കെ.സി. ഉമേഷ്ബാബു ‘ഭയം’ എന്ന പേരില്‍ കവിതയെഴുതിയപ്പോള്‍ ഭയന്നുപോയത് പിണറായി വിജയനാണ്. അയല്‍ സംസ്ഥാനങ്ങള്‍ക്കുപോലും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ വിജയന്. നിരപരാധികളുടെ ചോരയില്‍ ആര്‍ത്തിപൂണ്ടുനടക്കുന്ന ഒരു കൂട്ടം ചെന്നായ്ക്കള്‍ക്ക് രാഷ്ട്രീയവും നിയമപരവുമായ പിന്തുണ തരപ്പെടുത്തിക്കൊടുക്കുക എന്ന ഏക അജണ്ടയില്‍ മാത്രം മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇപ്പോള്‍ എഴുത്തിനെയും നാടകത്തെയും സിനിമയെയും എന്നുവേണ്ട നാലാള് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എന്തിനെയും ഭയമാണ്.
ഗോവിന്ദ് പന്‍സാരെയുടെയും എം.എം. കലബുര്‍ഗിയുടെയും പെരുമാള്‍ മുരുഗന്റെയും കൊടുങ്ങല്ലൂര്ക്കാരന് കമാലുദ്ദീന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പോത്തുത്സവം നടത്തി കെങ്കേമന്മാരായവരാണ് ഇപ്പോള്‍ നിലവിളിക്കുന്നത്. കാര്യങ്ങള്‍ പഴയതുപോലല്ല. ദാസ്യവേല ചെയ്ത് ചക്രവര്‍ത്തിമാരായ പല സാംസ്കാരിക സാര്വഭൗമന്മാരുടെയും പുറംപൂച്ച് പുറത്തായിത്തുടങ്ങിയിരിക്കുന്നു. കോയമ്പറമ്പത്ത് സച്ചിദാനന്ദന്റെ നേതൃത്വത്തിലെ സാംസ്കാരിക മാഫിയ ചെയ്തുകൂട്ടിയ പാപങ്ങളത്രയും വിളിച്ചുപറഞ്ഞ് സി.ആര്.പരമേശ്വരനെപോലെയുള്ളവര്‍ രംഗത്തുവരുന്നു.
പറഞ്ഞുവരുമ്പോള്‍ അതാണ് പ്രകൃതിനിയമം. ആ പ്രകൃതിനിയമത്തെ ഭയപ്പെടാതെ പിണറായിയുടെ പാര്‍ട്ടിക്ക് ഇനി തരമില്ല. പേടിക്കാന്‍ പാര്‍ട്ടിക്ക് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വേണമെന്നില്ല. ഒരു കവിതയോ കഥയോ വായിച്ചാല്‍, നാടകമോ സിനിമയോ കണ്ടാല്‍ അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുപോകുമെന്ന ഒടുക്കത്തെ പേടിയില്‍നിന്നാണ് സിപിഎമ്മുകാര്‍ എന്‍.പ്രഭാകരന്റെ തിയ്യൂര്‍ രേഖകളുടെ നാടകാവിഷ്കാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നാടകത്തിന് അല്ല വിലക്ക്, നാടകം കാണുന്നതില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് വിലക്ക്. പറശ്ശിനിക്കടവുകാരന്‍ പ്രഭാകരന്റെ ചോരയിലുള്ളതാണ് കമ്മ്യൂണിസം. മാടായിക്കാവും വിശ്വാസങ്ങളുമൊന്നും പ്രഭാകരനെ മാറ്റിച്ചിന്തിപ്പിച്ചിട്ടില്ല ഇന്നേവരെ. പയ്യന്നൂരില്‍ സക്കറിയയ്ക്ക് തല്ലുകൊണ്ടപ്പോഴും സി.വി. ബാലകൃഷ്ണന് ഭീഷണി നേരിട്ടപ്പോഴും ഇടതുസഹയാത്രികനായ പ്രഭാകരന് സുരക്ഷിതനായിരുന്നു. പ്രതികരിക്കാതെ പ്രഭാകരന് സൗമ്യനായ കമ്മ്യൂണിസ്റ്റായി തുടര്‍ന്നു. ഇരുപത് കൊല്ലം മുമ്പ് എഴുതിയതാണ് പ്രഭാകരന് തിയ്യൂര്‍ രേഖകള്‍. 1999ല്‍ പുറത്തിറങ്ങിയതാണ് ആദ്യപതിപ്പ്. പിന്നീട് പല പതിപ്പുകള്‍. നോവലില്‍ കഥ പറയാന്‍ പ്രഭാകരന് ആശ്രയിച്ച ആത്മഹത്യാഗ്രാമം ഇപ്പോള്‍ പാര്‍ട്ടിയെ തുറിച്ചുനോക്കുന്നതാണ് പുത്തന്‍വിലക്കിന് കാരണം.
പ്രഭാകരന് പറയുന്ന തിയ്യൂര്‍ വാര്‍ധ ഗോപാലന്റെയും ചാത്തുവിന്റെയും സി.കെ. ശ്രീദേവിയുടെയും നക്സലൈറ്റ് ചന്ദ്രന്റെയുമൊക്കെ ഗ്രാമമാണ്. ആത്മഹത്യ നിഴല്‍പരത്തുന്ന ഗ്രാമത്തെ അടിസ്ഥാനപ്പെടുത്തി ഒരു നൂറ്റാണ്ടിന്റെ കേരളത്തെ ആവിഷ്കരിക്കാനാണ് എഴുത്തുകാരന് ശ്രമിച്ചത്. തിയ്യൂരിലെ ഏറ്റവും പ്രധാനികള്‍ അവിടുത്തെ കുറേ ചെറുപ്പക്കാരാണ്. ഒരു പണിക്കും പോകാത്ത കുറേ ആളുകള്‍. എന്നാല്‍ പല കാര്യങ്ങളില്‍ അവര്‍ എപ്പോഴും തിരക്കിലായിരിക്കും. വലിയ ലക്ഷ്യങ്ങളാണ് അവര്‍ക്ക് മുന്നില്‍. എന്താണ് ആ ലക്ഷ്യമെന്ന് ചോദിച്ചാല്‍ ഉത്തരവുമില്ല. എല്ലാം വായിച്ചും കണ്ടും കഴിയുമ്പോള്‍ ‘ഇത് എന്നെയാണ്, എന്നെത്തന്നെയാണ്’ എന്ന് ഒരു പാര്‍ട്ടിക്ക് തോന്നിപ്പോയാല്‍ എന്ത് ചെയ്യും?
ഒഞ്ചിയത്തും ബന്തടുക്കയിലും കഞ്ഞിക്കുഴിയിലും സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കുമുന്നില്‍ ഉത്തരം മുട്ടി വിയര്‍ത്തുവിളറിപ്പോയ രാക്ഷസരാജാക്കന്മാര്‍ക്ക് പ്രഭാകരന്റെ തിയ്യൂര്‍ രേഖകള്‍ അരങ്ങിലെത്തുന്നത് സഹിക്കാനായില്ല. ആ അസഹിഷ്ണുതയില്‍ നിന്നാണ് പുറമേരിയില്‍ നാടകം അവതരിപ്പിക്കപ്പെടുമ്പോള്‍ സദസ് കാലിയായിരിക്കണമെന്ന തീട്ടൂരം പുറപ്പെട്ടത്. നാദാപുരം കവലയിലെ വിവരമില്ലാത്ത സിപിഎമ്മുകാരായിരുന്നില്ല വിലക്കിനുപിന്നില്‍. പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗം എം.വി. ജയരാജനും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.പി. കുഞ്ഞഹമ്മദ് കുട്ടിയും വി,പി. കുഞ്ഞിക്കൃഷ്ണനും ജില്ലാകമ്മറ്റിയംഗമായ കെ.കെ ലതികയും വട്ടമിട്ടിരുന്നാണ് നാടകം കാണരുതെന്ന് ഉത്തരവിട്ടത്. ജനുവരി 17ന് ഏരിയാകമ്മിറ്റി യോഗമായിരുന്നു വേദി. വാക്കാലല്ല നീട്ടായിത്തന്നെ തമ്പുരാക്കന്മാര് ഉത്തരവ് പാര്‍ട്ടി അടിയാളന്മാര്ക്ക് എത്തിച്ചുകൊടുത്തു. നീട്ടിന് പുറത്തുള്ള അണികള്‍ക്ക് നേരിട്ടും ടെലഫോണിലൂടെയും നിര്‍ദേശം നല്കി.
എന്തിനാണ് ഈ പാര്‍ട്ടി നാടകത്തെ ഇങ്ങനെ പേടിക്കുന്നതെന്ന് പ്രഭാകരനും അറിയില്ല. നോവല്‍ നാടകമാക്കിയ നരിപ്പറ്റ രാജുവിനോ വാസുദേവനോ അറിയില്ല. പാര്‍ട്ടിയെ ഭയപ്പെടുത്തുന്നതോ പരിഹസിക്കുന്നതോ ആയ ഒന്നും നാടകത്തിലില്ല. ഒഞ്ചിയത്ത് അമ്പത്തൊന്ന് വെട്ട് വെട്ടി മാര്‍ക്സിസ്റ്റുകള്‍ ഇല്ലാതാക്കിയ ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളോടുള്ള അടങ്ങാത്ത ഭയമാണ് ഇപ്പോള്‍ നാടകം കാണുന്നതില്‍ നിന്ന് നാട്ടുകാരെ വിലക്കിയേക്കാമെന്ന വികലബുദ്ധിക്കുപിന്നില്‍.
ടിപിയുടെ കഥ പറഞ്ഞ ‘ടിപി അമ്പത്തൊന്ന് വെട്ട്’ എന്ന പേരില്‍ ഒരു സിനിമ വന്നപ്പോഴും ഇതേ ഹാലിളക്കം കേരളം കണ്ടതാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിമിമയ്ക്കെതിരെയും ഈ ഭീരുക്കള്‍ തീയറ്റര്‍ വിലക്കുമായി പാഞ്ഞുനടന്നിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം പാര്‍ട്ടിയില്‍ നിന്നകന്ന എസ്എഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ബിമലിന്റെ ഓര്‍മയ്ക്കായി പണിയുന്ന സാംസ്കാരിക ഗ്രാമത്തിന്റെ ധനശേഖരണത്തിനായിരുന്നു തിയ്യൂര്‍ രേഖകള്‍ അരങ്ങിലെത്തിയത്. 2015ല്‍ ശ്വാസകോശാര്‍ബുദം ബാധിച്ചാണ് ബിമല്‍ മരിച്ചത്. ബിമലുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പാര്ട്ടിക്കാര് പോകരുതെന്നാണ് വിലക്ക്. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന പുറമേരി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയില്‍ നാടകം അവതരിപ്പിച്ചപ്പോള്‍ എഴുന്നൂറോളം പേര് കാണികളായി ഉണ്ടായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. അത്രേ ഉള്ളൂ പാര്‍ട്ടിയുടെ തിട്ടൂരത്തിന്റെ കരുത്ത്.
പാര്‍ട്ടി ഒരു ആത്മഹത്യാഗ്രാമമായി മാറിയിരിക്കുന്നു എന്നതിന്റെ വലിയ തെളിവാണ് ഒരു നാടകത്തിന്റെ കാണികളെ അത്രയും തങ്ങളുടെ ശത്രുക്കളായി കാണുന്നത്. കടുത്ത മാനസികവിഭ്രാന്തിയിലേക്കാണ് പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ മാത്രം അവശേഷിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോകുന്നത്. എതിര്‍ത്ത് പറയുന്നവരെ പാര്‍ട്ടിക്ക് ഭയമാണ്. അവരെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി വാടകയ്ക്കെടുക്കും. കൊലവാളിന്റെ ഭാഷ മാത്രം മനസ്സിലാകുന്നതരത്തില്‍ ഒരു സര്‍ക്കാരും അതിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയും മാറിയിരിക്കുന്നു.
പുറമേരി സ്കൂള്‍ ഗ്രൗണ്ടിലെ നാടകം കാണുന്നതില്‍ നിന്ന് ആളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സിപിഎം ഫാസിസത്തിനെതിരെ ചെറുവിരലനക്കാന്‍ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകന്മാരാരും രംഗത്തിറങ്ങിയില്ല. അവര്‍ കോഴിക്കോട് കടപ്പുറത്ത് ദേശാഭിമാനിയും സര്‍ക്കാരും വെച്ചുവിളമ്പുന്നതും ഉണ്ട് ഉത്സവം ആഘോഷിക്കുകയാണ്. സര്‍ക്കാര്‍ വിലാസം അവാര്‍ഡുകളും അക്കാദമിയുടെ അടുക്കളഭരണവും കൈപ്പാടകലെ കാത്തുനില്ക്കുമ്പോള് എന്തോന്ന് ആവിഷ്കാര സ്വാതന്ത്ര്യം. കീശയിലേക്ക് എന്തെങ്കിലും വീഴുന്നതുവരെയുള്ള സ്വാതന്ത്ര്യസമരമൊക്കെയേ ഇത്തരക്കാര്‍ക്ക് വശമുള്ളൂ. എന്തിന് എന്‍. പ്രഭാകരന് പോലും പാര്‍ട്ടി തന്റെ നാടകം കാണുന്നത് വിലക്കിയതെന്തിന് എന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നാണ് പറയുന്നത്. കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: