പാലാ: ടൗണ്‍ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് അറ്റകുറ്റപ്പണികള്‍ക്ക് അടച്ചത് മാസങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാത്ത നഗരസഭാ അധികാരികളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
അറ്റകുറ്റപ്പണികള്‍ക്ക് എന്നപേരില്‍ പത്തുമാസം മുമ്പാണ് ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ഏക കംഫര്‍ട്ട് സ്റ്റേഷന് അടച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും തകരാര്‍ പരിഹരിച്ച് കംഫര്‍ട്ട് തുറക്കാന്‍ നഗരസഭാ അധികാരികള്‍ക്കായിട്ടില്ല. ഇതു സംബന്ധിച്ച് പാലാ പൗരസമിതി പ്രസിഡന്റ് പി. പോത്തന് മുഖ്യമന്ത്രിക്കും തദ്ദേശസ്വയം ഭരണ വകുപ്പു മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി നല്കിയ മറുപടിയില്‍ ബസ്സ്റ്റാന്‍ഡില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന് ഉടന്‍ നിര്‍മ്മിക്കുമെന്നും ഇതിനായി 10 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയും നഗരസഭാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദിവസേന സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീ യാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. താല്‍ക്കാലികമായി ഒരു ഇ-ടോയ്ലറ്റ് സ്റ്റാന്ഡിലുണ്ടെങ്കിലും ഇതു പലപ്പോഴും പ്രവര്‍ത്തിക്കാറുമില്ല. സ്റ്റാന്റിലെ വ്യാപാരികളും കംഫര്‍ട്ട് സ്റ്റേഷന് ഇല്ലാത്തതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നു.
പഴയ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിര്‍മ്മാണം അശാസ്ത്രീയമായിരുന്നതിനാല് ടാങ്ക് വളരെവേഗം നിറഞ്ഞ് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ആദ്യകാലങ്ങളില്‍ മാലിന്യങ്ങള്‍ കോരിമാറ്റി കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം സുഗമമാക്കിയിരുന്നു. എന്നാല്‍ നിലവിലെ കംഫര്‍ട്ട് സ്റ്റേഷന് പത്തുമാസമായി അടച്ചിട്ടിട്ടും തുറക്കാന്‍ ഒരു നടപടിയും നഗരസഭാധികാരികള്‍ സ്വീകരിക്കാത്തതിനാലാണ് സ്റ്റാന്‍ഡിലെ വ്യാപാരികളും യാത്രക്കാരും നഗരസഭയ്ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. നഗരസഭാധികാരികളുടെ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ ഉടന്‍ സമീപിക്കുമെന്ന് പാലാ പൗരസമിതി പ്രസിഡന്റ് പി. പോത്തന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: