തിരുവനന്തപുരം: ബിജെപി കോവളം മണ്ഡലം ജനറല്‍ സെക്രട്ടറിയും കല്ലിയൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി. പത്മകുമാറിനെ കള്ളക്കേസുണ്ടാക്കി തേജോവധം ചെയ്യാനുള്ള സിപിഎം തന്ത്രം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും നടന്ന സംഭവത്തില്‍ വിപരീതമായ രീതിയില്‍ കേസുണ്ടാക്കി പത്മകുമാറിനെ കുടുക്കാനാണ് പോലീസ് ശ്രമം. ഇതു തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും സുരേഷ് ആരോപിച്ചു.
തന്റെ വാര്‍ഡില്‍ താമസിക്കുന്ന രണ്ടുകുടുംബങ്ങള്‍ തമ്മിലുള്ള വഴക്ക് ഒതുക്കിതീര്‍ക്കുക എന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമാണ് പത്മകുമാര്‍ ചെയ്ത തെറ്റ്. ഒരു മെംബര്‍ നിര്‍വഹിച്ച ഉത്തരവാദത്വത്തിനപ്പുറം വാദിക്കു വേണ്ടിയോ പ്രതിക്ക് വേണ്ടിയോ അദ്ദേഹം ഒരു ഇടപെടലുകളും നടത്തിയിട്ടില്ല. വാദിയും പ്രതിയും ആവശ്യപ്പെട്ടത് കൊണ്ടാണു പത്മകുമാര്‍ സംഭവത്തില്‍ ഇടപെട്ടത്.
ഒരു ജില്ലാ പഞ്ചായത്തംഗവും രണ്ടു ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ഉള്‍പ്പടെ വിജയിച്ച, ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലെ ബിജെപി നേതാക്കളെ അപമാനിക്കാനാണ് പട്ടികജാതി സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതെന്ന് അഡ്വ സുരേഷ് കുറ്റപ്പെടുത്തി. ഇതിന് പോലീസ് കൂട്ടുനില്‍ക്കരുത്. പട്ടികജാതി സംരക്ഷണനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് പട്ടികജാതി സമൂഹത്തോട് നടത്തുന്ന വഞ്ചനയാണ്. പത്മകുമാറിനെതിരെ എടുത്തിട്ടുള്ള കേസ് ഉടന്‍ പിന്‍വലിക്കണമെന്നും അഡ്വ. സുരേഷ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: