ആയുധമേന്തിയ ഭീകരരെ നിരായുധരായ ജനങ്ങള്‍ തോല്‍പ്പിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ? മണിപ്പൂരിലെ ജനങ്ങള്‍ ഇന്നലെ അത് തെളിയിച്ചു. നരേന്ദ്ര മോദിയുടെ ഇംഫാലിലെ റാലി മുടക്കാന്‍ തീവ്രവാദികള്‍ കണ്ടെത്തിയ ആശയമായിരുന്നു ഹര്‍ത്താല്‍. തോക്കിന്‍കുഴലിലൂടെ ഇപ്പോഴും മണിപ്പൂരിനെ നിയന്ത്രിക്കുന്ന ആറ് സംഘടനകളാണ് മോദിയെ കാണുന്നതില്‍ നിന്നു ജനങ്ങളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചത്.
കടകള്‍ തുറക്കാത്ത ഇംഫാല്‍ ഇന്നലെ ഉണരാന്‍ വൈകി. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം മോദി വിളികളാല്‍ മുഖരിതമാകുന്ന കാഴ്ചയാണ് രാജ്യവിരുദ്ധരെ വരവേറ്റത്. അടഞ്ഞുകിടന്ന കടകള്‍ക്ക് മുന്നിലൂടെ താഴ്വരയിലെ ലാംഗ്ജിംഗ് അചൗബ ഗ്രൗണ്ടിലേക്ക് സംഘങ്ങളായി അമ്മമാരുള്‍പ്പെടെ ഒഴുകിയെത്തി. വിവിധ നിറത്തിലുള്ള പരമ്പരാഗത വസ്ത്രമായ ഫനേക് ധരിച്ചെത്തിയ സ്ത്രീകള്‍ റാലിയെ വര്‍ണത്തില്‍ മുക്കി. ഭീകരര്‍ക്ക്, മോദിയുടെ മണിപ്പൂര്‍ ജനാധിപത്യത്തിലൂടെ മറുപടി നല്കി.
ഭാരത് മാതാവിനൊപ്പം മണിപ്പൂര്‍ ഇമാ (അമ്മ) ജയ് വിളികളും അലയടിക്കുന്ന നട്ടുച്ച വെയിലില്‍ സുരക്ഷാ പരിശോധനകള്‍ക്ക് മടുപ്പില്ലാതെ അച്ചടക്കത്തോടെ പ്രവര്‍ത്തകര്‍ വരിനിന്നു. മറ്റെങ്ങുമില്ലാത്ത പരിശോധനകളുടെ കടമ്പകടന്ന് വേണം മൈതാനത്ത് പ്രവേശിക്കാന്‍. സിആര്‍പിഎഫ് ക്യാമ്പിന് താഴെയായുള്ള ഗ്രൗണ്ട് പോലീസിന്റെയും അര്‍ദ്ധ സൈനികരുടെയും വലയത്തിലാണ്. ഒരിറ്റ് തണലില്ലാത്ത മൈതാനത്തെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മോദിയെത്തുമ്പോള്‍ ആവേശം കൂടിയതേയുള്ളു.
എതിരാളികളെ കടന്നാക്രമിച്ച്, സംസ്ഥാനത്തിന്റെ വികസന പ്രശ്നങ്ങള്‍ നിരത്തിയും ചോദ്യങ്ങളെയ്തും ടിപ്പിക്കല്‍ മോദി പ്രസംഗം. ”മണിപ്പൂരിന്റെ വികസനം നശിപ്പിച്ചു. ആരാണ് ഉത്തരവാദി?” കോണ്‍ഗ്രസ്സെന്ന് ജനങ്ങളുടെ മറുപടി. ”കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നാണ് മണിപ്പൂര്‍ അറിയപ്പെടുന്നത്. പക്ഷേ, ഇവിടെ വികസനമുണ്ടോ? യുവാക്കള്‍ക്ക് തൊഴിലുണ്ടോ? 15 വര്‍ഷമായി നമ്മുടെ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുകയാണ്. 15 മാസത്തിനുള്ളില്‍ വികസനം എന്തെന്ന് ബിജെപി കാണിച്ചുതരും”. മോദി വ്യക്തമാക്കി.
ഗോത്രവര്‍ഗങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തെയും മോദി വിമര്‍ശിച്ചു. വികസനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പകരം വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നു. ഇത് അവസാനിപ്പിക്കണം. എല്ലാവര്ക്കും തുല്യ പ്രധാന്യം ലഭിക്കണം. ഒക്രം ഇബോബി സിങ്ങിന്റെ അഴിമതിയെ രൂക്ഷമായി വിമര്‍ശിച്ച മോദി മുഖ്യമന്ത്രിയെ ‘പത്ത് ശതമാനം കമ്മീഷന്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഉപരോധങ്ങളില്ലാത്ത മണിപ്പൂരാകും ബിജെപി ഭരണത്തിലെത്തിയാല്‍ യാഥാര്‍ത്ഥ്യമാവുകയെന്നും അദ്ദേഹം ഉറപ്പ് നല്കി. നാഗാ വിഭാഗം നാല് മാസമായി തുടരുന്ന സാമ്പത്തിക ഉപരോധം സംസ്ഥാന സര്‍ക്കാരിന്റെ ഗോത്ര വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്നും മോദി ചൂണ്ടിക്കാട്ടി.
മണിപ്പൂര്‍ ബിജെപിയുടെ നിറത്തിലേക്ക് ചായുകയാണെന്ന മോദിയുടെ പരാമര്‍ശം വെറും രാഷ്ട്രീയ പ്രസംഗം മാത്രമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ മോദി മണിപ്പൂരിന്റെ വികാരമാണ്. തീവ്രവാദികളുടെ ഭീഷണി വകവയ്ക്കാതെ പതിനായിരങ്ങള്‍ റാലിക്കെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടിടങ്ങളില്‍ നിന്ന് ചൈനീസ് നിര്‍മ്മിത ഗ്രനേഡുകളും ബോംബുകളും കണ്ടെടുത്തിരുന്നു. കച്ചവടം നിലക്കുമെന്ന ഭയമാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയാറാകാത്തതിന് കാരണം. തീവ്രവാദികള്‍ക്ക് കപ്പം നല്‍കിയാണ് വ്യാപാരികള്‍ ജീവിക്കുന്നത്. ഹര്‍ത്താലായതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചു എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
മോദിയെ മുന്‍നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് പാര്‍ട്ടി സംസ്ഥാനത്ത് നേടിയത്. ഒരു എംഎല്‍എ മാത്രമുള്ള ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെകള്‍ പ്രവചിക്കുന്നു. സംസ്ഥാന ഭരണത്തിലെ അഴിമതിയും കേന്ദ്ര ഭരണത്തിലെ വികസനവും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. വിഘടനവാദികളുടെ ചതിക്കുഴികളില്‍ നിന്നു പുറത്തുകടക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. മൗദൂദി-മാര്‍ക്സിസ്റ്റ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന രാജ്യവിരുദ്ധരുടെ മണിപ്പൂരല്ല ഇത്, മോദിയിലൂടെ ദേശീയതയെ ആലിംഗനം ചെയ്തവരുടെ മണിപ്പൂരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: