാനിക്കെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയം ലക്ഷ്യമിട്ടു കഴിഞ്ഞു. ഇന്നലെ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ 298 റണ്‍സിന്റെ ലീഡ് സന്ദര്‍ശകര്‍ നേടിക്കഴിഞ്ഞു. (ഓസ്ട്രേലിയ 260, നാലിന് 143, ഇന്ത്യ 105)
ഇന്നലെ രാവിലെ തന്നെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 260 റണ്‍സിന് അവസാനിച്ചിരുന്നു. എന്നാല്‍ 105 റണ്‍സിന് എല്ലാ വിക്കറ്റുകളും ഓസ്േ്രടലിയക്ക് സമര്‍പ്പിച്ച് ഒന്നാം ഇന്നിംഗ്സില്‍ ആതിഥേയര്‍ തകര്ന്നടിഞ്ഞപ്പോള്ത്തന്നെ അപായ മണി മുഴങ്ങിയതാണ്. സ്റ്റീവ് ഒ കീഫ് എന്ന ഓസീസ് സ്പിന്നറിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു ഇന്ത്യയുടെ എന്തിനും പോന്ന ബാറ്റിങ് നിര. ഉച്ചഭക്ഷണത്തിനു ശേഷമുള്ള കീഫിന്റെ സ്പെല്ലാണ് ഇന്ത്യയുടെ ബാറ്റിങ് അഹങ്കാരത്തിന്റെ കഥ കഴിച്ചത്. ഈ കീഫിനുണ്ട് കേരള കണക്ഷന്. 2011, ഐപിഎല്‍ സീസണില്‍ കേരള ടസ്കേഴ്സിനു വേണ്ടി പന്തെറിഞ്ഞിട്ടുണ്ട് ഈ ഇടംകയ്യന്‍ സ്പിന്നര്‍. പതിനൊന്നു പന്തുകള്‍ക്കിടെ ഏഴു വിക്കറ്റുകളാണ് ഇന്ത്യ വലിച്ചെറിഞ്ഞത്.
സ്വന്തം മണ്ണില്‍ ആദ്യമായി വിരാട് കോഹ്ലി ഡക്കടിക്കുമ്പോഴും മഹരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ എല്ലാം കൈവിട്ട അവസ്ഥയൊന്നുമില്ലായിരുന്നു. മൈക്കിള്‍ സ്റ്റാര്‍ക്കിന്റെ ഔട്ട്സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ ബാറ്റ് വീശി വിരാട നായകന് സ്ലിപ്പില്‍ ക്യാച്ച് നല്കുമ്പോള് ഇന്ത്യന്‍ ക്യാപില്‍ നിരാശ പടര്‍ന്നു. പക്ഷേ, ആശങ്കയില്ല, രാഹുല്‍ ക്രീസിലുണ്ട്, രഹാന വരുന്നു, സാഹയും അശ്വിനും ജഡേജയുമുണ്ടല്ലോ…
പതിനഞ്ച് ഓവറില്‍ മൂന്നിന് 44, പിന്നീട് രാഹുലും രാഹാനയും പിടിച്ചു നില്‍ക്കുകയായികുന്നു. എന്നാല്‍ മുപ്പത്തിമൂന്നാമത്തെ ഓവറിലാണ് അസാധാരണമായി അതു സംഭവിച്ചത്. സ്റ്റീവ് കീഫിന്റെ പന്തുകളുടെ കറക്കം പിടികിട്ടാതെ മൂന്നു വിക്കറ്റുകളാണ് ആ ഓവറില്‍ വീണത്. രണ്ടാമത്തെ പന്തില്‍ രാഹുല്‍, അറുപത്തിനാലു റണ്‍സെടുത്ത് രക്ഷകന്റെ റോളില്‍ നിലയുറപ്പിച്ചു നിന്ന രാഹുല്‍ വാര്‍ണറിനു ക്യാച്ച് നല്കി. പത്തു ബൗണ്ടറികളും ഒരു സിക്സറുമടിച്ച് സേഫ് സോണില്‍ കളിച്ചു കൊണ്ടിരുന്ന രാഹുല്‍ അമിതാവേശത്തില്‍ കീഫിനെ ഉയര്‍ത്തി അടിക്കുകയായിരുന്നു. എന്നാല്‍ വാര്‍ണറേയും കടന്ന് ബൗണ്ടറി കടക്കാനുള്ള ഊര്‍ജമില്ലായിരുന്നു ആ ഷോട്ടില്‍.
മൂന്നാമത്തെ പന്തില്‍ രഹാനെ(13) ഹാന്ഡ്സ്കോംമ്പിനു ക്യാച്ച് നല്കി. അവസാന പന്തില്‍ റണ്‍സൊന്നുമെടുക്കാതെ തലേന്നത്തെ സൂപ്പര്മാന് വൃദ്ധിമാന്‍ സാഹയും തിരിച്ചു നടന്നു. ആറു പന്തുകളുടെ അകലത്തില്‍ മൂന്ന് 94ല്‍ നിന്ന് ആറിന് 95ലേക്ക് ഇന്ത്യ കറങ്ങി വീണു. ഒറ്റ റണ്‍സിനിടയ്ക്ക് സ്റ്റീവ് കീഫിന്റെ സര്‍ജിക്കല്‍ സ്്ട്രൈക്കില് അമ്പേ പതറിപ്പോയ ഇന്ത്യ അടുത്ത പത്തു റണ്സിടയ്ക്ക് സമ്പൂര്‍ണമായി കീഴടങ്ങി. അശ്വിനും(1), ജയന്ത് യാദവിനും(0) ജഡേജയ്ക്കും(2) പോരാടാന്‍ മനസില്ലായിരുന്നു.
രഹാന പുറത്തായിക്കഴിഞ്ഞ് ഇന്ത്യന്‍ സ്്കോര്‍ ഷീറ്റില്‍ ഒറ്റ അക്കങ്ങളുടെ രേഖപ്പെടുത്തല്‍ മാത്രം. മുപ്പത്തഞ്ചു റണ്‍സ് മാത്രം വഴങ്ങിയാണ് സ്റ്റീഫന്‍ നോമന് ജോണ്‍ ഒ കീഫ് ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്. നാലാം ടെസ്റ്റ് കളിക്കുന്ന ആ മുപ്പത്തിരണ്ടുകാരന്റെ കരിയര്‍ ബെസ്റ്റ്. വിരാടിന്റെ വിലപ്പെട്ട വിക്കറ്റടക്കം സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഹാസില്‍വുഡും ലിയോണും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ ഇരുപത്തിമൂന്നു റണ്‍സെത്തിയപ്പോള്‍ വാര്‍ണറിനേയും മാര്‍ഷിനേയും പുറത്താക്കി അശ്വിന് ടീം ഇന്ത്യയെ വീണ്ടും മോഹങ്ങളിലേക്ക് നയിച്ചു. ഹാന്ഡ്സ്കോംമ്പിനെക്കൂടി അശ്വിന് പറഞ്ഞു വിട്ടിടത്ത് അവസാനിച്ച് ആ മോഹക്കണക്കുകള്.ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ മൂന്നു തവണ വിട്ടു കളഞ്ഞതിന് വലിയ വിലകൊടുക്കേണ്ടി വരും വിരാടും കൂട്ടരും.
ഇന്ത്യക്കെതിരെ ഏഴു ടെസ്റ്റുകളില്‍ നിന്ന് ആയിരത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്തു മുന്നേറുകയാണ് സ്മിത്ത്. മൂന്നു ദിവസം ശേഷിക്കെ ആവുന്നത്ര ലീഡ് എന്ന ഓസീസ് സ്വപ്നങ്ങളുടെ കരുത്ത് ഇപ്പോള്‍ 59 റണ്‍സുമായി പുറത്താവാതെ നില്ക്കുന്ന ഓസീസ് ക്യാപ്റ്റന്റെ ബാറ്റില്‍ത്തന്നെയാണ്. മിച്ചല്‍ മാര്‍ഷുണ്ട് (21) സ്മിത്തിന്റെ കൂട്ടിന്. ആറു വിക്കറ്റുകള്‍ ബാക്കിയുണ്ട് ഓസീസിന്. ടോട്ടല്‍ ലീഡ് മൂന്നൂറിനോടടുത്തു കഴിഞ്ഞു. ശേഷിക്കുന്ന മൂന്നു ദിവസം വിരാടിന്റെ ആവനാഴിയില്‍ സാധ്യതകളുടെ ആയുധങ്ങള്‍ പരിമിതം.
സ്കോര്‍ബോര്‍ഡ്:ഓസ്ട്രേലിയ ഒന്നാംഇന്നിംഗ്സ്:260
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: എം.വിജയ് സി വേഡ് ബി ഹസല്‍വുഡ് 10, ആര്.എല്‍.രാഹുല്‍ സി വാര്‍ണര്‍ ബി സ്റ്റീവ് ഒ കീഫ് 64, സി.എ പൂജാര സി വേഡ് ബി സ്റ്റാര്്ക്ക് 6, വി.കോഹലി സി ഹാന്സ്കോമ്പ് ബി സ്റ്റാര്‍ക്ക് 0, രഹാനെ സി ഹാന്സ്കോമ്പ് ബി സ്റ്റീവ് ഒ കീഫ് 13, ആര്.അശ്വിന് സി ഹാന്സ്കോമ്പ് ലിയോണ്‍ 1, സാഹാ സി സ്മിത്ത് ബി സ്റ്റീവ് ഒ കീഫ് 0, ആര്.ജഡേജ സി സ്റ്റാര്‍ക്ക് ബി സ്റ്റീവ് ഒ കീഫ് 2, ജെ.യാദവ് സ്റ്റമ്പഡ് വേഡ് ബി സ്റ്റീവ് ഒ കീഫ് 2, ഉമേഷ് യാദവ് സി സ്മിത്ത് ബി സ്റ്റീവ് ഒ കീഫ് 4, ഇയാന്‍ ശര്‍മ നോട്ടൗട്ട് 2 എക്സ്ട്രാസ് 1 , ആകെ 105
വി്ക്കറ്റ് വീഴ്ച:1-26, 2-44, 3-44, 4-94,5-95,6-95, 7-95, 8-98, 9-101,10-105
ബൗളിംഗ്:എം.എ.സ്റ്റാര്‍ക്ക് 9-2-38-2, സ്റ്റീവ് ഒ കീഫ് 13.2-2-35-6, ഹസല്‍വുഡ് 7-3-11-1, ലിയോണ്‍ 11-2-21-2
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: വാര്‍ണര്‍ എല്‍.ബി.ഡബ്ളിയു ബി അശ്വിന് 10, എസ്.ഇ.മാര്‍ഷ് എല്‍.ബി.ഡബ്ളിയു ബി അശ്വിന് 0, സ്റ്റീവ് സ്മിത്ത് നോ്ട്ടൗട്ട് 59, ഹാന്സ്കോമ്പ് സി വിജയ് ബി അശ്വിന് 19 , എം.ടി.റെന്‍ഷാ സി ശര്‍മ്മ ബി ജെ.യാദവ് 31, എം.ആര്.മാര്‍ഷ് നോട്ടൗട്ട് 21 എക്സ്ട്രാസ് 3, ആകെ നാലു വിക്കറ്റിന് 143.
വി്ക്കറ്റ് വീഴ്ച:1-10,2-23,3-61,4-113
ബൗളിംഗ്:ആര്.അശ്വിന് 16-3-68-3, രവീന്ദ്ര ജഡേജ 17-6-26-0,ഉമേഷ് യാദവ് 5-0-13-0, ജെ.യാദവ് 5-0-27-1, ഇഷാന് ശര്‍മ്മ 3-0-6-0
അശ്വിന് മറ്റൊരു റെക്കോര്‍ഡ് കൂടി
പൂനെ: ഇന്ത്യന്‍ മണ്ണില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത കളിക്കാരനെന്ന ബഹുമതി ഇനി ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് സ്വന്തം. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മിച്ചല്‍ സ്റ്റാര്ക്കിന്െ്റ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന് ഈ നേട്ടം കൈവരിച്ചത്.ഈസീസണില്‍ അശ്വിന് 10 ടെസ്റ്റില്‍ 64 വിക്കറ്റായി.
കപില്‍ദേവിന്റെ 37 വര്‍ഷം പഴക്കമുളള റെക്കോര്‍ഡാണ് വഴിമാറിയത്.1979-80 സീസണില്‍ കപില്‍ദേവ് 13 ടെസ്റ്റില്‍ 63 വിക്കറ്റ് നേടിയാണ് റെക്കോഡിട്ടത്. ഈ സീസണില്‍ ഇന്ത്യയില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ 27 വിക്കറ്റും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 28 വിക്കറ്റും ബംഗ്ലാദേശിനെതിരേ ആറു വിക്കറ്റും അശ്വിന് സ്വന്തമാക്കി.
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് നേടുന്ന കളിക്കാരന്നെ ബഹുമതി അശ്വിന് നേരത്തെ സ്വന്തമാക്കിയിരുന്നു.ബംഗ്ലദേശിനെതിരായ ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. അശ്വിന് ഇപ്പോള്‍ 46 മത്സരങ്ങളില്‍ 257 വിക്കറ്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: