മൂന്നാര്‍: ഗുണ്ടുമല എസ്റ്റേറ്റില്‍ അധ്യാപികയെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. സംഭവത്തില്‍ ഉറ്റബന്ധു ഉടന്‍ പിടിയിലാകുമെന്ന് സൂചന. കൊലപാതകത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവാണെന്ന് പോലീസ് നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇന്നലെ നടന്ന മനഃശാസ്ത്ര വിദഗ്ധന്റെ പരിശോധനയനില് പ്രതി ഇയാളെന്ന് തെളിഞ്ഞതായാണ് വിവരം.
സംഭവത്തില്‍ തെളിവ് കണ്ടെത്താനാകാത്തത് പോലീസിനെ വലയ്ക്കുകയാണ്. ഇതിനായി ഊര്‍ജിത അന്വേഷണം നടന്ന് വരികയാണ്. 15 പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യംചെയ്ത ശേഷം കേസിലെ പുരോഗതി വിലയിരുത്തിയിരുന്നു. കൊലപാതകം നടന്ന ശേഷം മൃതദേഹം മാറ്റിയതും നിരവധിപേര്‍ ഇവിടെ കയറിയിറങ്ങിയിരുന്നതും തെളിവ് നശിക്കുന്നതിന് കാരണമായിരുന്നു.
വാക്കത്തിപോലുള്ള ആയുധമുപയോഗിച്ചാണ് കൊലപാതകം നടത്തിയതെങ്കിലും ഇത് കണ്ടെത്താനും നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാനും പോലീസിനായിട്ടില്ല. വിരലടയാളവും ദൃക്സാക്ഷികള്‍ ഇല്ലാത്തതും കേസിന് തിരിച്ചടിയാകുകയാണ്. ഇരുചക്രവാഹനം വാങ്ങുന്നതായി ബന്ധപ്പെട്ട് കുടുംബത്തില്‍ കലഹമുണ്ടാവുകയും തുടര്‍ന്ന് വൈരത്തെ തുടര്‍ന്ന് കൊല നടത്തുകയും ആയിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ 14നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: