മധുര: ദളിത് നേതാവ് പശുപതി പാണ്ഡ്യന്റെ സഹായിയും കൊലക്കേസ് പ്രതിയുമായയാള് പോലീസ് അകമ്പടിയോടെ പോകവെ കൊല്ലപ്പെട്ടു. സിങ്കരാം എന്ന വിളിപ്പേരുള്ള ബാല സുബ്രഹ്മണ്യനാണ് (48) മരിച്ചത്. തിരുനല്‍വേലി സെന്‍ട്രല്‍ ജയിലില്‍ നിന്നു തുത്തുക്കുടി കോടതിയിലേക്ക് പോകുമ്പോഴാണ് സംഭവം. മറ്റുള്ളവരുടെ മുഖത്ത് മുളകുപൊടിവെള്ളം തളിച്ചശേഷം ബാലസുബ്രഹ്മണ്യനെ വണ്ടിയില്‍ നിന്നു തള്ളിയിട്ട് വെട്ടി.
കൊലപാതകം ഉള്‍പ്പടെ ഒമ്പതു കേസുകളിലെ പ്രതിയാണ് ബാലസുബ്രഹ്മണ്യന്. ഇയാള്‍ തുത്തുക്കുടി ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. അടുത്തിടെ ചികിത്സയ്ക്കായി ഇയാളെ പാളയംകോട്ടൈ ജയിലിലേക്കു മാറ്റി. തൂത്തുക്കുടി മൊറപ്പനൂര് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ നടത്തുന്നതിനായി കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടിലാണ് ആക്രണമുണ്ടായത്.
മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരും സബ് ഇന്‍സ്പെക്ടര്‍ വീരബാഹുവും ഇയാള്‍ക്ക് അകമ്പടിയുണ്ടായിരുന്നു. വാഹനത്തിലാണ് അക്രമികളെത്തിയത്. ബാലസുബ്രഹ്മണ്യനെ തിരുനല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഭാഷ് പണ്ണയ്യാറും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശിക്കുന്നു. 25 വര്‍ഷമായി ബാലസുബ്രഹ്മണ്യനും സുഭാഷ് പണ്ണയ്യാറും ബദ്ധവൈരികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: