ചെറുതോണി: മന്ത്രി എം.എം മണി പ്രസംഗിക്കുന്നതിനിടെ മേല്‍ക്കൂര നിലം പൊത്തി. തങ്കമണി സഹകരണ ആശുപത്രി അങ്കണത്തില്‍ തണല്‍ വയോജന പരിപാലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ശേഷം പ്രസംഗിക്കുന്നതിനിടെയാണ് വേദിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത്.
മന്ത്രിക്ക് പ്രസംഗിക്കാനുള്ള വേദിയ്ക്ക് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ നടന്നിട്ടില്ലന്നതാണ് വാസ്തവം. പ്രദേശത്ത് നേരിയ കാറ്റുണ്ടായിരുന്നു. മേല്‍ക്കൂരയായി വച്ചിരുന്ന ഷീറ്റുകള്‍ കൂട്ടിഘടിപ്പിക്കുന്നതില് അലംഭാവം കാണിച്ചതാണ് മേല്‍ക്കൂര നിലം പൊത്താന്‍ കാറണമായത്. ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ: ഇ എം അഗസ്തി എക്സ് എം.എല്‍. എ, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് എസ് ടി അഗസ്റ്റിന്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്,ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി മുക്കാട്ട്, ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികള്‍ വേദിയിലുണ്ടായിരുന്നു. ഷീറ്റുകള്‍ പിന്‍ഭാഗത്തേക്ക് വീണതിനാല്‍ ആര്‍ക്കും അപകടം ഉണ്ടായില്ല. പോലീസും സംഘാടകരും ചേര്‍ന്ന് അപകടകരമായി സ്ഥിതി ചെയ്ത് ഷീറ്റുകള്‍ ഇളക്കിമാറ്റിയ ശേഷമാണ് യോഗം തുടര്‍ന്നത്. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയപ്പോഴും വേദിയുടെ മേല്‍ക്കൂര നിലം പൊത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: