ന്യൂദല്‍ഹി: സ്റ്റെന്റുകള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയില്‍ ദേശീയ ഔഷധ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി രണ്ട് ആശുപത്രികള്‍ക്ക് നോട്ടീസ് അയച്ചു. ദല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയോടും ഹരിയാനയിലെ സോനിപത് ആശുപത്രിയോടുമാണ് വിശദീകരണം തേടിയത്. എന്നാല്‍, രണ്ട് ആശുപത്രികളും ആരോപണം നിഷേധിച്ചു.
മുംബൈയിലെ നാനാവതി ആശുപത്രിയടക്കം ചില പ്രമുഖ ആശുപത്രികള്‍ക്കെതിരെയും അധികൃതര്‍ അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെ ചില പഞ്ചനക്ഷത്ര ആശുപത്രികള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ദിവസമാണ് സ്റ്റെന്റുകളുടെ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ കുറവ് വരുത്തിയത്. ഇതിന് ശേഷവും ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നുവെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും പരാതി.
അധികൃതരുടെ നോട്ടീസ് ലഭിച്ചാലുടന്‍ ഈടാക്കിയ അമിത വില രോഗിക്ക് മടക്കി നല്കിയാല് നിയമ നടപടി ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രികള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. നിയമലംഘനം നടന്നതായി കണ്ടെത്തിയാല്‍ ഡിമാന്‍ഡ് നോട്ടീസും നല്‍കും. പണം മടക്കി നല്കിയാല് നടപടികളുണ്ടാവില്ല. ആശുപത്രികളുടെ ആന്‍ജിയോപ്ലാസ്റ്റി ബില്‍ ഇനി സമഗ്രമായി പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: