തലശ്ശേരി അരീക്കല്‍ അശോകന് കൊലക്കേസ് അപ്പീലില്‍ കേരള ഹൈക്കോടതി ഡിവിഷന് ബഞ്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി അവരെ കുറ്റവിമുക്തരാക്കിയിരിക്കുന്നു. ഈ കേസില്‍ ഡിവിഷന് ബഞ്ചിലെ ന്യായാധിപന്മാരായിരുന്ന ജസ്റ്റിസ് പി.ആര്.രാമചന്ദ്ര മേനോന്, ജസ്റ്റിസ് എ.ഹരിപ്രസാദ് എന്നിവരുടെ വിധി പല സവിശേഷതകളുമുള്ളതാണ്.
ഹൈക്കോടതിയില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് എന്ന നിലയില്‍ കോടതി മുമ്പാകെ വാദം നടത്തുമ്പോള്‍ ഈ ലേഖകന്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരകളും കീഴ്കോടതികളിലെ ചില അനുഭവങ്ങളും ചൂണ്ടിക്കാട്ടാന്‍ അവസരം ലഭിച്ചിരുന്നു. പോലീസ് രാഷ്ട്രീയ സ്വാധീനത്തിനും മറ്റും വഴങ്ങി കേസിന്റെ ഗതിവിഗതികള്‍ മാറ്റിമറിക്കുന്നതും നിരപരാധികളെ ക്രൂശിക്കുന്നതുമൊക്കെ തലശ്ശേരിയില്‍ സര്‍വ്വസാധാരണമാണ്. കൊലകേസ്സുകളും മറ്റും വിചാരണ ചെയ്യുന്ന കോടതികള്‍ വികാരത്താല്‍ നയിക്കപ്പെടുന്നതുവഴി നീതിയുടെ പ്രയാണം വഴിതെറ്റിപ്പോകുന്ന ഒട്ടേറെ സംഭവങ്ങളുള്ള നാടുകൂടിയാണ് കേരളം.
ഈ അടുത്തകാലത്ത് സുപ്രീം കോടതി സൗമ്യ വധകേസ്സില്‍ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. അത്രമാത്രം ഹൃദയഭേദകമായിരുന്നു ആ സംഭവം. പക്ഷേ, യുക്തിഭദ്രമായി നിലവിലുള്ള തെളിവ് നിയമങ്ങളെ വിലയിരുത്തുന്ന ന്യായാധിപന്മാര്ക്ക് സുപ്രീംകോടതി ചെയ്തപോലെയല്ലാതെ മറ്റ് പോംവഴികളൊന്നും ഇല്ലായിരുന്നു എന്ന് അപ്പീല്‍ വിധിന്യായവും റിവ്യൂ ഹര്‍ജിയിലെ തീര്‍പ്പും തുടര്‍നടപടികളും തെളിയിച്ചിരിക്കയാണ്. പക്ഷേ, ഇതൊന്നും ആരും ആഴത്തില്‍ ഇവിടെ ചര്‍ച്ചചെയ്യുന്നതേയില്ല. മഞ്ചേരിയിലെ യാസര്‍ വധത്തില്‍ പ്രതികളെ വിട്ടയച്ച സെഷന്‍സ് കോടതി വിധി റദ്ദ് ചെയ്ത് എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയും സുപ്രീം കോടതി റദ്ദ് ചെയ്തത് ഈ അടുത്ത കാലത്താണ്. ഈ രണ്ട് വിധികളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ കേരളത്തിലെ നീതി നിര്‍വ്വഹണ രംഗത്ത് നിയമാധിഷ്ഠിത നീതിയേക്കാള്‍ ജഡ്ജ്യാധിഷ്ഠിതമായ വ്യക്തി നിഷ്ഠനീതി കേസുകളുടെ തീര്‍പ്പിന് ഇടയാക്കുന്നതായും വ്യക്തമായി.
സുപ്രീം കോടതിയില്‍ സൗമ്യ കേസ്സില്‍ വിധിപറഞ്ഞ ന്യായാധിപനും, വിചാരണക്കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും, കേസ്സ് അന്വേഷിച്ച ഉദ്യോഗസ്ഥയും തോളോടുതോളുരുമ്മി നിന്ന് ദല്‍ഹിയില്‍ അപ്പീലിനെ നേരിട്ടത് നമ്മുടെ നീതിന്യായ ക്രമത്തിനുമേല്‍ നിപതിച്ച ഇടിത്തീയാണ്. ഗോവിന്ദച്ചാമി എങ്ങനെയാണോ ധര്മ്മാധിഷ്ഠിത നീതിയെ കുത്തിമലര്‍ത്തിയത് അതിനേക്കാള്‍ ആപത്കരമാണ് ഈ മൂന്നുപേരും ഒത്തുചേര്‍ന്ന് കേസു നടത്തുകവഴിയുണ്ടായ അപചയം. ഇത്തരം കീഴ്വഴക്കങ്ങള് ആവര്‍ത്തിക്കപ്പെട്ടാല്‍ ക്രിമിനല്‍ കോടതികളുടെ ആവശ്യം തന്നെയില്ലാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേരുകയായിരിക്കും ഫലം. നീതിബോധമുള്ള നല്ലവര്‍ നാട്ടിലെമ്പാടുമുള്ളപ്പോള് നിയമബിരുദവും നിശ്ചിതയോഗ്യതയുമുള്ളവര് വക്കീലന്മാരും ജഡ്ജിമാരുമാകണമെന്ന നിഷ്കര്‍ഷ എന്തിനെന്ന ചോദ്യവും ഉത്തരം കിട്ടാത്ത നിലയിലെത്തും. പ്രോസിക്യൂഷന്റെയും പോലീസിന്റെയും സാക്ഷികളുടെയും നീതിബോധത്തിന് അപ്പുറം നിഷ്പക്ഷമായി നിയമത്തെ ആധാരമാക്കി കേസ് തീര്പ്പുകല്പ്പിക്കയാണ് കോടതി ചെയ്യേണ്ടത്. സൗമ്യ കേസിലെയും യാസര്‍ വധകേസിലെയും സുപ്രീം കോടതി വിധികളുടെ പൊരുള്‍ നിയമാധിഷ്ഠിത നീതി കര്‍ശനമായി ന്യായാധിപന്മാര് നടപ്പാക്കണമെന്ന നിഷ്കര്‍ഷയാണ് ഉയര്‍ത്തുന്നത്.
കേരള ഹൈക്കോടതിയിലെ ഡിവിഷന് ബഞ്ചിലെ ന്യായാധിപന്മാര് ഇപ്പോള്‍ അരീക്കല്‍ അശോകന് കേസില്‍ നല്‍കിയിട്ടുള്ള വിധിന്യായം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ചുകൊണ്ടുള്ളതാണ്. അക്രമത്തിനെതിരെ മനുഷ്യമനഃസാക്ഷിയെ തട്ടിയുണര്ത്താന് ഉപയുക്തമായ വിധികൂടിയാണിത്. നിയമാധിഷ്ഠിതമായി നീതി നടപ്പാക്കുന്നതില്‍ വൈകാരികത അളവുകോലാവാന്‍ പാടിെല്ലന്നും പ്രസ്തുത വിധിന്യായം ഉദ്ബോധിപ്പിക്കുന്നു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണക്കാലത്ത് ന്യായാധിപന് അടിസ്ഥാന നിയമത്തെ അവഗണിച്ച് കേസ് തീര്‍പ്പാക്കി പ്രതികളെ ശിക്ഷിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു. വധശിക്ഷയോ, അല്ലെങ്കില്‍ ജീവപര്യന്തം തടവോ ശിക്ഷ വിധിക്കപ്പെടുന്ന ഗൗരവമുള്ള കേസുകളില്‍ വിചാരണ കോടതിയിലെ ഉന്നത ന്യായാധിപന് ഗൗരവമോ മിതത്വമോ പാലിക്കാതെ ജുഡീഷ്യല്‍ കൃത്യനിര്‍വ്വഹണം നടത്തിയത് ശരിയല്ലെന്ന് ഈ കേസില്‍ അപ്പീല്‍ കോടതി കണ്ടെത്തി. പോലീസിന് നല്കിയ മൊഴി തെളിവെന്ന നിലയില്‍ കീഴ്കോടതി ഉപയോഗിച്ചത് തെറ്റെന്നും ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി. കേസ്സന്വേഷണത്തിലെ അപാകവും പ്രോസിക്യൂഷനിലെ വീഴ്ചയും മൂലം ഇരയ്ക്ക് നീതികിട്ടാത്ത കേസ്സായിത് മാറിയെന്നും കോടതി കണ്ടെത്തി.
തെളിവിലെ വൈരുദ്ധ്യങ്ങളും സുപ്രധാന സാക്ഷികളെ വിസ്തരിക്കാതെയിരുന്നതുമൊക്കെ ഗുരുതരമായ ദോഷങ്ങള്‍ ആണെന്നും അതൊന്നും വിചാരണ കോടതി കണക്കിലെടുക്കാതെ പോയത് നീതിക്കും നിയമത്തിനും അനസൃതമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും അതുകൊണ്ട് ശിക്ഷ റദ്ദാക്കണമെന്നും കോടതി വിധിച്ചു. മൊട്ടമ്മല്‍ ശശിയെന്ന കാക്ക ഷാജിയും ആശാ സജിത്ത്, മുള്ളന്‍ കുന്നുമ്മല്‍ ഉത്തമന്, മൊട്ടേന്റവിട രജീഷ് എന്നീ ആര്‍എസ്എസ് പ്രവര്ത്തകന്മാരുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് വിട്ടയച്ചിട്ടുള്ളത്. കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് പ്രതികള്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിച്ചതും അപ്പീലിലെ വിധിപ്രകാരം റദ്ദ് ചെയ്തിട്ടുണ്ട്.
കേസ്സിലെ വിധിയുടെ പകര്‍പ്പ് അന്നത്തെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി-2ന് ഭാവിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി എത്തിക്കണമെന്ന് കോടതി ഹൈക്കോടതി രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഹൈക്കോടതി നിര്‍ദ്ദേശം ഇപ്പോള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ന്യായാധിപന്മാര് ഉള്‍ക്കൊള്ളേണ്ട നല്ല വശമായി ഈ ലേഖകന്‍ തോന്നുന്നു. ഏറെ പ്രാധാന്യമുള്ള കേസ് മോശമായി ആണ് അന്വേഷിച്ചതെന്ന് പറയാതിരിക്കാന്‍ ആവില്ലായെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. ഈയടുത്തകാലത്ത് സമഗ്രതയില്‍ അടിസ്ഥാന ക്രിമിനല്‍ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി പുറപ്പെടുവിച്ച ഒരു വിധിയാണിപ്പോഴത്തേത്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ ബലിപീഠത്തില്‍ എത്രയോ നിരപരാധികളുടെ ജീവിതം ഹോമിക്കപ്പെട്ട നാടാണ് കണ്ണൂര്‍. എത്രയോ നിരപരാധികള്‍ ചെയ്യാത്ത കുറ്റങ്ങളുടെപേരില്‍ ക്രൂശിക്കപ്പെടുന്ന ദുരന്തങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനത്തിനും ധനധാരാളിത്തത്തിനും വഴങ്ങി കുറ്റാന്വേഷകര്‍ നിയമത്തെയും നീതിയെയും കുഴിച്ചുമൂടുന്ന ഒട്ടേറെ സംഭവങ്ങള്‍ തലശ്ശേരിയിലെ കോടതികള്‍തന്നെ മേല്‍നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതായുണ്ട്. പക്ഷേ, അവയില്‍ ഒന്നില്‍പോലും മേല്‍നടപടികള്‍ ഉണ്ടായതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.
കോടിയേരി ബാലകൃഷ്ണന്റെ ഗ്രാമത്തില്‍ ദാസനെന്ന സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസില്‍ പോലീസും കോടതി ജീവനക്കാരും ചേര്‍ന്ന് കോടതി മുറിയിലെ സേഫ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രേഖകള്‍ കൃത്രിമം കാട്ടി നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളായി കൂട്ടിച്ചേര്‍ത്തതായി സെഷന്‍സ് കോടതിതന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ ലേഖകന്‍ ഹാജരായി നടത്തിയ പ്രസ്തുത കേസില്‍ കോടതി പ്രതികളെ വിട്ടയയ്ക്കുക മാത്രമല്ല ചെയ്തത്. പ്രസ്തുത കൃത്രിമം കാട്ടിയ പോലീസിനും ഉദ്യോഗസ്ഥന്മാര്ക്കും സ്റ്റാഫിനും മറ്റുമെതിരെ അന്വേഷണത്തിനും നടപടിക്കും സെഷന്‍സ് ജഡ്ജി ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ നാലു കൊല്ലമായിട്ടും അക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത നാടാണ് കേരളം. ഇതൊന്നും എന്തുകൊണ്ട് സാക്ഷര കേരളം ചര്‍ച്ച ചെയ്യുന്നില്ല?
നമ്മുടെ സംസ്ഥാനത്ത് പെരുകിവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജസ്റ്റിസ് രാമചന്ദ്രമേനോനും, ജസ്റ്റിസ് ആര്.ഹരിപ്രസാദും ഉള്‍കൊള്ളുന്ന ബെഞ്ച് ഇപ്പോഴത്തെ വിധിയിലൂടെ അത്യധികം ആശങ്കയും കടുത്ത വിമര്‍ശനവും നടത്തിയിരിക്കുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകള്‍ അണികളാണെന്നും ബുദ്ധികേന്ദ്രമായ ഉന്നത നേതാക്കള്‍ എപ്പോഴും സുരക്ഷിതരായിരിക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ രക്തസാക്ഷികളെന്നു വിളിച്ചു പാര്‍ട്ടിക്കു നേട്ടമുണ്ടാക്കുകയാണ്. ഇവര്‍ രക്തസാക്ഷി ദിനങ്ങള്‍ ആഘോഷിച്ചു മുതലക്കണ്ണീര് പൊഴിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സത്യം കണ്ടെത്താന്‍ വിചാരണയുടെ ഏതു ഘട്ടത്തിലും സാക്ഷിയെ വിളിച്ചുവരുത്താന്‍ കോടതിക്കു കഴിയുമെന്നിരിക്കെ ഇതു ചെയ്തില്ല. കീഴ്കോടതിയിലെ മുതിര്‍ന്ന ഒരു ജുഡീഷ്യല്‍ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ ഈ നീതിപൂര്‍വ്വമല്ലാത്ത നടപടിയില്‍ അങ്ങേയറ്റം ആശങ്കയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ചുരുക്കത്തില്‍ അശോകന് വധക്കേസ്സിലെ ഹൈക്കോടതി വിധി മലയാളികളുടെ കണ്ണുതുറപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിന് ശാപമായിത്തീര്‍ന്നിട്ടുള്ള രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കുക തന്നെവേണം. കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ കാലികപ്രാധാന്യമുള്ളവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: