സിന്ധു സമുദ്രത്തിനെ നോക്കൂ. അതിന്റെ അനന്തത അളവറ്റു കിടക്കുന്നു. പ്രസന്നമായിരുന്നാലും ഗംഭീരമായ ആഴവും പരപ്പും സമുദ്രത്തിനുണ്ട്. ചില കാലങ്ങളില്‍ പല നദികളില്‍നിന്നുമായി ഏറെ ജലം സമുദ്രത്തിലെത്തിച്ചേരുന്നു. ചില ഘട്ടങ്ങളില്‍ ജലം വരവ് തീരെ കുറയും. എങ്കിലും ഈ വളര്‍ച്ചയും തളര്‍ച്ചയുമൊന്നും സമുദ്രനിരപ്പിനെ ബാധിക്കുന്നില്ല. ജ്ഞാനമാഗ്രഹിക്കുന്നവര് ഇതുകണ്ടു പഠിക്കണം.
”സമൃദ്ധകാമോ ഹീനോ വാ നാരായണ പരോ മുനിഃ
നോസ്തര്പേത ന ശുഷ്യേത സരിദ്ഭിരിവ സാഗരഃ”
സമൃദ്ധിയുണ്ടായാലും ഇല്ലെങ്കിലും അഹങ്കരിക്കാതെയും ശുഷ്കിക്കാതെയും നദികളില്‍നിന്ന് ജലം ലഭിച്ചാലും ഇല്ലെങ്കിലും ഒരുപോലെ കണ്ട് നാരായണപരനായിരിക്കണം മുനി.
മറിച്ച് ഇന്ദ്രിയവ്യാപാരങ്ങള്ക്ക് കീഴടങ്ങിക്കഴിഞ്ഞാല്‍ ”പതത്യസന്ധേതമസ്യഗ്നൗ പതങ്ഗവത്.” ഈയാംപാറ്റകളെ നോക്കൂ. അഗ്നിയുടെ സൗന്ദര്യവും ആകര്‍ഷണീയതയും കണ്ട് അവ അഗ്നിയെ സമീപിക്കുന്നു. ഒടുവില്‍ അതില്‍ തന്നെ പതിച്ച് ഈ പാറ്റകള്‍ നശിക്കുന്നതു കാണാം.
”യോഷിദ്ധിരണ്യാഭരണാംബരാദി ഭൂവ്യേഷു മായാരചിതേഷു മൂഢഃ
പ്രലോഭിതാത്മാഹ്യുപഭോഗബുദ്ധ്യാ പതങ്ഗവത്നശ്യതി നഷ്ടദൃഷ്ടി”
രതിസുഖം, സ്വര്ണാദിധനങ്ങള്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മായാരചിത വസ്തുക്കളാല്‍ പ്രലോഭിതരായി അതിലുള്ള ഉപഭോഗബുദ്ധികൊണ്ടുതന്നെ പതംഗങ്ങളെപ്പോലെ തന്നെ വിവേകശൂന്യരായി നശിക്കുന്നു. അതിനാല്‍ ജ്ഞാനി ഇയ്യാംപാറ്റകളെപ്പോലെയാകരുത് എന്നു നോക്കിപ്പഠിക്കാന്‍ ഇവ നമ്മളെ സഹായിക്കുന്നു.
ഇനി വണ്ടുകളെ ശ്രദ്ധിക്കൂ. വണ്ട് പല പൂവുകളില്‍ നിന്നുമാണ് തേന്‍ സ്വീകരിക്കുന്നത്. തനിക്കാവശ്യമായ തേന്‍ മുഴുവന്‍ ഒരേ പൂവില്‍ നിന്നെടുക്കാന്‍ ശ്രമിക്കാറില്ല.
ഒരേ പൂവില്‍നിന്നും തേന്‍ ശേഖരിക്കാന്‍ നിന്ന വണ്ട് ആ പൂവ് കൂമ്പിയപ്പോള്‍ അതില്‍ പെട്ടു പോയതായും പിന്നീട് ആനയ്ക്ക് ഭക്ഷണമായതായും കണ്ടിട്ടുണ്ട്. അതുപോലെയാകരുത്. ജ്ഞാനികള്‍ അവരുടെ ആഹാരം ഒരേ വീട്ടില്‍ നിന്നുള്ള ഭിക്ഷകൊണ്ട് കഴിയാമെന്ന് വിചാരിക്കരുത്. അത് ഗൃഹസ്ഥന്മാരെ ഉപദ്രവിക്കലാകും. അത് സംസാരദുഃഖത്തിലാകും. അത് സംസാര ദുഃഖത്തിലേക്ക് വീണ്ടും പതിക്കാനുള്ള മാര്ഗമായേക്കും. ചെറുതും വലുതുമായ ശാസ്ത്രങ്ങളില്‍ നിന്ന് സാരം മാത്രം ഗ്രഹിച്ച് മുന്നേറണമെന്ന് വണ്ടുകളില്നിന്നും പഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: