ക്വലാലംപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന് കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് ‘വിഎക്സ്’ എന്ന അതിമാരക വിഷമെന്നു തെളിഞ്ഞതോടെ ലോക രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ രാസായുധ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ. മാരക വിഷങ്ങളായ സരിനും വിഎക്സുമാണു കൊറിയയുടെ ശേഖരത്തില്‍ കൂടുതല്‍. വിഎക്സ് മാത്രം 5000 ടണ്ണുണ്ട്. ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയ ‘വിഎക്സ്’ എന്ന രാസവസ്തുവാണു 13ന് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തുതേച്ചത്. നാമിന്റെ മുഖത്തു നിന്നും കണ്ണില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ ഈ രാസവസ്തുവിന്റെ അംശം കണ്ടെത്തി. നാമിന്റെ കൊലയ്ക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന വാദത്തെ ബലപ്പെടുത്തുന്നതാണു വിഷത്തിന്റെ സാന്നിധ്യം.
നാമിന്റെ മുഖത്തു വിഷംതേച്ച യുവതികളിലൊരാള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായി മലേഷ്യന്‍ പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ അറസ്റ്റിലായ ഇവര്‍ ചികിത്സയിലാണ്.
വിഷംതേച്ച ശേഷം ഇവര്‍ കൈ ദേഹത്തുനിന്നു മാറ്റിപ്പിടിച്ച് ബാത്ത്റൂമിന്റെ ഭാഗത്തേക്ക് ഓടുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊലപാതകമാണെന്നറിഞ്ഞില്ല, ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണു തങ്ങള്‍ കരുതിയതെന്നാണ് യുവതികളുടെ മൊഴി.
വിഎക്സ് എന്നാല്‍ മരണം
രുചിയും മണവുമില്ലാത്ത വിഎക്സ് വിഷം മിനിറ്റുകള്‍ക്കുള്ളില്‍ മരണം ഉറപ്പാക്കും. നാഡീവ്യൂഹത്തെയാണ് ബാധിക്കുക. എണ്ണ പോലെ ദ്രാവക രൂപത്തിലുള്ള ഇത് വെള്ളത്തില്‍ കലര്‍ത്താം. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കില്‍ നിമിഷനേരം കൊണ്ട് മരണമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: