മുംബൈ: മുംബൈ കോര്‍പ്പറേഷനില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയ്ക്കിടയാക്കി. 227 അംഗ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങള്‍ വേണം. ശിവസേനക്ക് 88 അംഗങ്ങളുണ്ട് (തെരഞ്ഞെടുപ്പില്‍ 84 സീറ്റുകളാണ് ലഭിച്ചത്. നാലു സ്വതന്ത്രര്‍ ഇന്നലെ ശിവസേനയില്‍ ചേര്‍ന്നു).
ബിജെപിയുമായി ചേരാനാണ് നല്ലൊരു പങ്ക് കൗണ്‍സിലര്‍മാരും ആഗ്രഹിക്കുന്നതെങ്കിലും മോദിയോടും ബിജെപിയോടും അടങ്ങാത്ത പക ഉള്ളില്‍ കൊണ്ടു നടക്കുന്ന ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയെന്നാണ് റിപ്പോര്‍ട്ട്. 31 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. അവരില്‍ ഒരു വിഭാഗം ശിവസേനയെ പിന്തുണയ്ക്കുന്നത് എതിര്‍ക്കുന്നു. തീരെ ദുര്‍ബലമായ പാര്‍ട്ടിയെ ഒന്നുകൂടി ദുര്‍ബലമാക്കും, അവര്‍ പറയുന്നു.
ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ ജനം വെച്ചേക്കില്ല. എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് പറഞ്ഞു. ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഇക്കാര്യം രാഹുലിനെ അറിയിച്ചു. ശിവസേനക്ക് പിന്തുണ നല്‍കാനുള്ള ചര്‍ച്ച മുറുകുന്നതിനിടെയാണ് കാമത്ത് വെടിപൊട്ടിച്ചത്.
അതേസമയം, പിസിസി പ്രസിഡന്റ് അശോക് ചവാന്, മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവര്‍ നീക്കത്തെ പിന്തുണയ്ക്കുന്നു. ശിവസേന ശത്രുവല്ല. രാഷ്ട്രീയത്തില്‍ ശത്രുവില്ല, അശോക ചവാന് പറഞ്ഞു. പക്ഷെ, ശിവസേന കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുറത്തുവരണം, ചവാന് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: