പേട്ട: വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ച ആറ്റിപ്ര കല്ലിംഗലിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനകേന്ദ്രം കുളത്തൂരിലേക്ക് മാറ്റാന്‍ സിപിഎം ശ്രമം. അരശുംമൂടിന് സമീപത്തായി സിപിഎം പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലേക്ക് മാറ്റാനാണ് സിപിഎം പ്രാദേശികനേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.
സ്വകാര്യ ആവശ്യത്തിനായി നിര്‍മിച്ച കെട്ടിടത്തില്‍ മദ്യവില്‍പ്പന കേന്ദ്രംനടത്തണമെങ്കില് വ്യാപാരാവശ്യത്തിനുളള കെട്ടിടമാക്കി മാറ്റണം. ഇതിനുളള നടപടി ക്രമങ്ങള്‍ നഗരസഭയില്‍ നടക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ കാലങ്ങളില്‍ പ്രദേശത്ത് സിപിഎം നടത്തിയിരുന്ന സംഘര്‍ഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഗുണ്ടകളുടെ പ്രധാന താവളമാണ് കുളത്തൂര്‍. ഇവിടത്തെ കളളുഷാപ്പായിരുന്നു അക്രമികളുടെ വിഹാരകേന്ദ്രവും. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കള്‍ക്ക് അണികളെ പിടിച്ചുനിര്‍ത്താനുളള ആശ്രയവും ഇതുതന്നെയായിരുന്നു. നിരവധി അക്രമസംഭവങ്ങള്‍ക്ക് കളളുഷാപ്പ് സാക്ഷ്യം വഹിച്ചതോടെ ശക്തമായ പ്രാദേശിക പ്രതിഷേധം ഉയരുകയും കളളുഷാപ്പ് പൂട്ടുകയുമായിരുന്നു. എന്നാല്‍ ഇതേ സ്ഥലത്തേക്കാണ് സര്‍ക്കാരിന്റെ മദ്യവില്‍പ്പന കേന്ദ്രത്തിന് സിപിഎം ഒത്താശചെയ്യുന്നത്. ജനുവരി 23 ന് രാത്രിയോടെയാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് മദ്യവില്‍പ്പന ടെക്നോപാര്‍ക്കിന് സമീപമുള്ള കല്ലിംഗലില്‍ കൊണ്ടുവന്നത്. പത്തുദിവസത്തെ പ്രവര്‍ത്തനത്തില്‍ നിരവധി അക്രമസംഭവങ്ങള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. തുടര്‍ന്നുണ്ടായ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തില്‍ മദ്യവില്‍പ്പനശാല കല്ലിംഗലില്‍ നിന്ന് മാറ്റാന്‍ നഗരസഭ ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍ മേയര്‍ ഉത്തരവിറക്കും മുമ്പേ കുളത്തൂരിലേക്ക് മാറ്റാനുളള നീക്കം പാര്‍ട്ടി ഉന്നതനേതാക്കള്‍ നടത്തിയിരുന്നുവെന്നതാണ് വസ്തുത. സംയുക്ത സമരസമിതിക്ക് പിന്തുണ നല്കിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ അജണ്ടയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നതായിട്ടാണ് ജനസംസാരം. അതേസമയം കഴക്കൂട്ടത്ത് നിന്ന് മദ്യവില്‍പ്പന മാറ്റിയതോടെ തീരദേശമുള്പ്പെടെയുളള പ്രദേശത്തെ വലിയൊരു വിഭാഗം മദ്യപന്മാര് മദ്യഉപയോഗം നിര്‍ത്തിയിരിക്കുകയാണ്. മദ്യം വാങ്ങുന്നതിലുളള ദൂരക്കൂടുതലാണ് ഇതിന് കാരണമായി പറയുന്നത്. ഈ സാഹചര്യത്തില്‍ മദ്യപന്മാരെ മദ്യലഹരിയില്‍ നിന്ന് മുക്തമാക്കാന്‍ അനുവദിക്കുകയില്ലായെന്ന നിലപാടാണ് മദ്യവില്‍പ്പന കേന്ദ്രം കുളത്തൂരില്‍ തുടങ്ങുന്നതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: