ഹരിപ്പാട്: ജീവിച്ചിരുന്നപ്പോള്‍ ക്രൂരമായി അവഗണിച്ചവര്‍ ഇപ്പോള്‍ അനശ്വരയുടെ മരണം മുതലെടുക്കാന്‍ പരക്കം പായുന്നു. കടുത്ത ദാരിദ്ര്യത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അനശ്വരയ്ക്ക് അന്ത്യവിശ്രമത്തിന് ഇടം കണ്ടെത്തുന്നതിലാണ് കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികല്‍ മുഖം രക്ഷിക്കാന്‍ രംഗത്തിറങ്ങിയത്. വീട്ടിലെ ദയനീയമായ സാമ്പത്തിക അവസ്ഥ, കയറിക്കടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ വേദന…വീയപുരം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിയായിരുന്ന അനശ്വര (ചിഞ്ചു 17) ഈ ലോകത്തു നിന്ന് സ്വയം പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുഴയില്‍ച്ചാടി അനശ്വര ആത്മഹത്യ ചെയ്തു. മൃതദേഹം സംസ്കരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയെത്തിയപ്പോഴാണ് പെട്ടെന്ന് രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ രംഗത്തിറങ്ങിയത്. അനശ്വരയുടെ അച്ഛന് ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ വടക്കതില്‍ ബൈജു ഒരിഞ്ചു ഭൂമിക്കായി മുമ്പ് സമീപിച്ചപ്പോഴൊക്കെ അവഗണിച്ചവരാണ് ഇപ്പോള്‍ വാഗ്ദാനങ്ങളുമായി എത്തിയത്.
ചെറുതന ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലാണ് ബൈജു വാടകയ്ക്ക് താമസിച്ചിരുന്നത്. സിപിഎമ്മുകാരനാണ് ഗ്രാമപഞ്ചായത്തംഗം. വീടിനായുള്ള അപേക്ഷകളുമായി പല തവണ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. യുഡിഎഫ് ഭരിക്കുന്ന ചെറുതന ഗ്രാമപഞ്ചായത്തിലും കയറിയിറങ്ങി. ഹരിപ്പാട് എംഎല്‍എയായ രമേശ് ചെന്നിത്തലയെയും ഈ നിര്‍ധന കുടുംബം സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
അനശ്വരയുടെ സംസ്ക്കാരത്തിനായി പണം സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസം ചെറുതനയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. നാല്‍പ്പതിനായിരം രൂപ സ്വരൂപിച്ചു. എന്നാല്‍ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തയാള്‍ പിന്മാറിയതിനാല് സ്ഥലം വാങ്ങാനായില്ല. ഇന്നലെ രാവിലെയോടെ വേറെ സ്ഥലം കണ്ടെത്താമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാല്‍ രാത്രി തന്നെ തീരുമാനം അട്ടിമറിച്ച് സിപിഎമ്മിന്റെ പക്കലുള്ള ചെറുതനയിലെ 15 സെന്റ് വസ്തുവില്‍ അനശ്വരയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ പാര്ട്ടിക്കാര് തീരുമാനിക്കുകയായിരുന്നു.
ബൈജു – ശ്രീലതാകുമാരി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തമകളായിരുന്നു അനശ്വര. ബൈജുവും ശ്രീലതാകുമാരിയും ഹൃദ്രോഗചികിത്സയിലാണ്. ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ കുടുംബം പരാധീനതയിലായിരുന്നു. വീടിന്റെ ദുഃസ്ഥിതിയില്‍ അനശ്വര കടുത്ത മാനസിക വിഷമത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: