തിരുവനന്തപുരം: മ്യൂസിയം കോമ്പൗണ്ടില്‍ ഒന്നിച്ചിരുന്നതിന്റെ പേരില്‍ പോലീസുകാരുടെ സദാചാര വേട്ടയ്ക്കിരയായ യുവാവും യുവതിയും വിവാഹിതരായി. തിരുവനന്തപുരം സ്വദേശികളായ വിഷ്ണുവും ആരതിയുമാണ് ഇന്നലെ പത്ത്മണിയോടെ വെള്ളയമ്പലത്ത് വെച്ച് വിവാഹിതരായത്. കൂട്ടുകാര്‍ക്കൊപ്പം കനകക്കുന്നിലെത്തി കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന ആരതിയെയും വിഷ്ണുവിനെയും മ്യൂസിയം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരികളാണ് സദാചാര പൊലീസ് ചമഞ്ഞ് വിരട്ടിയത്. ഇവര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സ്റ്റേഷനില്‍ ചെല്ലണമെന്നായി. ഇതോടെ വിഷ്ണു ഈ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തറിയിച്ചു. എന്താണ് പ്രശ്നമെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ വര്‍ഗറായി ഇരിക്കുകയാണെന്നും തങ്ങള്‍ എന്ത് വള്‍ഗറാണ് കാണിച്ചതെന്ന് വിശദീകരിക്കണം എന്നു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നു എന്നായി പോലീസുകാര്‍. തുടര്‍ന്ന് ഇവരോട് പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. ഇത് നിരവധി പേര് കാണുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു.
സ്റ്റേഷനില്‍ പോയപ്പോള്‍ അവിടെനിന്നും ഇരുവരുടെയും വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. ഇരുവരും വിവാഹിതരാവാന്‍ പോവുന്നതായും തങ്ങള്‍ക്കതില്‍ പ്രശ്നമില്ലെന്നും ആതരിയുടെ പിതാവ് പറഞ്ഞതോടെ ഇരുവരെയും വിടുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി വിഷയത്തില്‍ ഇടപെടുകയും പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലം അഴീക്കലില്‍ സാദാചാര ക്രിമിനലുകള്‍ ആക്രമിച്ച അനീഷ് ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവന്ന ദിവസമാണ് ഇരുവരും വിവാഹം കഴിച്ചത് എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: