കൊല്ലം: രാജ്യത്തെ പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ തങ്കശേരിക്ക് അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച നടപടികള്‍ക്ക് ഗതിവേഗം പകരുന്നതിന് എം.മുകേഷ് എംഎല്‍എ, മേയര്‍ വി.രാജേന്ദ്രബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു തങ്കശേരിയില്‍ സന്ദര്‍ശനം നടത്തി. ബക്കിങ്ഹാം കനാലിന്റെ പുനരുദ്ധാരണം, പോര്‍ച്ചുഗീസ്, ഡച്ച് സെമിത്തേരികളുടെ പരിപാലനം, മറ്റ് പൈതൃകസ്വത്തുകളുടെ സംരക്ഷണം എന്നിവയോടൊപ്പം ഡച്ച് കോട്ട, ബീച്ച്, വിളക്കുമാടം, പുലിമുട്ടുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൈതൃക ടൂറിസം പദ്ധതിയാകും തങ്കശേരിയില്‍ നടപ്പാക്കുക. ജലകേളികള്‍, ജലയാനയാത്രകള്, കോട്ട കേന്ദ്രീകരിച്ചുള്ള ദീപശബ്ദ വിന്യാസപ്രദര്ശനം തുടങ്ങി നിരവധി സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ഇവിടത്തെ പുലിമുട്ടുകളുടെ സൗന്ദര്യവത്ക്കരണം, പ്രകാശസംവിധാനമൊരുക്കല്, അനുബന്ധ പ്രവര്‍ത്തികള്‍ തുടങ്ങിയവ ഹാര്‍ബര്‍ എഞ്ചിനിയറിങ് വിഭാഗം മുഖേന നടപ്പാക്കുന്നതിന് ടൂറിസം വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൊല്ലത്തിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയാല്‍ ടൂറിസം വകുപ്പിന്റെ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ഡോ.വി.വേണു അറിയിച്ചു. ഡിടിപിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എക്സ്.ഏണസ്റ്റ്, കെ.ശ്രീകുമാര്‍, കൗണ്‍സിലര്‍ ഉദയാസുകുമാരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാജ്കുമാര്, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ലോട്ടസ് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: