വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിന് വഡോദരയിലെ മഞ്ചല്‍പൂര്‍ സ്റ്റേഡിയത്തില്‍ കൊടിയിറങ്ങി. കേരളത്തിന്റെ കുത്തക തകര്‍ക്കാനായി ചരി്രതത്തിലാദ്യമായി ഈ വര്‍ഷം സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് എന്നിങ്ങനെ മൂന്നായി വിഭിച്ചാണ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തിയത്. എന്നാല്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ഈ ശ്രമം വിജയത്തിലെത്തിയില്ല. പൂനെയില്‍ നടന്ന സീനിയറിലും വഡോദരയില്‍ നടന്ന ജൂനിയറിലും മുന്‍ വര്‍ഷങ്ങളിലേതുപോലെ കേരളത്തെ കവച്ചുവെക്കാന്‍ എതിരാളികള്‍ക്കായില്ല എന്നതാണ് സത്യം.
തുടര്‍ച്ചയായ പതിനെട്ടാം വര്‍ഷവും കേരളത്തിന്റെ ചുണക്കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. എന്നാല്‍ ഇതൊന്നുമല്ല മീറ്റിന്റെ പ്രതേ്യകത. ആണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളം ഇത്തവണ ജേതാക്കളായി എന്നതാണ്. പെണ്‍കുട്ടികള്‍ തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്.
മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സ്വര്‍ണ്ണമെഡലുകളുടെ എണ്ണത്തില്‍ കേരളത്തിന്കുറവുണ്ടായി എന്നത് വാസ്തവം. എന്നാല്‍ മെഡല്‍ കണക്കിലെ കളിയില്‍ പിന്നാക്കം പോയെങ്കിലും ട്രാക്കിലും ജമ്പിനിങ്ങളിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ മിന്നിത്തിളങ്ങി. 12 സ്വര്‍ണം അഞ്ച് വെള്ളി ഏഴു വെങ്കലം ഉള്‍പ്പടെ 24 മെഡലുകളാണ് ഇത്തവണ കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ കോഴിക്കോട് മീറ്റില്‍ സ്വര്‍ണം മാത്രം 17 എണ്ണം ഉണ്ടായിരുന്നു. സംസ്ഥാന മീറ്റിന് ശേഷം മത്സരം നീണ്ടു പോയതും കേരളത്തിന്റെ തിരിച്ചടിയുടെ പ്രധാന കാരണമായി. അതുപോലെതന്നെയായിരുന്നു കേരളത്തിന് എക്കാലവും കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് ടീമുകളുടെ സ്ഥിതിയും. അതില്‍ ഏറെ ദയനീയം തമിഴ്നാടിന്റേതാണ്. ഒരൊറ്റ സ്വര്‍ണ്ണം പോലും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. അതേസമയം ദല്‍ഹിയുടെ മുന്നേറ്റവും കായിക രംഗത്തിന് പ്രതീക്ഷ നല്‍കുന്നതായി.
ഒരുപിടി മികച്ച പ്രകടനങ്ങളാണ് മീറ്റില്‍ കണ്ടത്. എട്ട് വര്‍ഷത്തിനുശേഷം സ്പ്രിന്റ് ഡബിളില്‍ സി. അഭിനവ് സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചു. ഒപ്പം റിലേയിലും കേരളത്തെ സ്വര്‍ണ്ണത്തിലേക്ക് നയിച്ച് മീറ്റിലെ ഏക ട്രിപ്പിളിനും അഭിനവ് അവകാശിയായി. 2009-ല്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഇന്ദുലേഖയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് അഭിനവ്. തിരുവനന്തപുരം സായിയിലെ അഭിനവ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഭാവിയുടെ താരമെന്ന് തെളിയിച്ചു തന്നെയാണ് അഭിനവ് ട്രാക്ക് വിട്ടത്. അഭിനവിന് പുറമെ പെണ്‍കുട്ടികളൂടെ നായിക അപര്‍ണ്ണ റോയ്, സി. ചാന്ദ്നി എന്നിവരുടെ പ്രകടനവും വേറിട്ടുനിന്നു.
സംസ്ഥാന, ദേശീയ സ്കൂള്‍ മീറ്റുകളില്‍ പാലക്കാട് കുത്തകയാക്കിവെച്ചിരുന്ന പാലക്കാടിന്റെ കരുത്ത് ചോര്‍ന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സി. ചാന്ദ്നിയുടെ പ്രകടനം. 3000 മീറ്ററിലും 1500 മീറ്ററിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ചാന്ദ്നിയുടെ ഇരട്ട സ്വര്‍ണ്ണനേട്ടം. പ്രീജ ശ്രീധരന്, ഒ.പി. ജെയ്ഷ, കവിത റാവത്തും ഉള്‍പ്പടെ രാജ്യത്തെ ഒളിമ്പ്യന്മാരുടെ നിരയിലേക്ക് എത്താന്‍ ചാന്ദ്നിക്ക് കഴിയുമെന്നാണ്ദീര്‍ഘദൂരത്തില്‍ നിരവധി രാജ്യാന്ത താരങ്ങളെ സൃഷ്ടിച്ച പരിശീലകന് വിജേന്ദര്‍ സിങ് സാക്ഷ്യപ്പെടുത്തുന്നു. ഇനി ചാന്ദ്നിക്ക് വേണ്ടത് രാജ്യാന്തര നിലവാരമുള്ള കോച്ചുമാരുടെ കീഴിലുള്ള പരിശീലനമാണ്. അത് ലഭിച്ചാല്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഉയര്‍ത്താന്‍ ചാന്ദ്നിക്ക് കഴിയുമെന്ന് തീര്‍ച്ച. നടത്തത്തിലെ കൊച്ചു താരം സാന്ദ്ര സുരേന്ദ്രനും ഭാവിയുടെ പ്രതീക്ഷയെന്ന് തെളിയിച്ചു.
കേരളത്തിന്റെ നായിക അപര്‍ണ്ണ റോയിയുടെ പ്രകടനവും വേറിട്ടുനിന്നു. അതിന് തെളിവാണ് നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞശേഷം ലോങ്ജമ്പില്‍ നേടിയ വെള്ളി. 4-100 റിലേയില്‍ വ്യക്തമായ ആധിപത്യത്തില്‍ ആങ്കര്‍ ലാപ്പ് ഓടി സ്വര്‍ണ്ണം നേടിയതും അപര്‍ണ്ണയാണ്. 100, 100 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ്ജമ്പ്, റിലേ എന്നിങ്ങനെ നിരവവധി ഇനങ്ങളില്‍ മത്സരിപ്പിക്കാതെ ഏതെങ്കിലും ഒന്നോ രണ്ടോ ഇനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ അപര്‍ണ്ണയ്ക്കും ശോഭനമായ ഭാവിയാണുള്ളത് എന്നത് തീര്‍ച്ച.
പരിശീലകനില്‍ എല്ലാം കാണുന്ന അപര്‍ണ്ണയ്ക്ക് ട്രാക്കോ ജമ്പോ എന്ന് തീരുമാനിക്കേണ്ടതും വഴി തിരിച്ചു വിടേണ്ടതും പരിശീലകന് തന്നെയാണ്. പ്രകടനങ്ങള്‍ വിലയിരുത്തി ട്രാക്കിലോ ജമ്പിലോ അപര്‍ണ ഉന്നതങ്ങളിലേക്ക് കുതിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സമയമായി. രാജ്യത്തിന് മികച്ചൊരു അത്ലറ്റിനെ നഷ്ടപ്പെടാതെ മികച്ച പ്രകടനം നടത്താന്‍ ഇഷ്ടയിനത്തിലേക്ക് അപര്‍ണയെ കൈപിടിച്ചു നടത്തേണ്ടത് പരിശീലകന് തന്നെയാണ്. ജമ്പിലും ട്രാക്കിലും മത്സരിക്കുന്ന ആന്‍സി സോജന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ. ലോങ്ജമ്പില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെങ്കലവും റിലേയില്‍ സ്വര്‍ണവും നേടിയ ആന്‍സി തന്റെ വ്യക്തിഗത ഇനം ഏതെന്ന് തീരുമാനിക്കേണ്ടിടത്തേക്ക് എത്തിയിരിക്കുന്നു.
ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പിലെ ആകാശ് എം. വര്‍ഗീസിന്റെ അപ്രതീക്ഷിത സ്വര്‍ണ്ണനേട്ടവും വേറിട്ടുനിന്നു. ട്രിപ്പിള്‍ജമ്പിലെ സ്വര്‍ണ്ണനേട്ടത്തിന് പിന്നില്‍ കഠിനധ്വാനം തന്നെയാണ് ആകാശ് നടത്തിയത്. മൂന്ന് ചാട്ടത്തിന് ശേഷം 4-100 റിലേയില്‍ രണ്ടാം ലാപ്പില്‍ ഓടി സ്വര്‍ണ്ണം നേടിയാണ് വീണ്ടും ജമ്പിങ്പിറ്റിലേക്ക് എത്തിയത്. പെണ്‍കുട്ടികളുടെ ട്രിപ്പില്‍ജമ്പിലെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്. മെറിന് ബിജുവും സാന്ദ്ര ബാബുവും ഭാവിയുടെ താരങ്ങള്‍ തന്നെയെന്ന് പറയാം. മയൂഖ ജോണിക്കും പ്രജുഷയ്ക്കും ശേഷംസംസ്ഥാനം രാജ്യത്തിന് സമ്മാനിക്കുന്ന രണ്ട് മികച്ച താരങ്ങളാണ് ഇവര്‍. പോള്‍വോള്‍ട്ടില്‍ മരിയ ജയ്സണ്‍ വഴി മാറിയപ്പോള്‍ പുതിയ പ്രതീക്ഷകള്‍ നല്കി പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനവുമായി ഉന്നതങ്ങളിലേക്ക് പറക്കുന്ന നിവ്യ ആന്റണിയുടെ പ്രകടനവും വേറിട്ടുനിന്നു. പരിശീലകരുടെ സാന്നിധ്യം ഇല്ലാത്തത് നിവ്യ അടക്കം മിക്ക താരങ്ങള്‍ക്കും വഡോദരയിലും തിരിച്ചടിയായി.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും എത്തിയ വനവാസി പെണ്‍ക്കുട്ടി തായി ബമാനെയുടെപ്രകടനമാണ് മീറ്റിലെ മറ്റൊരു പ്രത്യേകത. ദീര്‍ഘദൂര ട്രാക്കില്‍ രാജ്യത്തിന്റെ വരദാനമെന്ന് തെളിയിച്ചാണ് തായി മടങ്ങിയത്. 800 മീറ്ററില്‍ റെക്കോര്‍ഡോടെയും 400 മീറ്ററിലും സ്വര്‍ണ്ണം നേടിയ തായിയുടെ പ്രകടനത്തെ അത്യുജ്ജ്വലം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ പറ്റില്ല. കര്‍ണാടകയുടെ ജോസ്ന മംഗള്‍വായി സ്പ്രിന്റിലെ രാജകുമാരിയെന്ന് ഓടിത്തെളിയിച്ചു. 100, 200 മീറ്ററുകളില്‍ ജോസ്നയെ വെല്ലുവിളിക്കാന്‍ ആരുമുണ്ടായില്ല. ഒളിമ്പിക്സ് സ്വപ്നം കാണുന്ന ഒരു പിടിതാരങ്ങളാണ് മഞ്ചല്‍പൂരില്‍ പ്രതിഭ തെളിയിച്ചത്. ഇവര്‍ രാജ്യത്തിന്റെ ഭാവി താരങ്ങള്‍ തന്നെ.
എന്നാല്‍ സംഘാടനത്തിന്റെ കാര്യം പറയാതെ വയ്യ. ഇത്ര മോശമായി എങ്ങിനെ ഒരു ദേശീയ മീറ്റ് നടത്താമെന്നാണ് സ്കൂള്‍ ഗെയിംസ് ഫെഡറേഷന് കാണിച്ചുതന്നത്. മത്സരനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും എന്നു വേണ്ട എല്ലാകാര്യങ്ങളിലും എസ്ജിഎഫ്ഐ അമ്പേ പരാജയപ്പെട്ടു. ഇങ്ങനെ പോയാല്‍ ദേശീയ സ്കൂള്‍ കായിക മേളയുടെ ഭാവി എന്തെന്ന് കാത്തിരിരുന്ന് കാണേണ്ടി വരും. എങ്കിലും മനസ്സില്‍ തങ്ങിനില്ക്കുന്ന ചില നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അത്ലറ്റിക്സ് മീറ്റിന് കൊടിയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: