ബറേലി: പ്രമുഖ എഴുത്തുകാരനും മതപണ്ഡിതനുമായ താരീഖ് ഫത്തക്കെതിരെ യുപി ബറേലിയിലെ ഓള് ഇന്ത്യാ ഫൈസാനെ മദീന കൗണ്‍സില്‍ മേധാവി മൊയിന്‍ സിദ്ദിഖി. ഇസ്ളാം വിരുദ്ധ സമീപനങ്ങളും നയങ്ങളും ഉപേക്ഷിച്ചില്ലെങ്കില്‍ തലവെട്ടുമെന്നാണ് പാക്ക് വംശജനും കനേഡിയന്‍ പൗരനുമായ ഫത്തയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തലവെട്ടുന്നവര്‍ക്ക് പത്തു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.
ടിവി പരിപാടികളില്‍ താരീഖ് ഇസ്ളാമിക വിരുദ്ധ കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ ചാനലില്‍ ഫത്ത അവതരിപ്പിക്കുന്ന ഫത്തേ കാ ഫത്വ എന്ന പരിപാടി വിലക്കണം. താരീഖ് ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള സൗഹൃദം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അയാള്‍ ഞങ്ങളുടെ ശത്രുക്കളുടെ ചാരനാണ്. എന്തു വിലകൊടുത്തും അയാളെ തടയണം. അയാളുടെ തലവെട്ടുന്നവര്‍ക്ക് ഞങ്ങള്‍ 10,00,786 രൂപ നല്‍കും – മൊയീന്‍ സിദ്ദിഖി പറഞ്ഞു.
അയാള്‍ക്കും അയാളുടെ പരിപാടികള്‍ക്കും ഞങ്ങളുടെ ശത്രുരാജ്യങ്ങളാണ് പണം നല്‍കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണം. തികച്ചു മതേതര കാഴ്ച്ചപ്പാടുള്ള ഫത്തേ ഇസ്ളാമിക ഭീകരതയെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ്. മുത്തലാഖ് ഹറാമാണെന്നും സ്ത്രീകള്‍ ബുര്‍ഖ ധരിക്കേണ്ടതില്ലെന്നുമാണ് ഫത്തേ പറയുന്നത്. അയാളുടെ ഉപദേശങ്ങള്‍ മുസ്ളീങ്ങള്‍ കേള്‍ക്കരുത്. എല്ലാവരും അയാള്‍ക്കെതിരെ ഇറങ്ങണം.സിദ്ദിഖി പറഞ്ഞു.
ഫത്തേയുടെ ടിവി പരിപാടി വിലക്കണമെന്നും ഇയാളെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ദര്‍ഗ ഇ അള്ള ഹസ്രത്തിന്റെ കീഴിലുള്ള ജമായത്ത് റാസാ ഇ മുസ്തഫ രാഷ്ട്രപതിക്ക് കത്തയച്ചു. ഫത്തയുടെ പരിപാടി ഇസ്ളാമിന്റെ വികാരങ്ങള്‍ വൃണപ്പെടുത്തുകയാണ്- കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: